Skip to main content

സംസ്ഥാനത്ത് ഹരിതചട്ടം പാലിച്ച് പൊതുതിരഞ്ഞെടുപ്പ്

 

സമ്പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് ഇന്ന് (ഏപ്രിൽ 23) സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശാനുസരണം ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് ഇതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തിയത്. എല്ലാ ബൂത്തുകളിലും ഹരിതചട്ടം പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹരിതപെരുമാറ്റചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ നിരീക്ഷണം നടത്തും. പ്ലാസ്റ്റിക്കും ഡിസ്‌പോസബിൾ വസ്തുക്കളും ബൂത്തുകളിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൂർണ്ണമായും ഒഴിവാക്കണമെന്ന് കർശന നിർദ്ദേശമുണ്ട്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യാതിരിക്കാൻ രാഷ്ട്രീയ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. 

'ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019 ഹരിതചട്ട പാലനം - സംശയങ്ങളും മറുപടികളും' എന്ന പേരിൽ ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്താൻ സഹായകരമായ കൈപ്പുസ്തകം അച്ചടിച്ച് സംസ്ഥാനമൊട്ടാകെ വിതരണം ചെയ്തു. എല്ലാ സ്ഥാനാർത്ഥികൾക്കും നാമനിർദ്ദേശ പത്രികാ സമർപ്പണ വേളയിൽ ഈ മാർഗരേഖ നൽകി. ഹരിതചട്ടപാലനം തിരഞ്ഞെടുപ്പിൽ ഉറപ്പുവരുത്താനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനവും സംസ്ഥാനമൊട്ടാകെ വിപുലമായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. എല്ലാ ജില്ലകളിലും സഹായകേന്ദ്രങ്ങളും സജ്ജമാക്കിയിരുന്നു.

പി.എൻ.എക്സ്. 1154/19

date