മൂന്നു വർഷങ്ങൾക്ക് ശേഷം മോട്ടു നായിക് വീടണഞ്ഞു
മൂന്നു വർഷത്തിലധികമായി കോഴിക്കോട് ആശാഭവനിലെ അന്തേവാസിയായിരുന്ന മോട്ടു നായിക് വീടണഞ്ഞു. ഒഡിഷ സ്വദേശിയായ മോട്ടു നായ്ക്കിനെ ബന്ധുക്കളെത്തി സ്വദേശത്തേക്ക് കൊണ്ടുപോയി.
വീടുവിട്ടിറങ്ങിയ ശേഷം അലഞ്ഞുതിരിഞ്ഞു ആശാഭവനിലെത്തിയ മോട്ടു നായിക്കിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള പരിശ്രമങ്ങൾ നടന്നു വരികയായിരുന്നു. തുടക്കത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കാതിരുന്ന മോട്ടു തന്റെ മാനസിക നില ഭദ്രമായതിനു ശേഷം ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളോട് പ്രതികരിക്കുകയായിരുന്നു .
ആകെ ഒഡിയ ഭാഷ മാത്രം അറിയാവുന്ന മോട്ടുവിനെ ദ്വിഭാഷിയുടെ സഹായത്തോടെ കാര്യങ്ങൾ മനസിലാക്കാൻ പരിശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. എന്നാൽ സാമൂഹ്യ പ്രവർത്തകനായ ശിവൻ കോട്ടൂളിയുടെ സഹായത്തോടെ ഒഡിഷയിലെ ഖുർദ ജില്ലക്കാരനാണ് മോട്ടു എന്ന് മനസ്സിലാക്കുകയും തുടർന്ന് പോലീസ് മുഖേന വീട്ടുകാരെ കണ്ടെത്തി കാര്യങ്ങൾ ധരിപ്പിക്കുകയുമായിരുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബാംഗമായ മോട്ടു നായിക് ജോലി ആവശ്യാർത്ഥമാണ് വീടുവിട്ടിറങ്ങി ബാംഗ്ലൂരിൽ എത്തിയത്. അവിടെനിന്നും കാണാതാവുകയായിരുന്നു. നാട്ടിൽ ഭാര്യയും രണ്ടു മക്കളും അടങ്ങിയ മോട്ടുവിന്റെ കുടുംബം ബാംഗ്ലൂരിലും പരിസര പ്രദേശങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
മോട്ടുവിനെ കൊണ്ടുപോകാനായി ആശാഭവനിൽ ഭാര്യ ആശ, ഭാര്യാ പിതാവ് നകുല ബാലെ, സുഹൃത്തായ സുജിത് എന്നിവരാണ് എത്തിച്ചേർന്നത്. വർഷങ്ങൾക്കു ശേഷമുള്ള ഇവരുടെ കൂടിക്കാഴ്ച്ച വികാര നിർഭരമായിരുന്നു. നാട്ടിലേക്ക് മടങ്ങിയ കുടുംബത്തെ ആശാഭവൻ സൂപ്രണ്ട് ചുമതല വഹിക്കുന്ന മുഹമ്മദ് ജാബിർ, സാമൂഹ്യ പ്രവർത്തകൻ ശിവൻ കോട്ടൂളി, ജീവനക്കാർ എന്നിവർ ചേർന്ന് യാത്രയാക്കി.
- Log in to post comments