Skip to main content

പീച്ചി ഡാം ജലവിഭവ വകുപ്പ് മന്ത്രി സന്ദർശിച്ചു പീച്ചി ഡാം: സ്ലൂയിസ് വാൽവിലെ ചോർച്ച ഉടൻ പരിഹരിക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി

 

പീച്ചി ഡാമിലെ വൈദ്യുതോൽപാദന കേന്ദ്രത്തിലേക്ക് വെള്ളമെത്തുന്ന സ്ലൂയിസ് വാൽവിലെ ചോർച്ച പരിഹരിച്ച് വേണ്ട സുരക്ഷാ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. പീച്ചി ഡാം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പീച്ചി ഡാമിലെ നാല് സ്പിൽവേ ഷട്ടറുകൾ തുറന്നിരുന്നു. ഡാമിൽനിന്ന് വൈദ്യുതോൽപാദന കേന്ദ്രത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന സ്ലൂയിസ് പൈപ്പിന്റെ വാൽവിനുള്ളിലെ ഷട്ടറാണ് തകർന്നത്.

 

കെട്ടിടത്തിനുള്ളിൽ ഇറിഗേഷൻ വിഭാഗത്തിന്റെ ഷട്ടർ ഉണ്ടെങ്കിലും വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ ഇത് പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല. വെള്ളത്തിന്റെ മർദ്ദം കാരണം അറ്റകുറ്റ പണികൾ നടത്താൻ സാധിക്കാത്തതിനാൽ എമർജൻസി ഷട്ടർ അടച്ച് മർദ്ദം കുറയ്ക്കാനുള്ള ശ്രമം നേവിയും ഡൈവിങ് ടീമും തുടരുകയാണ്. എമർജൻസി ഷട്ടറിൽ കുടുങ്ങിയ മരക്കഷ്ണം ഡൈവിങ് ടീം നീക്കം ചെയ്തു. ഷട്ടർ അടച്ച ശേഷം വാൽവ് ഊരി അറ്റകുറ്റപണികൾക്കായി നൽകും. ഡാം പരിപാലിച്ച് പരിസര പ്രദേശം ടൂറിസം വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ പഠന സമിതി രൂപീകരിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിക്കൊപ്പം ഗവ. ചീഫ് വിപ്പ് കെ. രാജൻ, ഇറിഗേഷൻ വകുപ്പ് ചീഫ് എഞ്ചിനീയർ അലക്‌സ് വർഗീസ്, കൊച്ചി നേവി, ഇറിഗേഷൻ വകുപ്പ്, ഫയർ ആൻഡ് റസ്‌ക്യു, കെഎസ്ഇബി, എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.

date