Skip to main content

ഓഖി: 210 പേര്‍ തിരിച്ചെത്തി, തിരിച്ചെത്താനുള്ളത് 14 ബോട്ടുകള്‍

തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട 210 മത്സ്യത്തൊഴിലാളികള്‍ ഇന്നലെ (ഡിസംബര്‍ 14) തിരിച്ചെത്തി. ഇതോടെ ആകെ തിരിച്ചെത്തിയവരുടെ എണ്ണം 2737 ആയി. 19 ബോട്ടുകളാണ് ഇന്നലെ തിരിച്ചെത്തിയത്. ആകെ 251 ബോട്ടുകള്‍ തിരിച്ചെത്തി. ഇനി കൊച്ചിയില്‍ നിന്നു പോയ 14 ബോട്ടുകളാണ് തിരിച്ചെത്താനുള്ളത്. 

ഇതുവരെ ജില്ലയില്‍ കണ്ടെത്തിയ ഒന്‍പത് മൃതദേഹങ്ങളില്‍ ആകെ മൂന്നെണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ (ഡിസംബര്‍ 14) ഒരു മൃതദേഹമാണ് തിരിച്ചറിഞ്ഞത്. തൃപ്പൂണിത്തുറ ഗവ. ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന സെല്‍വരാജ് (38), s/o പോള്‍പാസ്, ലോവു കോളനി, 47/1065, തിരുവനന്തപുരം എന്നയാളുടെ മൃതദേഹമാണ് ഇന്നലെ തിരിച്ചറിഞ്ഞത്. 

ബാക്കിയുള്ള ആറ് മൃതദേഹങ്ങള്‍  എറണാകുളം ജനറല്‍ ആശുപത്രിയിലും തൃപ്പൂണിത്തുറ ഗവ. ആശുപത്രിയിലും ആലുവ ഗവ. ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.   

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടുകളും ടോയ്‌ലെറ്റുകളും തകര്‍ന്ന വൈപ്പിന്‍, ചെല്ലാനം മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. 

വൈപ്പിനില്‍ 148 ടോയ്‌ലെറ്റുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. 12 വീടുകളില്‍ അണുനശീകരണം നടത്തി. മാലിപ്പുറം സിഎച്ച്‌സിയുടെ നേതൃത്വത്തില്‍ 10 ജീവനക്കാരും
20 കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരും നാല്  ആശ പ്രവര്‍ത്തകരുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 

ചെല്ലാനം മേഖലയില്‍ 403 വീടുകള്‍ സന്ദര്‍ശിച്ചു. 52 ഒആര്‍എസ് പാക്കറ്റുകള്‍ വിതരണം ചെയ്തു. നാല്  സ്ഥലങ്ങളില്‍ ആരോഗ്യ അവബോധ ക്ലാസുകള്‍ സംഘടിപ്പിച്ചു. നാല് ജീവനക്കാരും 22 ആശ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. പത്തു പേര്‍ക്ക് പനി ബാധിച്ചതായി കണ്ടെത്തി.

നേവല്‍ ബേസിലെ ജോയിന്റ് ഓപ്പറേഷന്‍സ് സെന്ററില്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ചേര്‍ന്നു. നേവി, ഫിഷറീസ്, റവന്യൂ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. 

 

date