Skip to main content

എന്റെ കേരളം മെഗാ മേളയ്ക്ക് ആഘോഷ പൂർണമായ സമാപനം

എട്ട് ദിവസം നീണ്ടു നിന്ന ആഘോഷം, കലാ നിശകൾ, രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നില്‍ സംഘടിപ്പിച്ച എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന-ഭക്ഷ്യമേള സമാപിച്ചു. ലക്ഷങ്ങൾ പങ്കെടുത്ത അനന്തപുരിയുടെ ഉത്സവ കാഴ്ചകൾക്കാണ്  ഇതോടെ സമാപനമായത്. സംസ്ഥാന സര്‍ക്കാരിന്റെ നവീന വികസന കാഴ്ചപ്പാടുകളുടെ നേര്‍ക്കാഴ്ചയായി മാറുകയായിരുന്നു തലസ്ഥാന നഗരിയിലെ എന്റെ കേരളം മെഗാമേള. ജയിലും കൃഷിതോട്ടവും ഉൾപ്പടെ സർക്കാരിന്റെ വിവിധ വകുപ്പുകളുടെ  മേന്മ വിളിച്ചോതി പ്രദർശന സ്റ്റാളുകൾ നിരന്നപ്പോൾ നാലായിരത്തിലധികം പേർക്ക് സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കി അക്ഷയ, എംപ്ലോയ്മെന്റ, എക്സ്ചേഞ്ച് സേവന സ്റ്റാളുകൾ മേളക്ക് മാറ്റേകി. കുറഞ്ഞ നിരക്ക് കേട്ട് ജനം തിക്കി തിരക്കിയെത്തിയ വിൽപ്പന സ്റ്റാളുകൾ ഉൾപ്പെടെ  വ്യത്യസ്തതയാര്‍ന്ന 250 ലധികം സ്റ്റാളുകളാണ്  കനകക്കുന്നിൽ നിറഞ്ഞത്. കേരളത്തിലെയും ഇന്ത്യയിലെയും വേറിട്ട രുചികൾ സൂര്യകാന്തിയിലെ ഫുഡ് കോർട്ടിൽ നിരന്നപ്പോൾ നാവിൽ കൊതിയൂറും രുചി തേടി ജനം ഒഴുകിയെത്തി.
മെയ് 20 ന് ആരംഭിച്ച മേളയില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി ശ്രീകുമാറിന്റെ സംഗീത പരിപാടി ഉളപ്പെടെ കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ സന്ധ്യകൾക്ക് മിഴിവേകി.  പറയാൻ ഒരു പിഴവു പോലുമില്ലാതെ സംഘാടനം ഉൾപ്പെടെ എല്ലാ തലങ്ങളിലും മികവു പുലർത്തിയാണ് ഇത്തവണത്തെ വാർഷികാഘോഷം സമാപിക്കുന്നത്. മെയ് 20 ന് കനകക്കുന്നില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍. അനില്‍ എന്നിവര്‍ ചേര്‍ന്നാണ് എന്റെ കേരളം മെഗാമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഒരാഴ്ച നീണ്ടു നിന്ന മേളയില്‍ വിദേശികളും ഇതരസംസ്ഥാനത്ത് നിന്നുളളവരും കാഴ്ചകാണാൻ എത്തി.

date