Skip to main content

കോവിഡ്-19: പരിശോധന കൂടുതൽ ഫലപ്രദമാക്കും: മുഖ്യമന്ത്രി

കോവിഡ്-19 വ്യാപനം തടയാൻ പരിശോധന കൂടുതൽ ഫലപ്രദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കെടുത്തു. 

റിസോർട്ടുകൾ, ഹോം-സ്റ്റേകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ കഴിയുന്ന വിദേശികളുടെ യാത്രാവിവരങ്ങളെപ്പറ്റി അവർ താമസിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കോവിഡ്-19 പരിശോധനയ്ക്ക് വിധേയരായിട്ടുള്ള വിദേശികൾക്ക് പരിശോധനാഫലം നെഗറ്റീവായതിനു ശേഷം മാത്രമേ തുടർയാത്രയ്ക്ക് അനുമതി നൽകാവൂ. കേരളത്തിലെത്തുന്ന വിദേശ പൗരൻമാരുടെ കൃത്യമായ വിവരം ജില്ലാഭരണകൂടങ്ങൾക്ക് സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്നും ശേഖരിച്ചു നൽകണം.

 

ചില പ്രദേശങ്ങളിൽ ബസുകൾ ഓടുന്നില്ല എന്ന പരാതിയുണ്ട്. അത് പരിഹരിക്കണം. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സുകളുടെ സർവ്വീസ് സാധാരണ നിലയിലാണെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും ഉറപ്പു വരുത്തണം. ഷോപ്പുകളും മാളുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കാനാവശ്യമായ നടപടികൾ എടുക്കണം. അടച്ചിടുന്ന സ്ഥിതിയുണ്ടാകരുത്. ജനങ്ങൾക്ക് സാധാരണ ജീവിതം നിലനിർത്തി പോകാനാവശ്യമായ എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം ജാഗ്രതാ നിർദേശങ്ങൾ പാലിക്കാനും ശ്രദ്ധിക്കണം.

അതിർത്തി കടന്നുവരുന്ന ട്രെയിനുകളിലെ പരിശോധന ശക്തമാക്കും. ദീർഘദൂര ട്രെയിനുകളിൽ വന്നിറങ്ങുന്ന യാത്രക്കാരെ എക്‌സിറ്റ് പോയിന്റായിട്ടുള്ള റെയിൽവെ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നതിന് സംവിധാനം ഒരുക്കും. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കൊപ്പം കൂടുതൽ മെഡിക്കൽ, പാരാമെഡിക്കൽ വളണ്ടിയർമാരെ വിന്യസിക്കും. നാം അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യം മനസ്സിലാക്കി യാത്രക്കാർ  പരിശോധനയ്ക്ക് സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.കൂടുതൽ വളണ്ടിയർമാരെ ഉപയോഗിക്കുകയും പുതിയ വളണ്ടിയർമാർക്ക് പരിശീലനം നൽകുകയും ചെയ്യും. ആശുപത്രികളിൽ വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തും.

വിവിധ മതസ്ഥരുടെ ആരാധനായലങ്ങളുമായി ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ കളക്ടർമാർ എത്രയും പെട്ടെന്ന് വിളിച്ചുചേർക്കണം. ജനങ്ങൾ കൂട്ടം ചേരുന്ന മതപരമായതുൾപ്പെടെയുള്ള ചടങ്ങുകളിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് പൊതു അഭ്യർത്ഥന യോഗത്തിൽ നടത്തും. പരീക്ഷകൾ തീരുമാനിച്ചതുപോലെ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, എ.ഡി.ജിപി. ടി.കെ. വിനോദ് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പി.എൻ.എക്സ്.1051/2020

date