Skip to main content

സംസ്ഥാനത്ത് ഒൻപതു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

* 13 പേർ രോഗമുക്തി നേടി; 1,40,474 പേർ നിരീക്ഷണത്തിൽ
കേരളത്തിൽ ഒൻപതു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇവരിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള നാലു പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള രണ്ടു പേർക്കും പത്തനംതിട്ട, തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം ബാധിച്ചത്. ഇതിൽ നാലു പേർ വിദേശത്ത് നിന്നും രണ്ടു പേർ നിസാമുദ്ദീനിൽ നിന്നും വന്നവരാണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. നിസാമുദ്ദീനിൽ നിന്നും വന്നവർ കണ്ണൂർ, ആലപ്പുഴ ജില്ലയിലുള്ളവരാണ്.
കേരളത്തിൽ 345 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 13 പേരുടെ പരിശോധനാഫലം ബുധനാഴ്ച നെഗറ്റീവ് ആയിട്ടുണ്ട്. തിരുവനന്തപുരം (കൊല്ലം സ്വദേശി), തൃശൂർ ജില്ലകളിൽ നിന്നും മൂന്നു പേരുടെയും, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നും രണ്ടു പേരുടെ വീതവും കണ്ണൂർ ജില്ലയിൽ നിന്ന് ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവിൽ 259 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ ആകെ 84 പേർ രോഗമുക്തി നേടി ഡിസ്ചാർജായി. രണ്ട് പേർ മുമ്പ് മരിച്ചിരുന്നു.
208 ലോകരാജ്യങ്ങളിൽ കോവിഡ് 19 പടർന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തിൽ രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,40,474 പേർ നിരീക്ഷണത്തിലാണ് ഇവരിൽ 1,39,725 പേർ വീടുകളിലും 749 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 169 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 11,986 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 10,906 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
പി.എൻ.എക്സ്.1409/2020

date