Skip to main content
ഫോട്ടോ കാപ്ഷൻ:    ലൈഫ് മിഷൻ അനുവദിച്ച വീട് പണിയുന്ന കുടുംബശ്രീ പ്രവർത്തകരോടൊപ്പം ശ്രീക്കുട്ടി

ശ്രീക്കുട്ടിക്ക് സ്വപ്നവീടൊരുക്കുന്നത് കുടുംബശ്രീ അമ്മമാർ

:കേരളത്തിൽ ആദ്യമായി ലൈഫ് മിഷന് വേണ്ടി കുടുംബശ്രീ വനിതകൾ വീട് പണിയുന്നു. വീടിന്റെ അടിത്തറ മുതൽ മേൽക്കൂര വരെ എല്ലാ പണികളും ഒറ്റയ്ക്ക് ചെയ്ത് ഒരു നാടിനെ മുഴുവൻ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഹരിപ്പാട് ബ്ലോക്കിലെ പള്ളിപ്പാട് പഞ്ചായത്തിലെ ഒരു കൂട്ടം കുടുംബശ്രീ പ്രവർത്തകരായ വനിതകൾ. വീട് പണിയ്ക്കുള്ള ചാന്ത് കൂട്ടാനും  സിമന്റുപയോഗിച്ച് മേൽക്കൂര തേക്കുന്നതും തുടങ്ങി ഒരു കുഞ്ഞുവീടിന്റെ 80ശതമാനം വരെ പണികൾ 32 വനിതകൾ ഒറ്റയ്ക്ക് ചെയ്തു തീർത്തു.പെണ്ണുങ്ങൾ പണിതാൽ ഇടിഞ്ഞുവീഴുമെന്ന് പറഞ്ഞുകളിയാക്കിയവർ പോലും ഇപ്പോൾ വീട് കാണാൻ വരുന്നു. 32 വനിതകൾ ഒറ്റയ്ക്ക് പണിത വീട് കണ്ട് അവർ സന്തോഷവും കൗതുകവും പങ്കിടുന്നുതൊഴിലുറപ്പ് തൊഴിലാളികളായ പള്ളിപ്പാട് കോളാച്ചിറ രമേശന്റേയും ഭാര്യ ഷീജമ്മയുടേയും മകൾ രണ്ടാം ക്ലാസുകാരി ശ്രീക്കുട്ടിക്കാണ്് കുടുംബശ്രീ ചേച്ചിമാർ ചേർന്ന് സൗജന്യമായി വീട് പണിതുനൽകുന്നത്. ശ്രീക്കുട്ടിക്കൊരു സ്വപ്നവീട് എന്നാണ്  വീട് നിർമാണത്തിനിട്ടിരിക്കുന്ന പേര്.  

 പുരുഷന്മാർ മാത്രം കയ്യടക്കി വച്ചിരുന്ന നിർമാണ മേഖലയിൽ കൈതെളിയിച്ച സന്തോഷം വനിതാ മേസ്തരിമാരുടെ മുഖത്തുണ്ട്.ദിവസവും രാവിലെ ഒമ്പതുമുതൽ ആറുമണി വരെ പണിയെടുത്ത് വെറും 24 ദിവസം കൊണ്ട് ഒരു വീട് പൂർണമായും ഇവർ പണിതുകഴിഞ്ഞു. കുടുംബശ്രീ ഏർപ്പാടാക്കിയ അധ്യാപകൻ സി.മനോജാണ്  നിർമാണ പ്രവർത്തനങ്ങളിൽ സഹായിക്കാനുള്ള ഒരേയൊരു പുരുഷൻ.

 ആലപ്പുഴയിൽ 2016ലാണ് കുടുംബശ്രീ പ്രവർത്തകരായ വനിതകൾക്ക് വീട് നിർമാണത്തിൽ പരിശീലനം നൽകിത്തുടങ്ങിയത്.അഞ്ച് യൂണിറ്റിനാണ് അന്ന് പരിശീലനം നൽകിയത്. കഞ്ഞിക്കുഴിയിൽ രണ്ടും പുന്നപ്ര വടക്ക്പഞ്ചായത്ത്, പത്തിയൂർ, മാന്നാർ എന്നിവടങ്ങളിൽ നിന്നായി ഓരോ യൂണിറ്റിനും പരിശീലനം നൽകി. പരിശീലനത്തിന്റെ ഭാഗമായി ശൗചാലയങ്ങൾ, നിർമാണത്തിലിരിക്കുന്ന വീടിന്റെ ഏതെങ്കിലും ഒരു  ഭാഗം, പട്ടിക്കൂട് തുടങ്ങിയവയായിരുന്നു സ്ത്രീകൾക്ക്  അന്ന് സ്വന്തമായി ചെയ്യാൻ കിട്ടിയിരുന്നത്. ഇതാദ്യമായി  ഒറ്റയ്ക്ക് ഒരു വീട് നിർമിക്കുന്നതിന്റെ എല്ലാ സന്തോഷവുംഅഭിമാനവും ഷീജാമ്മയ്്ക്ക് വേണ്ടി വീട് നിർമിക്കുന്ന വനിതാ മേസ്തരിമാരായ സി.ലതയ്്ക്കും ബി.മഞ്ജവിനും തുടങ്ങീ എല്ലാ നിർമാണത്തൊഴിലാളികൾക്കുമുണ്ട്.

 നിർമാണ പ്രവർത്തനങ്ങളിൽ 53ദിവസത്തെ പരിശീലനമാണ് ഓരോ വനിതകൾക്കും ലഭിച്ചിരിക്കുക. ശ്രീക്കുട്ടിക്ക്് വീടുപണിയുന്നത് പരിശീലനത്തിന്റെ ഭാഗാമായിട്ടാണെന്ന് അവർ പറയുന്നു.   പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 14,310 രൂപ വീതം നൽകും. കേരളത്തിൽ നിർമാണ രംഗത്ത് കുടുംബശ്രീ നൽകുന്ന പരിശീനത്തോടൊപ്പം വീട് നിർമിക്കാനുള്ള പരിശീലനവും ഇനിമുതൽ കേരള സർക്കാരിന്റെ നയമായി മാറുമെന്ന് കുടുംബശ്രീ .ഡി.എം.സി പി. സുനിൽ പറയുന്നു. പള്ളിപ്പാടൻ മാതൃക ഉദാഹരണമാക്കി നിലവിൽ   15 വീടുകൾ പണിയാനുള്ള അനുമതി ആലപ്പുഴയിൽ വനിതാ മേസ്തരിമാർക്ക്   ലഭിച്ചുകഴിഞ്ഞു. ഫാക്കൽടി അംഗം ജലജകുമാരി , പഞ്ചായത്ത് ചെയർപേഴ്സൺ ബിന്ദു കൃഷ്ണകുമാർ  തുടങ്ങിയവരാണ് മുഴുവൻ സമയ സഹായവുമായി   മേസ്തരിമാർക്ക് ഊർജ്ജം പകരുന്നത്

 

date