Skip to main content

നിയമസഭാ കമ്മിറ്റികളിലൂടെ നടത്തുന്ന പ്രവർത്തനം സമൂഹം ഇനിയും അറിയേണ്ടതുണ്ട് - മുഖ്യമന്ത്രി

നിയമസഭാ കമ്മിറ്റികളിലൂടെ നടത്തുന്ന പ്രവർത്തനം സമൂഹത്തിൽ ഇനിയും അറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭാ സാമാജികർക്കായി 'നിയമസഭാ സമിതികളുടെ പ്രവർത്തനം, ഇ-നിയമസഭ' എന്നീ വിഷയങ്ങൾ സംബന്ധിച്ച് പാർലമെൻററി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
എക്സിക്യൂട്ടീവിനു നിയമസഭയോടുള്ള ഉത്തരവാദിത്തം ഉറപ്പാക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ നിയമസഭാ കമ്മിറ്റികൾ മികച്ച പങ്ക് വഹിക്കുന്നുണ്ട്. 
നിയമസഭാ നടപടികൾ പോലെ നിയമസഭാ സമിതികളുടെ പ്രവർത്തനം ജനം പൊതുവേ അറിയാത്ത നിലയുണ്ട്. സഭാസമിതികൾ സൂക്ഷ്മമായും വിശദമായും വിഷയങ്ങൾ പരിശോധിക്കുന്നുണ്ട്. നിയമസഭാ സബ്ജക്ട് കമ്മിറ്റികളിൽ മന്ത്രിമാർ അധ്യക്ഷരായി ഇരിക്കേണ്ടതുണ്ടോ എന്ന കാര്യം ഗൗരവമായി പരിശോധിക്കണം. 
നിയമസഭാ കമ്മിറ്റികളുടെ പ്രവർത്തനം പൊതുവേ തൃപ്തികരമാണ്. എന്നിരുന്നാലും കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമമുണ്ടാകണം. കാലത്തിനനുസരിച്ച് ആധുനികമായി മുന്നേറാനാകണം. ജനപ്രതിനിധികൾക്ക് സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള എറ്റവും നല്ല ഉപാധിയാണ് നിയമസഭാ സമിതികൾ.
  നിയമനിർമാണത്തിന്റെ കാര്യത്തിൽ നമ്മുടെ നിയമസഭ മറ്റു സഭകൾക്കും പാർലമെൻറിനും വരെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനാഭിലാഷത്തിന്റെ സർവ സാധ്യതകളും വിനിയോഗിക്കാനാവുന്ന സംവിധാനമായി നിയമസഭാ സമിതികൾ മാറണമെന്ന് സ്പീക്കർ പറഞ്ഞു. സഭാസമിതികളുടെ അധികാരങ്ങളും പ്രയോഗങ്ങളും സംബന്ധിച്ച് സഭാംഗങ്ങൾക്ക് കൃത്യമായ ബോധം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, എം.എൽ.എ മാരായ എം.കെ. മുനീർ, കെ.സി. ജോസഫ് എന്നിവർ സംബന്ധിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി സ്വാഗതവും നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് നന്ദിയും പറഞ്ഞു.
പി.എൻ.എക്സ്. 1401/19

date