Skip to main content

മിഷന്‍ ഇന്ദ്രധനുഷ് 5.0; സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കമായി

*ജില്ലാതല ഉദ്ഘാടനം കളക്ടര്‍ നിര്‍വഹിച്ചു

മിഷന്‍ ഇന്ദ്രധനുഷ് കാമ്പയ്ന് ജില്ലയില്‍ തുടക്കമായി. രാജ്യവ്യാപകമായി നടപ്പാക്കുന്ന കാമ്പയ്‌ന്റെ ജില്ലാതല ഉദ്ഘാടനം മണിയാറന്‍കുടിയില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍വഹിച്ചു. സമ്പൂര്‍ണ്ണ ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കളക്ടര്‍ പറഞ്ഞു. കുട്ടികളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ആരോഗ്യവകുപ്പ്, പഞ്ചായത്ത്, വനിത ശിശുവികസന വകുപ്പ്, പട്ടികജാതി വികസന വകുപ്പ് തുടങ്ങി എല്ലാ വകുപ്പുകളും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടെ സമൂഹം ഒന്നടങ്കം യജ്ഞത്തില്‍ പങ്കെടുക്കണം. ഏതെങ്കിലും കാരണത്താല്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് വാക്സിനേഷന്‍ നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുന്നതെന്നും സംസ്ഥാനത്ത് വാക്സിനേഷനില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇടുക്കി ജില്ലയാണെന്നും കളക്ടര്‍ പറഞ്ഞു.  
   മണിയാറന്‍കുടി ജനകീയ ആരോഗ്യകേന്ദ്രത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. കോഴിമല രാജാവ് രാമന്‍ രാജമന്നാന്‍ വിശിഷ്ടാതിഥിയായിരുന്നു. വാക്സിനേഷന്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലായ യുവിന്‍ പോര്‍ട്ടലിന്റെ സ്വിച്ച് ഓണ്‍ കര്‍മം അദ്ദേഹം നിര്‍വഹിച്ചു.
അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും സമ്പൂര്‍ണ്ണ പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിഷന്‍ ഇന്ദ്രധനുഷ് കാമ്പയ്ന്‍ സംഘടിപ്പിക്കുന്നത്. ക്ഷയം, പോളിയോ, വില്ലന്‍ചുമ, ഡിഫ്ത്തീരിയ, ടെറ്റനസ്, മീസില്‍സ്, റൂബല്ല, ഹെപ്പറ്റൈറ്റിസ്-ബി, റോട്ടാവൈറസ്, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുടെ പ്രതിരോധം കാമ്പയ്ന്‍ വഴി ഉറപ്പാക്കാനാവും. വാക്സിന്‍ എടുക്കാത്ത കുട്ടികളിലും ഡോസുകള്‍ മുടങ്ങിയവരിലും ഡിഫ്ത്തീരിയ പോലുള്ള രോഗങ്ങളും മരണവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കാമ്പയ്ന്‍ സംഘടിപ്പിക്കുന്നത്. വാക്സിന്‍ മുടങ്ങിയവര്‍ക്കും എടുക്കാത്തവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് എടുക്കാനുള്ള സജ്ജീകരണം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഒരുക്കിയിട്ടുണ്ട്.  
 ഉദ്ഘാടന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ് എല്‍. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സിബി ജോര്‍ജ് വിഷയാവതരണം നടത്തി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സിജി ചാക്കോ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ജോയി, ഗ്രാമപഞ്ചായത്തംഗം അജേഷ് കുമാര്‍ പി.വി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനൂപ് കെ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി, ടെക്നിക്കല്‍ അസിസ്റ്റന്റ് ഷാജി പി.എം, വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് പി.എസ്, എം.സി.എച്ച് ഓഫീസര്‍ മിനി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

മിഷന്‍ ഇന്ദ്രധനുഷ് 5.0

അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും സമ്പൂര്‍ണ്ണ പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിഷന്‍ ഇന്ദ്രധനുഷ് കാമ്പയ്ന്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നത്.
വിവരശേഖരണം, ബോധവല്‍ക്കരണം, വീടുകളില്‍ നേരിട്ടെത്തിയുള്ള സര്‍വെ തുടങ്ങിയവയിലൂടെയാണ് കുട്ടികളുടെ ഇമ്യൂണൈസേഷന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കുന്നത്. പ്രത്യേക പ്രതിരോധ വാക്‌സിന്‍ ഡ്രൈവായാണ് ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് നടത്തുക. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
കോവിഡിന് ശേഷം ആദ്യമായാണ് ഇന്ദ്രധനുഷ് നടത്തുന്നത്. കോവിഡ് വ്യാപനസമയത്ത് വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. ഈ പോരായ്മ മറികടന്ന് കൃത്യമായ പ്രതിരോധം തീര്‍ക്കുകയാണ് ലക്ഷ്യം.
പ്രതിരോധ വാക്സിനേഷനില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും മുന്നില്‍ ഇടുക്കി ജില്ലയാണ്. 98.4 ശതമാനം പേരും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്. ജില്ലയില്‍ വിവിധയിടങ്ങളിലായി 894 പേരാണ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ളത്. ജില്ലയില്‍ 270 സെഷനുകളായി നടത്തുന്ന കാമ്പയ്നില്‍ ഇവരെകൂടി ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ വാക്സിനേഷന്‍ സാധ്യമാക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.
ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ മൂന്ന് ഘട്ടമായി നടക്കുന്ന കാമ്പയ്ന്റെ ആദ്യഘട്ടം ആഗസ്റ്റ് 7 മുതല്‍ 12 വരെയും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയുമാണ്. യുവിന്‍ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന് പ്രവേശനം നേടാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
 

date