Skip to main content

  മാസ്‌ക് ധാരണവും ശാരീരിക അകലവും നിര്‍ബന്ധം; ഇത് ലോക് ഡൗണിന് സമാനമായ ഫലം ഉണ്ടാക്കും  ജില്ലാ കല്കടര്‍

 

മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ മാസ്‌കും ശാരീരിക അകലവും നിര്‍ബന്ധമായും പാലിക്കണമെന്നും വീടിനുള്ളില്‍ ആണെങ്കില്‍ പോലും മാസ്‌ക് ധരിക്കുന്നത് ഉചിതമാണെന്നും ഇത് ലോക് ഡൗണിന് സമാനമായ ഫലമാണുണ്ടാക്കുയെന്നും ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും  കൂടുതല്‍ കോവിഡ് 19 പോസറ്റീവ് കേസുകളുള്ളതും ആകെ രോഗികളുടെ എണ്ണം എടുത്താലും പാലക്കാട് ജില്ല മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തിലുമാണ് ജില്ലാ കലക്ടര്‍ പ്രതികരിച്ചത്. വാക്‌സിന്‍ കണ്ടെത്തുന്നതുവരെ മറ്റ് പരിഹാരങ്ങളില്ല. ഒരു കാരണവശാലും ആരും അനാവശ്യമായി പുറത്തിറങ്ങരുത്. ജനസഞ്ചാരം കൂടുമ്പോഴാണ് വൈറസിന്റെ വ്യാപനവും കൂടുന്നത്. ഒഴിവാക്കാനും നീട്ടിവെക്കാന്‍ കഴിയുന്നതുമായ എല്ലാ യാത്രകളും 2020 ല്‍ ഉപേക്ഷിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കണക്കുകള്‍ പ്രകാരം, രോഗമുണ്ടാകാന്‍ സാധ്യതയുള്ളവരില്‍ നടത്തിയ 14,000 ല്‍ പരം സ്രവ പരിശോധനയില്‍ 445 എണ്ണമാണ് പോസിറ്റീവായത്. കണ്ടുപിടിക്കാനാകാതെ സമൂഹത്തില്‍ രോഗമുണ്ടാകാന്‍ സാധ്യതയുള്ളവരിലും ഇല്ലാത്തവരിലും നടത്തിയ 3000 ല്‍ പരം സെന്റിനല്‍ സര്‍വൈലന്‍സ് ടെസ്റ്റ് പ്രകാരം 46 പേര്‍ക്ക് ഫലം പോസിറ്റീവായി. ഇതില്‍ യാത്ര ചെയ്തവരും ചെയ്യാത്തവരും ഉള്‍പ്പെടും. ഇത്തരത്തിലുള്ള പരിശോധന സംസ്ഥാനമാകെ നടക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 95 ശതമാനവും രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരാണ്. സമൂഹത്തില്‍ കണ്ടുപിടിക്കാനാകാത്ത കേസുകളും ഉണ്ടെന്നാണ് ഇത്തരം ടെസ്റ്റുകളില്‍ നിന്ന് മനസ്സിലാകുന്നത്. ഇവരില്‍ നിന്ന് സമൂഹ വ്യാപന സാധ്യത തള്ളാനാകില്ല. അതുകൊണ്ടുതന്നെ പ്രതിരോധ മാര്‍ഗമായി മാസ്‌കും ശാരീരിക അകലവും അച്ചടക്കവുമാണ്.

ലോക്ഡൗണ്‍ എന്ന പ്രതിരോധ മാര്‍ഗം ശാശ്വത പരിഹാരമല്ല. ആദ്യഘട്ടത്തില്‍ ലോക്ഡൗണ്‍ ഒരു പരിഹാരമായി കരുതി ഘട്ടം ഘട്ടമായി നടപ്പിലാക്കിയെങ്കിലും വൈറസ് വ്യാപനം തടയാനായില്ല. ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് ലോക്ഡൗണ്‍ കൊണ്ട് രോഗത്തെ പിടിച്ചു നിര്‍ത്താനായത്. അതേസമയം, വ്യാപനം കൂടുതലുള്ള പ്രാദേശിക മേഖലകളില്‍ ചിട്ടയായ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്നും ഇതിന്റെ ഭാഗമായാണ് പറളി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്റമെന്റ്/ ഹോട്ട്‌സ്‌പോട്ട് മേഖലയായതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലാശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മെഡിക്കല്‍ കോളേജിലെ ഒരു വിഭാഗം, മാങ്ങോട് കേരള മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചവര്‍ക്കായി ചികിത്സ ഒരുക്കിയിട്ടുള്ളത്. രോഗബാധിതരില്‍ 90 ശതമാനവും പുറത്തുനിന്ന് വന്നവരാണ്. 10 ശതമാനം സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ ബന്ധുക്കളും ആരോഗ്യ പ്രവര്‍ത്തകരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ജില്ലയിലേക്ക് തിരികെ എത്തുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. അണ്‍ലോക് ഡൗണ്‍ രണ്ടാംഘട്ടം ആരംഭിച്ചതിനനുസരിച്ച് കൂടുതല്‍ ഇളവുകള്‍ വന്നിട്ടുണ്ട്. ഇതിനിയും വര്‍ധിക്കും. ലോക് ഡൗണ്‍ തുടരുന്നത് മറ്റു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ആരോഗ്യപരമായും സാമ്പത്തികമായും ബുദ്ധിമുട്ടുണ്ടാക്കും. ജില്ലയില്‍ കോവിഡ് മൂലം ഒരാളാണ് മരിച്ചത്. കോവിഡിനു പുറമെ മറ്റ് പല രോഗങ്ങളും നമുക്കിടയിലുണ്ട്. സമയബന്ധിതമായി അത് കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണ്. ലോക് ഡൗണ്‍ വൈറസ് നിര്‍മാര്‍ജനത്തിനുള്ള ശാശ്വത പരിഹാരമല്ലെന്നും ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.

date