Skip to main content

മഴക്കെടുതി: 53 ക്യാമ്പുകളില്‍ 3986 പേര്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഊര്‍ജിതം

 

കൊച്ചി: മഴക്കെടുതി ബാധിതമേഖലകളിലെ 53 ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നവരുടെ എണ്ണം - 3986. ചൊവ്വാഴ്ച്ച 54 ക്യാമ്പുകളിലായി 4681 പേരെയാണ് പാര്‍പ്പിച്ചിരുന്നത്. പുഴയിലെയും സമീപപ്രദേശങ്ങളിലെയും ജലനിരപ്പ് താഴുന്നതനുസരിച്ച് ക്യാമ്പുകള്‍ നിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം. 

ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് പറവൂര്‍ താലൂക്കിലാണ് - 20. കണയന്നൂര്‍ - 12, മൂവാറ്റുപുഴ - 09, ആലുവ - 06, കൊച്ചി - 03, കോതമംഗലം - 02, കുന്നത്തുനാട് - 01 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. ഓരോ താലൂക്കിലും ക്യാമ്പുകളില്‍ കഴിയുന്നവര്‍: പറവൂര്‍ - 1527, കണയന്നൂര്‍ - 475, മൂവാറ്റുപുഴ - 472,  ആലുവ - 440, കൊച്ചി - 834, കോതമംഗലം - 154, കുന്നത്തുനാട് - 84. മൊത്തം 1273 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നതെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

വിവിധ താലൂക്കുകളിലെ ക്യാമ്പുകള്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഇന്നലെ സന്ദര്‍ശിച്ച് സജ്ജീകരണങ്ങള്‍ വിലയിരുത്തി. എല്ലാ ക്യാമ്പുകളിലും ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരുന്നുകളും ലഭ്യമാക്കിയിട്ടുണ്. ഭക്ഷണം, വെള്ളം എന്നിവയ്ക്കും സജ്ജീകരണമുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസിനാണ് വൈദ്യസഹായത്തിന്റെ ചുമതല. ജില്ലാ സപ്ലൈ ഓഫീസ് താലൂക്ക് കേന്ദ്രങ്ങള്‍ മുഖേന ഭക്ഷണസാമഗ്രികള്‍ എത്തിക്കുന്നു. സ്വകാര്യവ്യക്തികളുടെയും സന്നദ്ധസംഘടനകളുടെയും സഹായവും ക്യാമ്പുകളില്‍ ലഭിക്കുന്നുണ്ട്.

date