Online press releases from Directorate, Thiruvananthapuram

കാരുണ്യ ചികിത്സാ സഹായം : 32 സ്വകാര്യാശുപത്രികളെ കൂടി ഉള്‍പ്പെടുത്തി

കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നും ലഭിക്കുന്ന ചികിത്സാ ധനസഹായം സംസ്ഥാനത്തെ 32 സ്വകാര്യ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു. ആഗസ്റ് 15 മുതല്‍ സൌകര്യം നിലവില്‍ വരും. ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തുന്ന ചികിത്സകള്‍ക്ക് മാത്രമാണ് കാരുണ്യാസഹായം നല്‍കിവരുന്നത്. തിരുവനന്തപുരം കിംസ്, പട്ടം മെഡിട്രീന, ശ്രീ ഗോകുലം, കാരക്കോണം മെഡിക്കല്‍ കോളേജ്, വട്ടപ്പാറ എസ്.യു.റ്റി, കൊല്ലം പത്മാവതി ഹാര്‍ട്ട് ഫൌണ്ടേഷന്‍, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ്, കോഴഞ്ചേരി മുത്തൂറ്റ്, പത്തനംതിട്ട മാര്‍ഗ്രിഗോറിയസ് മെമ്മോറിയല്‍ മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍, പരുമല സെന്റ്ഗ്രിഗോറിയസ് കാര്‍ഡിയോ വാസ്കുലര്‍ സെന്റര്‍, ചേര്‍ത്തല ജോസഫ് കണ്ടത്തില്‍ മെമ്മോറിയല്‍ കാന്‍സര്‍ സെന്റര്‍, കോട്ടയം ചെത്തിപ്പുഴ സെന്റ് തോമസ്, കാരിത്താസ് ആശുപത്രി, തൊടുപുഴ ഹോളിഫാമിലി, ചാഴിക്കാട്ട് ആശുപത്രി, എറണാകുളം മെഡിക്കല്‍ ട്രസ്റ്, ലിസി, ചാലക്കുടി സെന്റ് ജെയിംസ്, തൃശ്ശൂര്‍ അമല കാന്‍സര്‍ സെന്റര്‍, ഒറ്റപ്പാലം വള്ളുവനാട്, പാലക്കാട് ലക്ഷ്മി, മണ്ണാര്‍കാട് മദര്‍ കാര്‍ഡ്, പെരിന്തല്‍മണ്ണ അല്‍ഷിഫ, മലപ്പുറം എം.ഇ.എസ് മെഡിക്കല്‍ കോളേജ്, കോട്ടക്കല്‍ അല്‍ മാസ്, മലബാര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കോഴിക്കോട് ബേബി മെമ്മോറിയല്‍, പി.വി.എസ്, മുക്കം കെ.സി.എം.ടി.മെഡിക്കല്‍ കോളേജ്, തലശ്ശേരി സഹകരണ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികളെയാണ് കാരുണ്യ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൃക്ക രോഗികളുടെ ആധിക്യവും ഡയാലിസിസ് സൌകര്യങ്ങളുടെ അപര്യാപ്തതയും കണക്കിലെടുത്ത് ഓരോ താലൂക്കിലും നിശ്ചിത മാനദണ്ഡ പ്രകാരം ഡയാലിസിസിന് വേണ്ടി സ്പെഷ്യലിസ്റ് വിഭാഗത്തില്‍ പെടാത്ത രണ്ട് ആശുപത്രികളെക്കൂടി കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നും ലഭിച്ച 1017 അപേക്ഷകര്‍ക്ക് 8.61 കോടി ചികിത്സാ ധനസഹായം അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. കാരുണ്യ പദ്ധതിയില്‍ നിന്നും ചികിത്സാ സഹായം കണക്കാക്കുമ്പോള്‍ ആര്‍.എസ്.ബി.വൈ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് ലഭിക്കാവുന്ന തുക ഒഴിവാക്കും. കാരുണ്യ സഹായത്തിന് ചിസ്പ്ളസ് പ്രകാരം ലഭിക്കാവുന്ന തുകമാത്രം അര്‍ഹമായ തുകയില്‍ നിന്നും കുറയ്ക്കാനും തീരുമാനിച്ചു. കാരുണ്യ പദ്ധതിയില്‍ നിന്നും സഹായം ലഭിക്കാന്‍ അര്‍ഹതയുള്ള ഹീമോഫീലിയ രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലൂടെ മാര്‍ക്കറ്റ് നിരക്കില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്നും മന്ത്രി കെ.എം. മാണി അറിയിച്ചു. പി.എന്‍.എക്സ്.4795/12

Maintained by Web & New Media Division, Information & Public Relations Department