Skip to main content

പ്രളയാനന്തരം തൃശൂര്‍ : വിഭവ സമാഹരണ കലാ സാംസ്‌കാരിക പരിപാടികള്‍ക്ക്‌ 29 ന്‌ തുടക്കമാവും

പ്രളയത്തില്‍ അകപ്പെട്ട്‌ നാശനഷ്‌ടങ്ങള്‍ ഏറെയുണ്ടായ തൃശൂര്‍ ജില്ലയെ കരകയറ്റാന്‍ ജില്ലയിലെ മുഴുവന്‍ കലാകാരന്മാരെയും സാഹിത്യകാരന്മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി നടത്തുന്ന കലാ സാംസ്‌കാരിക പരിപാടികള്‍ക്ക്‌ ഒക്‌ടോബര്‍ 29 ന്‌ തുടക്കമാവും. രാവിലെ 10 ന്‌ തൃശൂര്‍ ടൗണ്‍ഹാളില്‍ പ്രളയം വിഷയമായ കഥ-കവിതാ സമാഹാരം പ്രകാശനവും നാല്‌ സെമിനാറുകളും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ അറിയിച്ചു. സാംസ്‌കാരിക മന്ത്രിയുള്‍പ്പെടെ ജില്ലയിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നവംബര്‍ 23, 24, 25 തിയതികളിലായി തേക്കിന്‍കാട്‌ മൈതാനത്ത്‌ ജില്ലയിലെ മുഴുവന്‍ ചിത്രകാരന്മാരും പങ്കെടുക്കുന്ന ചിത്രരചന, ചിത്രവിപണനം, നാടകം, തായമ്പക, പഞ്ചവാദ്യം മുതലായവയും അരങ്ങേറും. സിനിമാ പ്രവര്‍ത്തകര്‍, നാടക പ്രവര്‍ത്തകര്‍, സംഗീതജ്ഞര്‍ തുടങ്ങിയവര്‍ മൂന്നുദിവസങ്ങളിലായി തേക്കിന്‍കാട്‌ മൈതാനത്ത്‌ കലാപ്രകടനങ്ങള്‍ നടത്തും. പരിപാടി ജനകീയ പങ്കാളിത്തം ഉറപ്പാക്കാന്‍ ഒക്‌ടോബര്‍ 25 നകം പഞ്ചായത്തു തലത്തില്‍ യോഗം ചേരണമെന്ന്‌ മന്ത്രി നിര്‍ദ്ദേശിച്ചു. 
കലാസംഗമത്തിന്റെ ഭാഗമായി ജനപ്രതിനിധികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെയും യോഗം ജില്ലാ പ്ലാനിങ്ങ്‌ ഓഫീസ്‌ ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. ബിജു എംപി, എംഎല്‍എമാരായ ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, അഡ്വ. വി.ആര്‍. സുനില്‍കുമാര്‍, മേയര്‍ അജിത ജയരാജന്‍, ജില്ലാ കളക്‌ടര്‍ ടി.വി. അനുപമ, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date