Skip to main content

ചികിത്സയിലെ അശ്രദ്ധ : 10.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

ഗര്‍ഭപാത്രത്തോട് ചേര്‍ന്ന മുഴ നീക്കം ചെയ്ത സര്‍ജറിയെ തുടര്‍ന്നു രോഗി മരിക്കാനിടയായ സംഭവത്തില്‍ 10,80,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ ഉപഭോക്തൃ കമ്മീഷന്റെ വിധി. വയറു വേദനയെ തുടര്‍ന്ന് ഡോക്ടറെ കാണുകയും പരിശോധനയില്‍ ഗര്‍ഭപാത്രത്തോട് ചേര്‍ന്ന് സിസ്റ്റ് കണ്ടെത്തുകയും ഓപ്പറേഷനിലൂടെ നീക്കം ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. 2011 ഫെബ്രുവരി ഏഴിന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ 2011 ഫെബ്രുവരി എട്ടിന്  വൈകീട്ട് ലാപ്രോസ്‌കോപിക് സര്‍ജറിക്ക് വിധേയമാക്കി. സര്‍ജറി   സങ്കീര്‍ണമായതിനെ തുടര്‍ന്ന് വയറു തുറന്നുള്ള സര്‍ജറിയാക്കി മാറ്റി. രോഗിയുടെ നില മെച്ചപ്പെടാതിരുന്നതിനാല്‍ 2011 ഫെബ്രുവരി 10ന് വീണ്ടും ഓപ്പറേഷന്‍ നടത്തേണ്ടതുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് രോഗിയെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു കൊണ്ടുള്ള കത്താണ് എതിര്‍കക്ഷി നല്‍കിയത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും മെച്ചപ്പെട്ട സൗകര്യങ്ങളുണ്ടെന്ന് എതിര്‍ കക്ഷി പറഞ്ഞതിനാല്‍ രോഗി യുടെ ചികിത്സ അവിടേക്ക് മാറ്റി. അന്നു തന്നെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ സര്‍ജറിയും നടത്തി. എന്നാല്‍ ചികിത്സകള്‍ ഫലിക്കാതെ 2011 ഫെബ്രുവരി 18ന് രോഗി മരണപ്പെട്ടു. തുടര്‍ന്നാണ് പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. എതിര്‍ കക്ഷി അശ്രദ്ധമായി ഓപ്പറേഷന്‍ നടത്തിയതിനാലാണ് തന്റെ ഭാര്യ മരിക്കാനിടയായതെന്നും 19 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അശ്രദ്ധമായി സര്‍ജറി നടത്തിയതിനാല്‍ രോഗിയുടെ പ്രധാന രക്തകുഴലിന് ഗുരുതരമായ മുറിവ് പറ്റിയെന്നും അത് ചികിത്സാ രേഖകളില്‍ നിന്നും മറച്ചുവെച്ചുവെന്നും ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നു പോകുന്നത് കണ്ടെത്താത്തതിനാല്‍ ശരിയായ ചികില്‍സ യഥാസമയം നല്‍കുന്നതില്‍ കാലതാമസമുണ്ടായി എന്നും പരാതിക്കാരന്‍ അറിയിച്ചു.

 
എന്നാല്‍ ആധുനിക വൈദ്യശാസ്ത്രംഅനുശാസിക്കുന്ന വിധത്തിലുള്ള ശരിയായ ചികില്‍സ നല്‍കിയിട്ടുണ്ടെന്നും ചികിത്സയിലോ സേവനത്തിലോ വീഴ്ചയുണ്ടായിട്ടില്ലെന്നും ചികിത്സ ഫലിക്കാതെ രോഗി മരണപ്പെടുന്നത് ഡോക്ടറുടെ വീഴ്ചയായി കാണാനാവില്ലെന്നും എതിര്‍ കക്ഷികള്‍ ബോധിപ്പിച്ചു. കമ്മീഷന്‍ മുമ്പാകെ വിചാരണ ചെയ്തവരുടെ മൊഴികളും രേഖകളും പരിശോധിച്ച കമ്മീഷന്‍ എതിര്‍കക്ഷികളുടെ ഭാഗത്തു നിന്നും വീഴ്ച വന്നിട്ടുണ്ടെന്നും പരാതിക്കാരന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും കണ്ടെത്തി. നഷ്ടപരിഹാരമായി ചികിത്സാ ചെലവ് ഉള്‍പ്പെടെ 10,80,000 രൂപയും കോടതി ചെലവായി 25,000 രൂപയും നല്‍കണമെന്നാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധി. ഒരു മാസത്തിനകം വിധി നടപ്പാക്കാത്ത പക്ഷം വിധി സംഖ്യക്ക് ഒന്‍പത് ശതമാനം പലിശയും വിധിയായ ദിവസം മുതല്‍ നടപ്പാക്കുന്നതു വരെ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

date