Skip to main content

ഭൂമി രജിസ്ട്രേഷൻ പൂർത്തിയായവർ 165 പുനർഗേഹം: 37 പേർ പുതിയ വീടുകളിലേക്ക് മാറി

 
മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പുനർഗേഹം പദ്ധതി ഗുണഭോക്താക്കളായ 37 പേർ പുതിയ വീടുകളിലേക്ക് താമസം മാറി. ആകെ 165 പേരുടെ ഭൂമി രജിസ്ട്രേഷൻ ജില്ലയിൽ പൂർത്തിയായി. ആറ് പേരുടെ വീട് നിർമ്മാണം അന്തിമഘട്ടത്തിലാണ്. തലശ്ശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലുമായി 76, കണ്ണൂർ കോർപ്പറേഷൻ 60, അഴീക്കോട് പഞ്ചായത്ത് 21, മാടായി പഞ്ചായത്ത് എട്ട് എന്നിങ്ങനെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. മാർച്ച് മാസത്തോടെ 35 പേരുടെ ഭൂമി രജിസ്ട്രേഷൻ കൂടി പൂർത്തിയാക്കാനാണ് ഫിഷറീസ് വകുപ്പിന്റെ ലക്ഷ്യം. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എട്ടുപേരുടെ കൂടി ഭൂമി വില നിശ്ചയിച്ചു.
ഭൂമി വാങ്ങാനും വീട് നിർമ്മിക്കാനുമായി 10 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. തീരദേശത്തിന്റെ 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരാണ് പദ്ധതി ഗുണഭോക്താക്കൾ.
കലക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ (എൽ എ) ടി വി രഞ്ജിത്ത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി കെ ഷൈനി, കണ്ണൂർ താലൂക്ക് തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, ഫിനാൻസ് ഓഫീസർ കെ സതീശൻ, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി വി ജസീർ തുടങ്ങിയവർ പങ്കെടുത്തു.

date