Skip to main content

പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ 'സമ്പുഷ്ട കേരളം' പദ്ധതി

സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് 'സമ്പുഷ്ട കേരളം' എന്ന പുതിയ പദ്ധതി ആവിഷ്‌കരിച്ചതായി ആരോഗ്യ, വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ഒക്ടോബര്‍ 15 ന് ലോക ഭക്ഷ്യദിനത്തിന് ആരംഭിക്കുന്ന നാഷണല്‍ ന്യൂട്രീഷ്യന്‍ അഥവാ പോഷണ്‍ അഭിയാന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 

  പൊതുജനങ്ങളില്‍ വിളര്‍ച്ച ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ലോകത്തിലെ തന്നെ ആദ്യ പരിപാടിയാണിത്. കേരളത്തില്‍ മുലയൂട്ടല്‍, അമിത വണ്ണം തടയുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ കൂടി ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. 

ഇതനുസരിച്ച് ഇന്ത്യയിലെ എല്ലാ അംഗന്‍വാടികളിലേയും അങ്കന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്കും സ്മാര്‍ട് ഫോണുകള്‍ ലഭ്യമാക്കും. ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഫോണിലെ ആപ്ലിക്കേഷന്‍ വഴി വര്‍ക്കര്‍ നല്‍കണം. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ അങ്കണവാടിയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന 11 രജിസ്റ്ററുകളും നിര്‍ത്തലാക്കും. കേരളത്തില്‍ ഇതിനായി ആദ്യഘട്ടത്തില്‍ 8500 ഫോണുകളാണ് വാങ്ങുന്നത്. 

കുട്ടികളുടെ തൂക്കവും ഉയരവും എടുക്കാനുള്ള സ്റ്റെഡിയോ മീറ്ററും നല്‍കും. ഇതനുസരിച്ച് അതതു ദിവസം ക്രമാനുഗതമായി കുട്ടികളുടെ ഭാരമെടുത്ത് കേന്ദ്രീകൃത സര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ നിയന്ത്രിക്കാന്‍ പദ്ധതിയില്‍ പ്രാദേശികമായി ലഭ്യമാകുന്ന പച്ചക്കറികള്‍, ഇലക്കറികള്‍, പപ്പായ, ചക്ക, വാഴപ്പഴം എന്നിവ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണരീതിയാണ് നടപ്പിലാക്കുന്നത്.

ജനനം മുതല്‍ ആറുവയസുവരെയുള്ള കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള പൊക്കമില്ലായ്മ തടയുകയും കുറയ്ക്കുകയും ചെയ്യുക, ജനനം മുതല്‍ ആറുവയസ്സുവരെയുളള കുട്ടികളിലെ പോഷണക്കുറവ് (തൂക്കക്കുറവ്) തടയുകയും കുറയ്ക്കുകയും ചെയ്യുക, ആറുമാസം മുതല്‍ 59 മാസം വരെയുള്ള കുട്ടികളിലെ നിലവിലുള്ള വിളര്‍ച്ചാ നിരക്ക് കുറയ്ക്കുക, 15 മുതല്‍ 49 വയസുവരെയുള്ള സ്ത്രീകളിലും കൗമാരക്കാരിലും ഉള്ള വിളര്‍ച്ചാനിരക്ക് കുറയ്ക്കുക, ജനനതൂക്കക്കുറവ് പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമ്പുഷ്ട കേരളം നടപ്പാക്കുന്നത്. മുലപ്പാല്‍ മാത്രം നല്‍കല്‍ നിരക്ക് 53.3 ശതമാനത്തില്‍ നിന്നും 65 ശതമാനമായി വര്‍ധിപ്പിക്കുക, സ്ത്രീകളിലേയും കുട്ടികളിലേയും അമിതഭാരവും അമിതവണ്ണവും നാല് ശതമാനം കുറയ്ക്കുക എന്നിവയും സമ്പുഷ്ട കേരളം ലക്ഷ്യംവയ്ക്കുന്നു.

ആറ് മാസം മുതല്‍ മൂന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിലവില്‍ ടിഎച്ച്ആര്‍എസ് പൊടിയാണ് വിതരണം ചെയ്യുന്നത്. ഇതിനു പകരം ഫ്ളേവര്‍ ചേര്‍ത്ത് ഫോര്‍ട്ടിഫിക്കേഷന്‍ നടത്തി ബിസ്‌കറ്റ്, കുക്കീസ് തുടങ്ങിയ രൂപത്തില്‍ മാറ്റം വരുത്തും. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് ടിഎച്ച്ആര്‍ രൂപത്തില്‍ മുരിങ്ങയില, പപ്പായ, ചക്ക, വാഴപ്പഴം, അയണ്‍ ഫോളിക് ആസിഡ് എന്നിവ ഉള്‍പ്പെടുത്തി റെഡി ടു ഈറ്റ് ഫുഡ് തയ്യാറാക്കും.

പദ്ധതിയുടെ വിജയത്തിനായി ആരോഗ്യം, ശുചിത്വം, കുടിവെള്ളം, ഗ്രാമവികസനം, പഞ്ചായത്ത് രാജ്, വിദ്യാഭ്യാസ വകുപ്പ്, നാഷണല്‍ ന്യൂട്രീഷന്‍ ബോര്‍ഡ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെ 22 വകുപ്പുകളുമായി ഏകോപിപ്പിക്കും. കേരളത്തില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം  ജില്ലകളിലും 2018-19 ല്‍ കാസര്‍കോഡ് ജില്ലയിലുമായി നാലു ജില്ലകളില്‍ ഈ പദ്ധതി ഉടന്‍ നടപ്പിലാക്കും. അടുത്ത വര്‍ഷം പദ്ധതി ബാക്കി ജില്ലകളിലേക്കും വ്യാപിപ്പിക്കും.

പി.എന്‍.എക്‌സ്.3302/18

date