Skip to main content

നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കുന്നത് പരിഗണനയിൽ: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

കോർപ്പറേഷനുകളിലും നഗരസഭകളിലും  ജോലി ചെയ്യുന്ന നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കാനുള്ള പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തദ്ദേശസ്വയം ഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിയമസഭയിൽ സബ്മിഷന് മറുപടിയായി പറഞ്ഞു. നഗരശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെൻഷനും കാലോചിതമായി പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് വൈക്കം നിയമസഭാംഗം സി.കെ ആശ നൽകിയ സബ്മിഷൻ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
പതിനൊന്നാം ശമ്പള പരിഷ്‌കരണ റിപ്പോർട്ടിൽ തൊഴിലാളി വിരുദ്ധ പരാമർശങ്ങൾ ഉള്ളതായും സ്ഥിരം നിയമനം പാടില്ലെന്നും കരാർ അടിസ്ഥാനത്തിൽ ആളുകളെ എടുക്കണമെന്നുമുള്ള നിലപാട് തള്ളിക്കളയണമെന്നായിരുന്നു സബ്മിഷനിലെ നിർദേശം. ചില നഗരസഭകളിൽ ആവശ്യത്തിൽ കൂടുതൽ തൊഴിലാളികളും ചിലവയിൽ വളരെ കുറവ് തൊഴിലാളികളും ഉണ്ടെന്നും ആ പ്രശ്‌നം പരിഹരിച്ച് നഗരസഭകൾക്ക് ആവശ്യത്തിനുള്ള തൊഴിലാളികളെ മാത്രം നിയമിച്ച് അവർക്ക് മെച്ചപ്പെട്ട വേതന വ്യവസ്ഥകൾ നടപ്പിലാക്കണമെന്നാണ് ശമ്പളകമ്മീഷന്റെ ശുപാർശയെന്നും ഇതിൻമേൽ സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും മന്ത്രി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
കോർപ്പറേഷനുകളിലും നഗരസഭകളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നത്. കണ്ടിജന്റ് തസ്തികയിൽ സ്ഥിരം നിയമനത്തിനുള്ള ഒഴിവുകൾ വരുമ്പോൾ പകരം തൊഴിലാളികളായി വന്നവരെ സ്ഥിരപ്പെടുത്തുന്ന രീതിയാണ് നിലവിലുള്ളത്. അടിയന്തര ഘട്ടങ്ങളിൽ ജോലിഭാരം കൂടുമ്പോൾ ശുചീകരണ പ്രവൃത്തികൾ നടത്തുന്നതിന് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ താൽക്കാലികമായി നിയമിക്കാറുണ്ടെന്നും മന്ത്രി അറിയിച്ചു. നഗരസഭകളിൽ ശുചീകരണ തൊഴിലാളികളുടെ സേവനം തികയാതെ വരികയാണെങ്കിൽ കുടുംബശ്രീയുടെ സേവനം തേടാനും അതും പോരാതെ വരികയാണെങ്കിൽ മാനദണ്ഡങ്ങൾക്ക് വിധേയമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ദിവസ വേതനക്കാരെ ശുചീകരണ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്താവുന്നതാണെന്നും നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിധത്തിലുള്ള ക്രമീകരണങ്ങളും ഓവർകോട്ട്, സോപ്പ്, ഗംബൂട്ട്, ഗ്ലൗസ്, റെയിൻകോട്ട്, എന്നിവ നൽകാറുണ്ടെന്നും യൂണിഫോം, അലവൻസ്, സ്‌പെഷ്യൽ അലവൻസ്, റിസ്‌ക് അലവൻസ്, വാഷിംഗ് അലവൻസ്, ചൂൽ അലവൻസ്, തയ്യൽക്കൂലി, മെഡിക്കൽ റിഇംപേഴ്‌സ്‌മെന്റ്, മെഡിക്കൽ ചെക് അപ്പും ഹെൽത്ത് കാർഡും, ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് സ്‌പെഷ്യൽ അലവൻസ്, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്കുള്ള വിദ്യാഭ്യാസ അലവൻസ്, ചൈൽഡ് കെയർ അലവൻസ് എന്നിവയും നൽകുന്നുണ്ട്.
മുനിസിപ്പൽ കണ്ടിജന്റ് ജീവനക്കാർക്ക് കെ.എസ്.ആർ പ്രകാരമുള്ള അവധി ചട്ടങ്ങൾ ബാധകമാക്കിയിട്ടില്ല. എന്നാൽ, ആർജ്ജിതാവധി, അർദ്ധവേതനാവധി, സ്‌പെഷ്യൽ ഡിസബിലിറ്റി ലീവ്, മെറ്റേണിറ്റി ലീവ്, പെറ്റേണിറ്റി ലീവ്, ഹിസ്റ്റീരിയോക്ടമി ലീവ് തുടങ്ങിയ അവധികൾ ഈ വിഭാഗത്തിലുള്ള ജീവനക്കാർക്ക് അനുവദിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മാൻഹോളുകൾ വൃത്തിയാക്കാൻ പലതരത്തിലുള്ള യന്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ജെ സി ബി, വാക്വം സക്കർ, ഹൈ പ്രഷർ വാട്ടർ പമ്പ്, ഹിറ്റാച്ചി, റോബോട്ടിക് സിസ്റ്റം, മിനി ചെയിൻ ബ്ലോക്ക് എന്നിവയൊക്കെ ഉപയോഗിച്ചാണ് ഡ്രെയിനേജുകൾ വൃത്തിയാക്കുന്നതെന്നും മനുഷ്യപ്രയത്‌നം പ്രയോജനപ്പെടുത്തുന്ന നഗരസഭകൾ മതിയായ പരിശീലനം നൽകി സുരക്ഷാ സംവിധാനങ്ങളോടെയാണ് ശുചീകരണ പ്രവൃത്തി നടത്തുന്നതെന്നും മന്ത്രി മറുപടിയിലൂടെ വ്യക്തമാക്കി.
പി.എൻ.എക്സ്. 2517/2021

date