Skip to main content

പുതുക്കിയ ജാഗ്രത നിർദേശം : അതിതീവ്ര തിരമാലകൾക്ക് സാധ്യത

**ജില്ലയിലെ തീരദേശ വിനോദസഞ്ചാര പ്രവർത്തനങ്ങൾ ഒഴിവാക്കാൻ നിർദേശം

**കേരള-തമിഴ്‌നാട് തീരങ്ങളിൽ റെഡ് അലർട്ട്

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (മെയ് നാല്) രാവിലെ 2.30 മുതൽ ഞായറാഴ്ച (മെയ് അഞ്ച്) രാത്രി 11.30 വരെ അതിതീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന്  സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.  കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട്  പ്രഖ്യാപിച്ചു.

ഈ സാഹചര്യത്തിൽ ജില്ലയിലെ തീരദേശ വിനോദസഞ്ചാര പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ  ജെറോമിക് ജോർജ് ഉത്തരവിറക്കി. കള്ളക്കടൽ പ്രതിഭാസം സംബന്ധിച്ച് തീരപ്രദേശത്തുടനീളം അറിയിപ്പ് നൽകുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. ഇന്ന് (മെയ് മൂന്ന് ) രാത്രി 10 മണിക്ക് ശേഷം ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുന്നതിനും ബീച്ചുകളിലെ എല്ലാ പരിപാടികളും നിർത്തിവയ്ക്കുന്നതിനും പോലീസിന്  നിർദേശം നൽകി.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.  അപകട മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് നടപടി സ്വീകരിക്കാൻ തഹസിൽദാർമാരോട് ജില്ലാ കളക്ടർ നിർദേശിച്ചു.   ബോട്ട്, വള്ളം മുതലായ മത്സ്യബന്ധനയാനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിൽ പറയുന്നു.

date