Skip to main content

സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു

ശബരിമല: തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി സന്നിധാനത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രി കെട്ടിടം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ഫണ്ടില്‍ നിന്നുള്ള 5.43 കോടി രൂപ ചെലവിട്ടാണ്് മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1,692 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുണ്ട്്. അടിയന്തര വൈദ്യസഹായം ഏര്‍പ്പെടുത്തുന്നതിനുള്ള സൗകര്യം ആശുപത്രിയില്‍ എപ്പോഴും ലഭ്യമായിരിക്കും.

ഒ.പി., ഇ.സി.ജി. റൂം, ഫാര്‍മസി, അത്യാഹിത വിഭാഗം എന്നിവ ഗ്രൗണ്ട് ഫ്‌ളോറില്‍ സജ്ജമാക്കിയിട്ടുണ്ട്. ഒന്നാം നിലയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ഐ.സി.യു., ലാബ്, എക്‌സ്‌റേ റൂം, അഡ്മിനിസ്‌ട്രേറ്റീവ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുണ്ട്. മെഡിക്കല്‍ ഉപകരണങ്ങളായ സെമിയാറ്റോ അനലൈസര്‍, ബൈനോക്കുലര്‍ മൈക്രോസ്‌കോപ്പ്, മള്‍ട്ടിപാരാ മോണിട്ടര്‍, ഇ.സി.ജി. മെഷീന്‍ തുടങ്ങിയവ സജ്ജമാണ്. നിര്‍മാണ പ്രവൃത്തികളുടെ മേല്‍നോട്ട ചുമതല ബി.എസ്.എന്‍.എല്‍ ആണ് നിര്‍വഹിച്ചത്.

20 പാസഞ്ചര്‍ ബെഡ്‌ലിഫ്റ്റ്, ജനറേറ്റര്‍ എന്നിവ ഉടന്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടു പോകുന്നു. ചെന്നൈയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സംഭാവന ചെയ്ത ഓഫ് റോഡ് എമര്‍ജന്‍സി വെഹിക്കിള്‍ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും. രാജു എബ്രഹാം എം.എല്‍.എ., ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍, കെ.പി.ശങ്കരദാസ്, ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ദേശീയ ആരോഗ്യദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.  
(പി.ആര്‍. ശബരി-7)

date