Skip to main content
കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള  പ്രധാനമന്ത്രി കെയർ പദ്ധതി ധനസഹായ വിതരണം

പി.എം-കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍: ജില്ലയില്‍ 13 കുട്ടികള്‍ക്ക് സഹായം കൈമാറി

 

കോവിഡ് മഹാമാരിയെ തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് പരിരക്ഷയൊരുക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ ''പി.എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്റെ'' ഭാഗമായി ജില്ലയിലെ 13 കുട്ടികള്‍ക്ക് സഹായം കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി പങ്കെടുത്ത് കുട്ടികളോട് സംസാരിച്ച ശേഷം തൃശൂര്‍ ജില്ലയിലെ കുട്ടികള്‍ക്കുള്ള വിവിധ രേഖകളടങ്ങിയ ഫോള്‍ഡര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററും ജില്ലാ കലക്ടര്‍ ഹരിത വി കുമാറും ചേര്‍ന്ന് കൈമാറി. കോവിഡ് രോഗത്തെ തുടര്‍ന്ന് അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികള്‍ ഒറ്റയ്ക്കല്ലെന്നും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന് ഗവണ്‍മെന്റും വകുപ്പുകളും ഒപ്പമുണ്ടെന്നും പ്രഖ്യാപിക്കുന്നതാണ് ഈ പരിപാടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിന്നിട്ട വഴികള്‍ ആലോചിക്കാതെ പഠനത്തില്‍ ഉയര്‍ച്ച കൈവരിക്കണമെന്നും എല്ലാവരും കൂടെയുണ്ടെന്നും രേഖകള്‍ കൈമാറിക്കൊണ്ട് ജില്ലാ കലക്ടര്‍ അറിയിച്ചു. 

തൃശൂര്‍ ജില്ലയിലെ 13 കുട്ടികള്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള 112 കുട്ടികളാണ് പി.എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്റെ ഗുണഭോക്താക്കളാകുന്നത്. ജില്ലയില്‍ നിന്നുള്ളവരില്‍ 10 പേര്‍ 18 ന് വയസിന് താഴെയുള്ളവരും 3 പേര്‍ 18 വയസിന് മുകളിലുള്ളവരുമാണ്. പതിനെട്ടുവയസിന് താഴെയുള്ളവരില്‍ പി.എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്റെ ആനുകൂല്യം ഏറ്റവും അധികം ലഭിക്കുന്നത് തൃശൂര്‍, മലപ്പുറം ജില്ലകളിലാണ്. 

മാതാപിതാക്കള്‍ അല്ലെങ്കില്‍, നിയമാനുസൃതമുള്ള രക്ഷിതാക്കള്‍ അല്ലെങ്കില്‍ ദത്തെടുത്ത മാതാപിതാക്കള്‍ അല്ലെങ്കില്‍ നിലവിലുള്ള രക്ഷിതാക്കള്‍ എന്നിവര്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ഗവണ്‍മെന്റിന്റെ കരുതലാണ് പി.എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി. കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും മറ്റും നല്‍കി സൗജന്യ പഠനസൗകര്യം ഒരുക്കുക എന്നത് പദ്ധതിയുടെ പ്രധാനമായ ലക്ഷ്യമാണ്. സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശനിയമപ്രകാരം അവരുടെ സ്‌കൂള്‍ ഫീസുകള്‍ മടക്കി നല്‍കുകയും ചെയ്യും. ഗവണ്‍മെന്റിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസവും ലഭ്യമാക്കും. വാത്സല്യപദ്ധതിയുടെ പരിധിയില്‍ വരുന്ന എല്ലാ കുട്ടികള്‍ക്കും സമഗ്രമായ പരിരക്ഷ ഉറപ്പാക്കും. ബന്ധുക്കളോടൊത്തു താമസിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 4000 രൂപ സഹായധനമായി നല്‍കും. പരിരക്ഷ നല്‍കുന്ന സ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് പരിരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും ഉള്‍പ്പെടെയുള്ള സഹായം ആ സ്ഥാപനത്തിന് ലഭ്യമാക്കും. ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി പോഷകാഹാരം വിദ്യാഭ്യാസം ആരോഗ്യസേവനം എന്നിവയും ലഭ്യമാക്കും. പതിനെട്ട് വയസുമുതല്‍ 23 വയസുവരെയുള്ള കുട്ടികള്‍ക്ക് മാസംതോറും സ്റ്റൈപന്‍ഡ്. 23 വയസ് എത്തുമ്പോള്‍ മൊത്തം പത്തുലക്ഷം രൂപ ലഭിച്ചിരിക്കും. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സംസ്ഥാനങ്ങളുടെ വകയായി 50,000 രൂപ എക്ഗ്രേഷ്യാ സഹായം. കുട്ടികള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും. അതിന്റെ പലിശ പി.എം. കെയേഴ്സില്‍ നിന്നും അടയ്ക്കും എന്നിവയൊക്കെയാണ് ഇതിന്റെ ഭാഗമായി കുട്ടികള്‍ക്കുള്ള സഹായ പദ്ധതികള്‍.

കലക്ട്രേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ മഞ്ജു പി ജി, പി.എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍, രക്ഷിതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date