Skip to main content
പൈവളിഗെയില്‍ മലയോര ഹൈവേയുടെ ആദ്യ റീച്ചായ നന്ദാരപദവ്-ചേവാര്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി ജി. സുധാകരന്‍  നിര്‍വഹിക്കുന്നു. 

തുളുനാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക്  നിറം നല്‍കി മലയോര ഹൈവേ

ആദ്യറീച്ചിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു 

വര്‍ഷങ്ങളായി തുടര്‍ന്നു വന്നിരുന്ന സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നിന്നും  മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്ന തുളുനാടന്‍മേഖലയുടെ വികസനസ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ മലയോര ഹൈവേ വരുന്നു. കാസര്‍കോട് നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മലയോര ഹൈവേയുടെ ആദ്യ  റീച്ചായ നന്ദാരപ്പദവ്-ചേവാര്‍ പാതയുടെ നിര്‍മ്മാണോദ്ഘാടനം പൈവളികെയില്‍ പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. 
    മേഖലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയ്ക്കായി സജീവമായി ഇടപെടുകയും മഞ്ചേശ്വരം മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനനത്തിന് വിശ്രമമില്ലാതെ പരിശ്രമിച്ച സ്ഥലം എംഎല്‍എയായിരുന്ന പി.ബി അബ്ദുര്‍ റസാഖിനെ മന്ത്രി അനുസ്മരിച്ചു.   സാമൂഹിക-സാംസ്‌കാരിക വ്യവഹാരങ്ങള്‍ക്കുവേണ്ടി മറ്റു പ്രദേശങ്ങളിലെത്തുന്നതിനായി ഏറെക്കുറേ വാഹന സാന്ദ്രതയേറിയ ദേശീയ പാതയെ ആശ്രയിക്കുന്നതിനു പകരം സപ്തഭാഷാ സംഗമഭൂമിക്ക് ഇനി പ്രകൃതിരമണീയമായ മലയോര ഹൈവേ പുതിയ പാത തുറക്കും. അന്താരാഷ്ട്ര നിലവാരമുള്ള റോഡ് വരുന്നതോടെ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തിന്റെ പ്രധാന വാണിജ്യ പാതയായി മലയോര ഹൈവേ മാറുകയും തുളുനാടന്‍ ജനതയുടെ സാമ്പത്തിക വികാസത്തിന് അനന്തമായ വികസന പ്രതീക്ഷകള്‍ക്കു ഗതിവേഗം കൂട്ടുകയും ചെയ്യും. 
    കേരള സര്‍ക്കാരിന്റെ കാലിക പ്രാധാന്യമുള്ളതും 2017-18 ബഡ്ജറ്റില്‍ പ്രഖ്യാപിച്ച് ഉത്തരവായിട്ടുള്ളതുമായ ഈ പദ്ധതിക്ക് 3500 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നന്ദാരപ്പദവില്‍ നിന്നാരംഭിച്ചു ചേവാറില്‍ അവസാനിക്കുന്ന മലയോര ഹൈവേയുടെ ഈ ഭാഗത്തേക്കുള്ള റോഡ് നിര്‍മ്മാണത്തിനു കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) 54.76 കോടി രൂപയാണു നീക്കിവച്ചിട്ടുള്ളത്. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ വോര്‍ക്കാടി, മീഞ്ച, പൈവളിഗെ എന്നീ മൂന്നു പഞ്ചായത്തുകളിലൂടെയാണു മലയോര ഹൈവേ കടന്നു പോവുന്നത്. 7 മീറ്റര്‍ വാഹന പാതയും ഇരുവശത്തായി ഓരോ മീറ്റര്‍ നടപ്പാതയുമുള്‍പ്പെടെ 9 മീറ്റര്‍ വീതിയിലാണു മലയോര ഹൈവേ നിര്‍മ്മിക്കുന്നത്. ചേവാര്‍ വരെയുള്ള 23 കിലോ മീറ്റര്‍ മേഖലയ്ക്കിടയില്‍ 43 കള്‍വര്‍ട്ടുകള്‍ പുതുക്കിപ്പണിയുകയും എട്ടെണ്ണം പുതിയതായി നിര്‍മ്മിക്കും. 

date