Skip to main content

കർഷകരുടെ വായ്പയ്ക്ക് മോറട്ടോറിയം: 2018 ഒക്‌ടോബറിലെ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി

 

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കർഷകരുടെ വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവിറക്കാനായില്ലെന്ന വാർത്ത തെറ്റിധാരണാജനകമാണെന്നും 2018 ഒക്‌ടോബറിൽ സർക്കാർ മോറട്ടോറിയം സംബന്ധിച്ചിറക്കിയ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. 2018 ഒക്‌ടോബറിൽ പ്രഖ്യാപിച്ച മോറട്ടോറിയം 2019 ഒക്‌ടോബർ 11 വരെ നിലവിലുള്ളതാണ്. സത്യവിരുദ്ധമായ വാർത്ത മൂലം കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. 

ബാങ്കുകൾ ഉൾപ്പെടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാനത്തെ കർഷകർ എടുത്തിട്ടുള്ള ക്ഷീരവികസനവും മൃഗസംരക്ഷണവും ഉൾപ്പെടെയുള്ള കാർഷിക വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാവിധ വായ്പകളിലുമുള്ള ജപ്തി നടപടികൾക്ക് മൊറട്ടോറിയം അനുവദിച്ച് ജി.ഒ.(എം.എസ്) 367/2018/റവ. നമ്പർ ഉത്തരവാണ് കഴിഞ്ഞ വർഷം ഒക്‌ടോബറിൽ സർക്കാർ പുറപ്പെടുവിച്ചത്.

ഈ സർക്കാർ ഉത്തരവിന് 2019 ഡിസംബർ 31 വരെ പ്രാബല്യം നൽകി മാർച്ച് അഞ്ചിലെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 7ന് ജി.ഒ.(എം.എസ്) 41/2019/അഗ്രി. പ്രകാരം കൃഷി വകുപ്പ് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. മൊറട്ടോറിയം സംബന്ധിച്ച തുടർനടപടികൾ സ്വീകരിക്കേണ്ടത് വാണിജ്യ ബാങ്കുകൾ ആയതിനാൽ, വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, മുഖ്യമന്ത്രി ആറിന്  ബാങ്കുകളുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു. തുടർന്ന് 16ന് നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയിൽ സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ഈ വിഷയം അവതരിപ്പിക്കുകയും ബാങ്കുകൾ തുടർനടപടികൾ സ്വീകരിക്കാമെന്ന ധാരണയുണ്ടാവുകയും ചെയ്തിരുന്നു. 

പി.എൻ.എക്സ്. 962/19

date