Skip to main content

ക്യാമ്പ് പരിപാലനത്തിൽ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി

ദുരിതബാധിതർക്കായി ഒരുക്കിയ ക്യാമ്പുകളുടെ നടത്തിപ്പിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് കളക്ട്രേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യാഗസ്ഥരുടെയും യോഗത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പുകളിൽ വിവിധ വിഭാഗത്തിൽപ്പെട്ട ആളുകളാണ് താമസിക്കുന്നത്. ഇവരുടെ മാനസികാവസ്ഥയ്ക്ക് കരുത്ത് പകരുന്ന സമീപനം ക്യാമ്പ് പരിപാലിക്കുന്നവരിൽ നിന്നും ഉണ്ടാവണം.  ക്യാമ്പുകളിൽ താമസിക്കുന്നവരെ കാണാനെത്തുന്നവർക്കായി കേന്ദ്രത്തിൽ പ്രത്യേകം സ്ഥലമൊരുക്കണം. ക്യാമ്പുകളിൽ ശുചിത്വമുറപ്പാക്കണം. ഇക്കാര്യങ്ങളിൽ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.   
ക്യാമ്പുകളിൽ നിന്നും തിരിച്ച് പോകുമ്പോഴേക്കും ദുരിത ബാധിതരുടെ വീടുകൾ താമസയോഗ്യമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങണം. കിണറുകൾ ശുചീകരിച്ച് ശുദ്ധമായ കുടിവെളളം ഉറപ്പ് വരുത്തണം. ആവശ്യമെങ്കിൽ ടാങ്കർ ലോറികളിൽ കുടിവെളളമെത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. റോഡുകളിലെ തടസ്സങ്ങൾ നീക്കുന്നതിനുളള നടപടികളും വേഗത്തിലാക്കണം. 
അതിജീവനത്തിനുളള എല്ലാവിധ പിന്തുണയും സർക്കാർ നൽകും.  വീടുകളും ഭൂമിയും നഷ്ടപ്പെട്ടവർക്കുളള ധനസഹായ വിതരണത്തിന് ആവശ്യമായ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ട് ക്യാമ്പിൽ നിന്ന് തിരിച്ചുപോകാൻ സാധിക്കാത്തവർക്ക് പ്രത്യേകം സൗകര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. 
റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ, എം.എൽ.എ.മാരായ സി.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ്മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു, സ്പെഷ്യൽ ഓഫീസർ യു.വി.ജോസ്, ജില്ലാ കളക്ടർ എ.ആർ.അജയകുമാർ, സർവെ ഡയറക്ടർ വി.ആർ.പ്രേംകുമാർ, സബ് കളക്ടർ എൻ.എസ്.കെ.ഉമേഷ്, തലശ്ശേരി സബ്കളക്ടർ ആസിഫ്.കെ.യൂസഫ് തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പി.എൻ.എക്സ്.2877/19

date