Skip to main content

മെഡിക്കല്‍ പ്രവേശനം ലഭിച്ച പട്ടിക വിഭാഗക്കാരില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് നിര്‍ദ്ദേശം

മെഡിക്കല്‍ പ്രവേശനം ലഭിച്ച പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് കോളേജ് അധികൃതര്‍ ഫീസ് ഈടാക്കരുതെന്ന് സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകള്‍ക്ക് പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
    കീമിന്റെ മെഡിക്കല്‍ റാങ്ക് പ്രകാരം എം.ബി.ബി.എസിന് അലോട്ട്‌മെന്റ് ലഭിച്ച പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പഠന ഫീസും ഇതര ഫീസുകളും നല്‍കുന്നത് സര്‍ക്കാരാണ്.  ഇതിനു വിരുദ്ധമായി ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളോട് ഫീസിനത്തില്‍ വന്‍ തുക അടയ്ക്കുവാന്‍ സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നതായി പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷനു വ്യാപകമായ പരാതികളും ആക്ഷേപങ്ങളും ലഭിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം.
    പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ കോഴ്‌സ് ഫീസ് കോളേജുകള്‍ക്ക് നല്‍കാനുള്ള ചുമതല സര്‍ക്കാരിന്റേതാണ്.  ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കോളേജ് മാനേജ്‌മെന്റിന് നേരിട്ട് ഫീസ് നല്‍കുവാന്‍ പാടില്ല.  അതതു കോളേജുകള്‍ക്ക് പട്ടികജാതി വകുപ്പില്‍ നിന്നും ഫീസ് തുക അവകാശപ്പെടാം.  വിദ്യാര്‍ത്ഥികളില്‍ നിന്ന് നേരിട്ട് യാതൊരു ഫീസും അവകാശപ്പെടുവാന്‍ കോളേജുകള്‍ക്ക് അധികാരമില്ല.  വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും ഭീഷണിപ്പെടുത്തി അനധികൃതമായി ഫീസ് ഈടാക്കുന്നതും ഫീസ് അടച്ചിട്ടില്ല എന്ന കാരണം പറഞ്ഞ് പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് പ്രവേശനം നിഷേധിക്കുന്നതും പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമമായി പരിഗണിക്കുമെന്നും ബന്ധപ്പെട്ട കോളേജ് അധികൃതര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. 
പി.എന്‍.എക്‌സ്.2955/18

date