Skip to main content

ക്ഷീരമേഖലയില്‍ അതിജീവനം പാല്‍ ഉത്പാദനത്തില്‍ മുന്നേറ്റം

മഹാപ്രളയത്തിന്റെ ഓര്‍മകളില്‍ നിന്നും പതിയെ  ജില്ല നവകേരളത്തിലേക്ക് ചുവടുവെക്കുകയാണ്. മൃഗപരിപാലന മേഖലയെ പ്രധാന ഉപജീവനമാര്‍ഗ്ഗമാക്കി മാറ്റിയവരാണ് വയനാടന്‍ ജനതയില്‍ കൂടുതല്‍ പേരും. പ്രളയാനന്തരം ക്ഷീര മേഖലയില്‍  കര്‍ഷകര്‍ക്ക് നല്‍കിയ ആശ്വാസങ്ങള്‍ പാല്‍ ഉത്പാദന വര്‍ദ്ധനവില്‍ മുന്നേറ്റമുണ്ടാക്കി.  പാലുല്‍പ്പാദത്തില്‍ ശരാശരി 18,000 ലിറ്ററോളം വര്‍ധന ഉണ്ടായതു തന്നെ ജില്ലയുടെ അതിജീവനത്തിന്റെ നേര്‍ സാക്ഷ്യമാണ്. ജില്ലയിലെ മൃഗപരിപാലന മേഖലയിലെ 894 കര്‍ഷകര്‍ക്ക് 97,96,800 രൂപ പ്രളയാനന്തരം നഷ്ടപരിഹാരമായി നല്‍കി. നാഷണല്‍ ലൈവ്‌സ്റ്റോക്ക് മിഷന്‍ (എന്‍.എല്‍.എം) പദ്ധതി പ്രകാരം 46 കര്‍ഷകര്‍ക്ക് 506 ആടുകളെ വിതരണം ചെയ്തു. പ്രളയ ബാധിതരായ കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പും ക്ഷീരവികസന വകുപ്പം 68.9 ടണ്‍ ടിഎംആര്‍ തീറ്റയും 29.050 ടണ്‍ കാലിത്തീറ്റയും 26 ടണ്‍ പച്ചപ്പുല്ലും 10.92 ടണ്‍ സൈലേജും 14.595 ടണ്‍ വൈക്കോലും 2000 കിലോഗ്രാം ധാതുലവണ മിശ്രിതവും 10 ടണ്‍ ചുണ്ണാമ്പും 2.5 ടണ്‍ ബ്ലീച്ചിംഗ് പൗഡറും സൗജന്യമായി വിതരണം ചെയ്തു. വിവിധ ഏജന്‍സികളില്‍ നിന്നും സഹായമായി ലഭിച്ച തീറ്റയും വൈക്കോലും പച്ചപ്പുല്ലും മരുന്നുകളും ധാതുലവണ മിശ്രിതവും കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നേരിട്ട് ലഭ്യമാക്കി. കൂടാതെ 61 ക്യാമ്പുകളിലായി 5,276 മൃഗങ്ങളെയും ചികിത്സിച്ചു.

        ജില്ലയില്‍ ക്ഷീര വികസന വകുപ്പ് മാത്രം 583 ക്ഷീരകര്‍ഷകര്‍ക്ക് പ്രളയ സഹായം നല്‍കിയിട്ടുണ്ട്. എം.എസ്.ഡി.പി പദ്ധതിയിലൂടെ 180 പശു യൂണിറ്റും ഡോണേറ്റ് എ കൗ പദ്ധതിയിലൂടെ 55 കറവപശുകളെയും 250 കിടാരികളെയും പ്രളയ ബാധിതരായ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കി. 1300 കിലോഗ്രാം മിനറല്‍ മിക്ചറും 66,000 കിലോഗ്രാം കാലിത്തീറ്റയും 25 ടണ്‍ സൈലേജും 25 ടണ്‍ ഗ്രീന്‍ ഫോഡറും 12 ടണ്‍ വൈക്കോലും ക്ഷീരസംഘങ്ങള്‍ വഴി സബ്‌സിഡിയായി 10,7000 കിലോഗ്രാം കാലിത്തീറ്റയും ക്ഷീരവികസന വകുപ്പ് നേരിട്ട് ലഭ്യമാക്കി. 
        പാല് ഉല്‍പ്പാദനത്തില്‍ സംസ്ഥാന തലത്തില്‍ തന്നെ ജില്ല രണ്ടാം സ്ഥാനത്താണ്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം ജില്ലയുടെ ക്ഷീരമേഖലയേയും കാര്യമായി ബാധിച്ചു. പ്രളയത്തിനു മുമ്പു വരെ ശരാശരി 1.75 ലക്ഷം ലിറ്റര്‍ പാല് ഉല്‍പ്പാദനമുള്ള ജില്ല ആഗസ്റ്റ് മാസത്തില്‍ മാത്രം ഉത്പാദനം 1.55 ലക്ഷം ലിറ്ററായി കുറഞ്ഞു. എന്നാല്‍ പ്രളയാനന്തരം ക്ഷീര മേഖലയില്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചത്തോടെ പാല് ഉല്പാദനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടി ശരാശരി 1.90 ലക്ഷം ലിറ്ററില്‍ എത്തി നില്ക്കുന്നു. ജില്ലയില്‍ രണ്ട് പരമ്പരാഗത ക്ഷീര സംഘങ്ങളടക്കം 56 ക്ഷീര സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 45 സംഘങ്ങളെ പ്രളയം നേരിട്ടു ബാധിച്ചിരുന്നു. ഇതില്‍ നിന്നെല്ലാം ജില്ല കരകയറികഴിഞ്ഞു. 

date