Skip to main content

സിമിയും റഷീദയും പറയുന്നു: "വീടായി - ഇനിയാണ് ജീവിതം"

സിമിയും റഷീദയും പറയുന്നു: "വീടായി - ഇനിയാണ് ജീവിതം"

കാക്കനാട്: "പഴയ കഥകളൊന്നും വേണ്ട; പുതിയ കഥകളാണ് ഞങ്ങൾക്കുള്ളത്. മക്കളെ പഠിപ്പിക്കണം. ജീവിക്കണം. ഇനി സങ്കടങ്ങളൊന്നും ഇല്ല" മുവാറ്റുപുഴ സ്വദേശികളും കൂട്ടുകാരുമായ സിമിയും റഷീദയും ഒരേ സ്വരത്തിൽ പറയുന്നത് ഇതാണ്. ലൈഫ് മിഷന്റെ ജില്ലാ കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ എത്തിയതാണ് ഇരുവരും. നിറഞ്ഞ ചിരിയുമായാണ് ഇരുവരും എത്തിയത്. കഴിഞ്ഞ വർഷം വരെ ജീവിതത്തിലുണ്ടായിരുന്ന ഏറ്റവും വലിയ ചോദ്യത്തിന് ഉത്തരമായി. പുതിയ വീട് എന്നത് സ്വപ്നം കാണാൻ പോലും ധൈര്യമില്ലാതിരുന്ന അവസ്ഥയായിരുന്നു. ഇപ്പോഴത് മാറിയെന്ന് പടിഞ്ഞാറേച്ചാൽ വീട്ടിൽ സിമി പറയുന്നു. പ്ലസ് ടുവിനും ഹൈസ്കൂളുകളിലും പഠിക്കുന്ന മൂന്ന് കുട്ടികളുണ്ട്. ഭർത്താവ് മരിച്ചു. ഓടിട്ട ഇടിഞ്ഞു വീഴാറായ വീടായിരുന്നു. ആദ്യം സഹായം നൽകിയത് സർക്കാർ തന്നെയായിരുന്നു. ലൈഫ് മിഷന്റെ നാല് ലക്ഷം രൂപയും തൊഴിലുറപ്പിന്റെ 25,000 രൂപയും ലഭിച്ചു. പിന്നീട് പലരും സഹായങ്ങൾ നൽകി. വീടു പണി പ്രതീക്ഷിച്ചതിലും ഗംഭീരമായി. സിമി പറയുന്നു.

ഇതു തന്നെയായിരുന്നു റഷീദയുടെയും അവസ്ഥ. കുട്ടികൾക്ക് ഇരുന്ന് പഠിക്കാൻ സൗകര്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടപ്പടിക്കൽ റഷീദ. ബിരുദത്തിനു പഠിക്കുന്ന മക്കളാണ് റഷീദക്കുള്ളത്. ആദ്യത്തെ വീട് ഓടിട്ടതായിരുന്നു. മാത്രമല്ല മഴ പെയ്താൽ ചോരുകയും ചെയ്യും. ഇപ്പോൾ ആ പ്രശ്നങ്ങളൊന്നും ഇല്ല.

വളരെ സന്തോഷത്തിലാണ് ഇരുവരും സംഗമത്തിനെത്തിയത്. രണ്ടു പേരും ഒരേ സ്വരത്തിൽ പറയുന്നു. വീടായി, ഇനിയാണ് ജീവിതം.

date