Skip to main content

ഫെബ്രുവരി പകുതിയോടെ കേരള ബാങ്ക് യാഥാർത്ഥ്യമാകും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

 

ഫെബ്രുവരി പകുതിയോടെ കേരളബാങ്ക് യാഥാർത്ഥ്യമാകുമെന്ന് കരുതുന്നതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്കിന്റെ ആധുനിക ബാങ്കിംഗ് സേവനങ്ങൾ മാസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സഹകരണ മേഖലയെ ആധുനികമാക്കി മുന്നോട്ടു കൊണ്ടുപോവുകയാണ് കേരള ബാങ്കിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ സാമ്പത്തിക വികാസ പ്രക്രിയയിൽ സഹകരണ ബാങ്കുകൾ വലിയ പങ്ക് വഹിക്കുന്നു. ഇപ്പോൾ ഭീമൻ ബാങ്കുകളുടെ കാലമാണ്. ഇവർ സാധാരണക്കാരെ ആട്ടിപ്പുറത്താക്കുന്നു. വിവിധ സേവനങ്ങൾക്ക് വലിയ തുകയാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. ബാങ്കിംഗ് മേഖലയിൽ വലിയ മത്‌സരം നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 

ഭരണഘടന ഉറപ്പ് നൽകുന്ന തുല്യത സ്ത്രീകൾക്ക് ലഭ്യമാക്കുന്നതിനാണ് വനിതാ മതിൽ സൃഷ്ടിക്കുന്നത്. ഭരണരംഗത്തുൾപ്പെടെ എല്ലാ രംഗത്തും സ്ത്രീകൾ മികവു പുലർത്തുന്ന കാലമാണിത്. എന്നാൽ തുല്യത നിഷേധിക്കപ്പെടുന്ന സാഹചര്യം ഇപ്പോഴുണ്ടെന്ന് മന്ത്രി പറഞ്ഞു. കെ. എസ്. സി. ബി അഡ്മിനിസ്‌ട്രേറ്റർ വി. സനൽകുമാർ അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യാതിഥിയായിരുന്നു. കെ. എസ്. സി. ബി എം. ഡി ഇ. ദേവദാസൻ, കോഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാർ എസ് ഷാനവാസ്, സി. ജി. എം കെ. സി. സഹദേവൻ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്സ്. 5542/18

date