Skip to main content

എസ്.എ.ടി.യിൽ നൂതന പീഡിയാട്രിക് അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്തു

* കെ.എ.എസ്.പി. കൗണ്ടർ, മിഠായി ക്ലിനിക്ക്, നവീകരിച്ച മെഡിക്കൽ റെക്കോർഡ്‌സ് ലൈബ്രറി, അൾട്രാസൗണ്ട് സ്‌കാനിംഗ് മെഷീൻ സംവിധാനങ്ങൾക്കും തുടക്കമായി
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയായ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ നവീകരിച്ച പീഡിയാട്രിക് അത്യാഹിത വിഭാഗവും  മറ്റ് അനുബന്ധ സംവിധാനങ്ങളും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിനെ ലോകോത്തര നിലവാരത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.  സ്വപ്നതുല്യമായ വികസനങ്ങളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എസ്.എ.ടി. ആശുപത്രിയിലുമായി നടന്നത്. കേരളത്തിലെ മെഡിക്കൽ കോളേജുകളെ  മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സംവിധാനങ്ങൾ സജ്ജമാക്കുന്നത്.
ആർദ്രം പദ്ധതി പ്രകാരമുളള കേരളത്തിലെ ആദ്യത്തെ രോഗീസൗഹൃദ ഒ.പി., എസ്.എ.ടി. ഗൈനക് വിഭാഗത്തിലാണ് ആരംഭിച്ചത്.  നിലവിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കൂടി പൂർത്തിയാകുന്നതോടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രിയായി മെഡിക്കൽ കോളേജും എസ് എ.ടിയും മാറുമെന്ന് മന്ത്രി പറഞ്ഞു. റോഡ് പണി ഉൾപ്പെടെയുള്ളവ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
എസ്.എ.ടി. ആശുപത്രി പ്രധാന കെട്ടിടത്തിലെ പഴയ ഗൈനക് ഒ.പി.യുടെ സ്ഥാനത്ത് 70 ലക്ഷം രൂപ മുടക്കി നവീകരിച്ചാണ് പുതിയ പീഡിയാട്രിക് അത്യാഹിത വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. മെഡിക്കൽ റെക്കോർഡ്‌സ് ലൈബ്രറി, കെ.എ.എസ്.പി. കൗണ്ടർ, മിഠായി ക്ലിനിക്ക്, അൾട്രാസൗണ്ട് സ്‌കാനിംഗ് മെഷീൻ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഒന്നേകാൽ കോടിയോളം രൂപ ചെലവഴിച്ചാണ് എസ്.എ.ടി.യിൽ ഈ സംവിധാനങ്ങളൊരുക്കിയത്.
എസ്.എ.ടി. ആശുപത്രിയുടെ സമഗ്ര വികസനത്തിന് അഞ്ചു കോടി രൂപയുടെ ഭരണാനുമതിയാണ് അടുത്തിടെ നൽകിയത്. എസ്.എടി. ആശുപത്രി ഉൾപ്പെടെയുളള മെഡിക്കൽ കോളേജിന്റെ നവീകരണങ്ങൾക്കായി 717 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ നടപ്പിലാക്കി വരുന്നു. ഇതിൽ എസ്.എ.ടി.യ്ക്കായുള്ള പ്രത്യേക ബ്ലോക്കും വിഭാവനം ചെയ്തിട്ടുണ്ട്. ആദ്യഘട്ടമായ 58.37 കോടി രൂപയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മെഡിക്കൽ കോളേജ് പ്രവേശനകവാടം മുതൽ എസ്.എ.ടി. ആശുപത്രി വരെയുള്ള റോഡുകൾ വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.  പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് നെഫ്രോളജി, നിയോനാറ്റോളജി, റീപ്രൊഡക്ടീവ് മെഡിസിൻ എന്നിവയിൽ ഡിപ്പാർട്ട്മെന്റുകൾ സ്ഥാപിക്കുകയും പുതിയ തസ്തികൾ സൃഷ്ടിക്കുകയും ചെയ്തു. ഈ വിഭാഗങ്ങളിൽ സൂപ്പർ സ്പെഷ്യാലിറ്റി പി.ജി. കോഴ്സുകൾ ആരംഭിച്ചു. കുട്ടികളുടെ ഹൃദ്രോഗ ചികിത്സയ്ക്കായി പീഡിയാട്രിക് കാത്ത് ലാബ് അനുവദിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ശീതീകരിച്ച അത്യാഹിത വിഭാഗത്തിൽ മൂന്നു എമർജൻസി കിടക്കകളും അത്യാവശ്യഘട്ടങ്ങളിൽ കുഞ്ഞുങ്ങളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നതിനായുളള ട്രാൻസ്പോർട്ട് വെന്റിലേറ്ററും മോണിറ്ററുകളും സജ്ജമാക്കിയിട്ടുണ്ട്. സാരമായ രോഗങ്ങളും ആന്തരിക രക്തസ്രാവവും അത്യാഹിത വിഭാഗത്തിൽ വച്ച് തന്നെ കണ്ടെത്താനായി പോർട്ടബിൾ സ്‌കാനിംഗ് മെഷീനും സജ്ജമാക്കി. ഇതിലൂടെ അടിയന്തിര ചികിത്സ കാലതാമസം കൂടാതെ ലഭ്യമാക്കുവാനും രോഗിയെ പെട്ടെന്ന് മാറ്റുവാനും സാധിക്കുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വിശാലമായ കാത്തിരിപ്പ് കേന്ദ്രമാണ് ഒരുക്കിരിക്കുന്നത്.
രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് എസ്.എ.ടി.യിൽ 35 ലക്ഷം രൂപ വിലയുള്ള പുതിയ അൾട്രാസൗണ്ട് സ്‌കാനിംഗ് മെഷീൻ എച്ച്.എൽ.എൽ. സ്ഥാപിച്ചിട്ടുണ്ട്. ഇവിടത്തെ രോഗികൾക്ക് സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ഇത് സൗജന്യമായാണ് നൽകുന്നത്.
അത്യാധുനിക ഹീമോഫീലയ ക്ലിനിക്കിന് സർക്കാർ 35 ലക്ഷം മുടക്കി പുതിയ സംവിധാനം ഒരുക്കിവരികയാണ്.
എസ്.എ.ടി.യിലെ മെഡിക്കൽ റെക്കോർഡ്‌സ് ലൈബ്രറി സ്ഥലപരിമിതിയുളള സ്ഥലത്തായിരുന്നു മുമ്പ് പ്രവർത്തിച്ചിരുന്നത്. 16 ലക്ഷം രൂപ ചെലവഴിച്ചാണ് ഇത് നവീകരിച്ച് ലൈബ്രറി ഡിസീസ് കോഡ് അനുസരിച്ച് ക്രമീകരിച്ചത്.
ടൈപ്പ് 1 പ്രമേഹ രോഗം ബാധിച്ച കുട്ടികൾക്കായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ സാമൂഹ്യ സുരക്ഷാ മിഷൻ ആരംഭിച്ച മിഠായി പദ്ധതിയുടെ ഭാഗമായാണ് മിഠായി ക്ലിനിക് സ്ഥാപിച്ചത്. ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുളള കുട്ടികൾക്ക് ഇൻസുലിൻ, കുത്തിവയ്ക്കാനുളള പേന, ഗ്ലൂക്കോമീറ്ററും അതിന്റെ സ്ട്രിപ്പുകളും തുടങ്ങി ഇൻസുലിൻ പമ്പ് വരെ നൽകുവാനാവും.
നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്. സിന്ധു അധ്യക്ഷത വഹിച്ചു. കൗൺസിലർ ജോൺസൺ ജോസഫ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എം. കെ. അജയകുമാർ, സൂപ്രണ്ട് ഡോ. ഷർമ്മദ് എം. എസ്,  സാമൂഹ്യ സുരക്ഷ മിഷൻ എക്‌സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, എച്ച്.ഡി.സി. അംഗം ഡി.ആർ അനിൽ, അഡ്വ.അനിത, എസ്.എ.റ്റി.സൂപ്രണ്ട് ഡോ. എ. സന്തോഷ്‌കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്.174/2020

date