Skip to main content

പകർച്ചവ്യാധികൾ തടയാൻ പ്രത്യേക മുൻകരുതൽ വേണം: ആരോഗ്യമന്ത്രി

* ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗം ചേർന്നു
  പ്രളയത്തിനു പുറമേ പകർച്ചവ്യാധി ദുരന്തം കൂടി സംസ്ഥാനത്ത് ഉണ്ടാകാതിരിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന്  ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ.  പകർച്ചവ്യാധികൾ തടയാൻ വേണ്ട മുൻകരുതലെടുക്കണം. എലിപ്പനി വരാതിരിക്കാൻ പ്രത്യക കരുതൽ വേണമെന്നും മന്ത്രി പറഞ്ഞു.  ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷത്തെ അനുഭവം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. 
സാംക്രമിക രോഗങ്ങൾ ഫലപ്രദമായി തടയുന്നതിന് വേണ്ട മുൻകരുതലുകളും ആരോഗ്യ വകുപ്പ് സ്വീകരിച്ചുവരുന്നു. കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പു വരുത്തുക, പ്രാണിജന്യ-ജലജന്യ-ജന്തുജന്യ രോഗങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. എലിപ്പനി, ഡെങ്കിപ്പനി, എച്ച്.1. എൻ.1, വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ തുടങ്ങിയ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾക്കും ആരോഗ്യ വകുപ്പ് ഊന്നൽ നൽകുന്നു. വയറിളക്ക രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ക്യാമ്പുകളിൽ പാനീയ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്. പ്രളയ ജലവുമായി സമ്പർക്കമുള്ളവർക്ക് എലിപ്പനി പകരാൻ സാധ്യതയുള്ളതിനാൽ വെള്ളത്തിലിറങ്ങുന്നവരും ദുരിതാശ്വാസ പ്രവർത്തകരും നിർബന്ധമായും ഡോക്‌സിസൈക്ലിൻ കഴി.േ എല്ലാ ക്യാമ്പുകളിലും ആശുപത്രികളിലും ഡോക്‌സിസൈക്ലിൻ ഉറപ്പാക്കിയിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ കഴിച്ചുകൊണ്ടിരുന്ന രോഗികൾക്ക് മരുന്നുകൾ മുടങ്ങാതെ കഴിക്കുന്നതിനുള്ള അടിയന്തര മാർഗ നിർദേശവും മരുന്നുകളും ക്യാമ്പുകളിൽ ഉറപ്പാക്കിയിട്ടുണ്ട്. ഡയാലിസിസ്, കീമോതെറാപ്പി തുടങ്ങിയ തുടർ ചികിത്സ വേണ്ടിവരുന്ന രോഗികൾക്ക് അതിനുള്ള സൗകര്യം അടുത്തുള്ള ആശുപത്രികളിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു. ക്യാമ്പുകളിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്താൽ ഉടനടി നടപടി സ്വീകരിക്കാനും നിർദേശം നൽകി. നവജാതശിശുക്കൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള പരിചരണം ക്യാമ്പുകളിൽ ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു. പ്രളയവുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 
എല്ലാ ആശുപത്രികളിലും വേണ്ടത്ര സൗകര്യമൊരുക്കി ഏത് സാഹചര്യവും നേരിടുന്നതിനുള്ള നിർദ്ദേശം നൽകി. ആശുപത്രികളിൽ പകർച്ചവ്യാധികൾ ചികിത്സിക്കുന്നതിനായി ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. ഓരോ ജില്ലയിലേയും ക്യാമ്പുകൾ, അവരുടെ ആരോഗ്യ പരിരക്ഷ, ആവശ്യമായ ഡോക്ടർമാരെ ലഭ്യമാക്കൽ, മരുന്നുകൾ, അന്തേവാസികളുടെ സാധനസാമഗ്രികൾ, ബ്ലീച്ചിംഗ് പൗഡർ, ക്ലോറിൻ ടാബ്ലറ്റ് തുടങ്ങിയവ എല്ലാം ഉറപ്പ് വരുത്താൻ പ്രത്യേകം നിർദേശം നൽകി. അതിർത്തി ജില്ലകളിലെ പ്രദേശങ്ങളിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമെങ്കിൽ അതിർത്തി സംസ്ഥാനങ്ങളുടെ സഹായം ഉറപ്പുവരുത്തും. ആയുഷ് വകുപ്പിന്റെ നേതൃത്വത്തിലും വിപുലമായ പ്രവർത്തനങ്ങളാണ് ഓരോ ജില്ലകളിലും നടത്തുന്നത്.
കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ നേതൃത്വത്തിൽ മരുന്നുകളുടെ ലഭ്യത  ഉറപ്പാക്കി.  മരുന്നുകൾക്ക് കേന്ദ്രസർക്കാരിനേയും സമീപിച്ചിട്ടുണ്ട്. വെള്ളമിറങ്ങുമ്പോൾ വീടുകളിലേക്ക് മടങ്ങുന്നവർ പാമ്പുകളുടെ സാന്നിധ്യം സൂക്ഷിക്കണം.  ജനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. വീട് ശുചീകരിക്കാൻ പോകുന്നവർ വൈദ്യുതാഘാതമേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 
24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് കൺട്രോൾ റൂം (0471 2302160) ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ സജ്ജമാക്കി. അടിയന്തര സ്വഭാവമുള്ള വൈദ്യസഹായം, ക്യാമ്പുകളിലെ വൈദ്യസഹായം, കുടിവെള്ള സുരക്ഷിതത്വം ഉറപ്പാക്കുക, രോഗ നിരീക്ഷണം, ജലജന്യ, വായുജന്യ, പ്രാണിജന്യ രോഗ നിയന്ത്രണം എന്നീ മേഖലകളിലാണ് പ്രധാനമായും കൺട്രോൾറൂം ഊന്നൽ നൽകുന്നത്. ആരോഗ്യപരമായ എല്ലാ സംശയങ്ങളും ആശങ്കകളും പരിഹരിക്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ (1056/ 0471 255 2056 ) കോൾസെന്ററുണ്ട്. 
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആയുർവേദ, ഹോമിയോ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. എം.ഡി. തുടങ്ങി 50 ഓളം ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
പി.എൻ.എക്സ്.2879/19

date