Skip to main content

അസാപ് ഹെല്‍ത്ത് കെയര്‍ കോണ്‍ക്ലേവ് നടത്തി കേരളം രാജ്യത്തിന്റെ മെഡിക്കല്‍ ടെക്‌നോളജി ഹബ് ആകാനൊരുങ്ങുന്നു

    കേരളത്തെ രാജ്യത്തിന്റെ മെഡിക്കല്‍ ടെക്‌നോളജി ഹബ് ആയി മാറ്റുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി കെ ഡിസ്‌ക് ചെയര്‍മാന്‍ ഡോ. കെ. എം. എബ്രഹാം പറഞ്ഞു. അസാപിന്റെ ആഭിമുഖ്യത്തില്‍ മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ഹെല്‍ത്ത്‌കെയര്‍ കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇതിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറായി. ഒരു കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ ഇതിന്റെ ഭാഗമാവും. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമെ ആരോഗ്യ മേഖലയിലെ വിവിധ ഏജന്‍സികള്‍, ആര്‍. ജി. സി. ബി, ശ്രീചിത്ര, ബാങ്കുകള്‍, സര്‍വകലാശാലകള്‍ എന്നിവരെയെല്ലാം ഒരുമിച്ച് കൊണ്ടുവരും. നിസാന്‍ ടെക്‌നോളജി ഹബ് കേരളത്തില്‍ ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു.
    കേരളത്തിന്റെ സാധ്യതകള്‍ അനന്തമാണ്. അത് പരമാവധി പ്രയോജനപ്പെടുത്തണം. അസാപിന്റെ പ്രവര്‍ത്തനം അടുത്ത തലത്തിലേക്ക് കൊണ്ടുപോകേണ്ട സമയമായി. വ്യവസായ മേഖലയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി നൈപുണ്യ വികസന കോഴ്‌സുകളുടെ രൂപം മാറ്റേണ്ടതുണ്ട്. വ്യവസായ മേഖലയ്ക്ക് ആവശ്യമുള്ള കോഴ്‌സുകള്‍ മാത്രമാണ് അസാപ് നടത്തുന്നതെന്ന പ്രത്യേകതയുണ്ട്. 1.40 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് അസാപ് പരിശീലനം നല്‍കിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
    ഭാവിയിലേക്കുള്ള ജോലി സാധ്യതകള്‍ കൂടി മുന്നില്‍കണ്ട് ആവശ്യമായ നൈപുണ്യം നേടുന്നതിന് വിദ്യാര്‍ത്ഥികളെ പ്രോത്‌സാഹിപ്പിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് പറഞ്ഞു. സംസ്ഥാനത്തിന്റെ മെഡിക്കല്‍ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഉഷാ ടൈറ്റസ് അഭിപ്രായപ്പെട്ടു. ഹെല്‍ത്ത്‌കെയര്‍ ബിസിനസ് അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍
ഡോ. എം. ഐ സഹദുള്ള അധ്യക്ഷത വഹിച്ചു. അസാപ് സി. ഇ.ഒ ഹരിത വി. കുമാര്‍, അഡീഷണല്‍ സെക്രട്ടറി റീത്ത എസ്. പ്രഭ, ആരോഗ്യ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി.എന്‍.എക്‌സ്.1438/18

 

date