Skip to main content

ന്യൂനപക്ഷ പദവി ചൂഷണോപാധി ആക്കരുത് മന്ത്രി ഡോ. കെ.ടി ജലീല്‍

 

ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ ന്യൂനപക്ഷ പദവി ചൂഷണോപാധി ആക്കാതെ രാജ്യത്തിന്റെ പൂരോഗതി ലക്ഷ്യമാക്കി അതത് സമുദായങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ന്യൂനപക്ഷ ക്ഷേമ, തദ്ദേശ സ്വയംഭരണ, വഖഫ്-ഹജ്ജ്മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു.  ന്യൂനപക്ഷ വിദ്യാഭ്യാസ ശാക്തീകരണം : വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടില്‍ നടന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സെമിനാറില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരിന്നു അദ്ദേഹം.  കേരളം ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നീ വിഷയങ്ങളില്‍ മാതൃകയായത് പോലെ ന്യൂനപക്ഷ ശാക്തീകരണത്തിലും ഒന്നാമതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  വിദ്യാഭ്യാസ ശാക്തീകരണത്തില്‍ കേരളം രാജ്യത്തിന് മഹത്തായ മാതൃകയാണെന്ന് തുടര്‍ന്ന് സംസാരിച്ച ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗങ്ങളായ ഡോ. ബല്‍തെജ്‌സിംഗ്മന്‍, ഡോ. നഹീദ് ആബിദി, എന്നിവര്‍ ചൂണ്ടിക്കാട്ടി.  അവകാശങ്ങള്‍ നേടിയെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് തന്നെ എന്തെല്ലാം അവകാശങ്ങളാണ് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉള്ളതെന്ന് സമുദായങ്ങള്‍ മനസിലാക്കണമെന്ന് ഡോ. ബല്‍തെജ്‌സിംഗ്മന്‍ കമ്മീഷന്റെ സിറ്റിംഗിനിടയില്‍ നിര്‍ദ്ദേശിച്ചു.  കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ മാതൃകാപരമായ നേതൃത്വം വഹിക്കുന്നതായി  ദേശീയ കമ്മീഷന്‍ സെക്രട്ടറി സരോജ് പുന്‍ഹാനി പറഞ്ഞു.  സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ, ഉഷ ടൈറ്റസ് (പ്രിന്‍സിപ്പള്‍ സെക്രട്ടറി ഹയര്‍ എഡ്യൂക്കേഷന്‍) സന്ദീപ് ജൈന്‍ (ഡെപ്യൂട്ടി സെക്രട്ടറി ഗവ. ഓഫ് ഇന്ത്യ) എന്നിവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു.  ന്യൂനപക്ഷ ക്ഷേമ പൊതുവിദ്യാഭ്യാസ ഗവ. സെക്രട്ടറി എ. ഷാജഹാന്‍  സ്വാഗതവും, ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ. എ.ബി. മൊയ്തീന്‍ കുട്ടി നന്ദിയും പറഞ്ഞു.  സംസ്ഥാനത്തെ മതന്യൂനപക്ഷ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വിലയിരിത്താനും ന്യൂനപക്ഷ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും ന്യൂനപക്ഷ വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുക്കാനുമാണ് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗങ്ങള്‍ കേരളത്തിലെത്തിയത്.  പത്തിന് കേരളത്തിലെ വിവിധ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഇവര്‍ സന്ദര്‍ശിക്കും.

പി.എന്‍.എക്‌സ്.873/18

date