Skip to main content

ക്ഷീരകർഷകർക്ക് വിവിധ ക്ഷേമ പദ്ധതികൾ

 

 

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ക്ഷീരകർഷകരുടെ ക്ഷേമത്തിനായി നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് ആഗസ്റ്റ് 17 മുതൽ കാലിത്തീറ്റ ചാക്കൊന്നിന് 400 രൂപ സബ്‌സിഡി നിരക്കിൽ നൽകാൻ തീരുമാനിച്ചു. ഏപ്രിൽ മാസം അളന്ന പാലിന്റെ അടിസ്ഥാനത്തിൽ പരമാവധി 5 ചാക്ക് കാലിത്തീറ്റ ഒരു കർഷകന് എന്ന നിലയിൽ 2.95 ലക്ഷം ചാക്ക് കാലിത്തീറ്റ വിതരണം ചെയ്യും.

1,11,914 ക്ഷീരകർഷകരിൽ നിന്നും കിസാൻ ക്രെഡിറ്റ് കാർഡിനായുള്ള അപേക്ഷകൾ സ്വീകരിക്കും. അതിൽ 95,815 അപേക്ഷകൾ വിവിധ ബാങ്കുകളിൽ എത്തിക്കുകയും ചെയ്തു. 13,869 കർഷകർക്ക് ഇതുവരെ 88.2 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് കിസാൻ ക്രെഡിറ്റ് കാർഡിലൂടെ ബാങ്കുകൾ മുഖേന അനുവദിച്ചിട്ടുണ്ട്.

കോവിഡ് കാലഘട്ടത്തിൽ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് പാൽ സംഭരണ, വിപണന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ക്ഷീരസംഘം ജീവനക്കാർക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടായാൽ അടിയന്തിര സഹായമായി 10000 രൂപ ക്ഷീരവികസന വകുപ്പ് ലഭ്യമാക്കും. ക്ഷീരസംഘങ്ങളിലൂടെ സർക്കാർ ധനസഹായത്തോടു കൂടി 8500 ടൺ വൈക്കോലും പച്ചപ്പുല്ലും വിതരണം ചെയ്യാൻ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

പി.എൻ.എക്‌സ്. 2757/2020

 

 

date