Skip to main content

എൽ.പി.ജി.യെക്കാൾ വിലക്കുറവ്, അപകട സാധ്യതയില്ല; സിറ്റി ഗ്യാസ് വിതരണം ജനുവരിയിൽ 

ആലപ്പുഴ: ജില്ലയിലെ വീടുകളിൽ ജനുവരിയോടെ പൈപ്പുകളിലൂടെ പാചകവാതകം എത്തും. വീടുകളിൽ പാചകവാതകം എത്തിക്കുന്ന 'സിറ്റി ഗ്യാസ്' പദ്ധതിയിലൂടെ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പി.എൻ.ജി.) ആണ് വീടുകളിലെത്തുക. വിതരണത്തിനായി തങ്കിയിൽ സ്ഥാപിച്ചിരിക്കുന്ന പാചകവാതക സംഭരണ വിതരണ പ്ലാന്റ് കമ്മിഷൻ ചെയ്തതോടെയാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ (പി.എൻ.ജി.ആർ.ബി.) നേതൃത്വത്തിൽ അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസഫിക് ലിമിറ്റഡിനാണ് (എ.ജി. ആൻഡ് പി.) പദ്ധതിയുടെ നിർവഹണ ചുമതല. ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിച്ചതോടെയാണ് വീടുകളിൽ പൈപ്പ്ഡ് നാച്ച്വറൽ ഗ്യാസ് നൽകുന്ന പദ്ധതിക്ക് വേഗം കൈവരിച്ചത്. ഗെയിൽ പൈപ്പ് ലൈൻ വഴിയുള്ള കണക്ടിവിറ്റികൂടി സിറ്റി ഗ്യാസ് പദ്ധതിക്ക് ലഭിക്കുന്നതോടെ കുടുതൽ ഭാഗങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കപ്പെടും. 

ആദ്യഘട്ടത്തിൽ രജിസ്‌ട്രേഷൻ ആരംഭിച്ച വയലാർ പഞ്ചായത്തിലും ചേർത്തല നഗരസഭയിലുമായിരിക്കും പാചകവാതകം ആദ്യം ലഭിക്കുക. വയലാർ പഞ്ചായത്തിലെ 16 വാർഡുകളിലായി 5792 രജിസ്ട്രേഷനും 3970 വീടുകളിൽ പ്ലമ്പിങ്, മീറ്റർ സ്ഥാപിക്കൽ ജോലികൾ എന്നിവയും പൂർത്തിയായി. ചേർത്തല നഗരസഭയുടെ കീഴിലെ 35 വാർഡുകളിൽ 20 വാർഡുകളിലായി 6057 രജിസ്ട്രേഷനും 2856 വീടുകളിൽ പ്ലമിങ്, മീറ്റർ സ്ഥാപിക്കൽ ജോലികൾ പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള വാർഡുകളിൽ രജിസ്ട്രേഷൻ ആരംഭിച്ചു. മറ്റ് ജോലികൾ തുടങ്ങണമെങ്കിൽ റെയിൽവേയുടെയും ദേശീയപാത അതോറിറ്റിയുടെ അനുമതി വേണം. അനുമതി ലഭിച്ചാലുടൻ മറ്റ് ജോലികൾ ആരംഭിക്കും.  

നിലവിൽ വിതരണ പ്ലാന്റിൽ നിന്നും 60 കിലോമീറ്റർ വരെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. പ്രധാന റോഡരികിൽ ഭൂമിക്കടിയിലൂടെ പന്ത്രണ്ട് ഇഞ്ചിന്റെ സ്റ്റീൽ പൈപ്പും ഉപറോഡിലേക്കും വീടുകളിലേക്കും അഞ്ച് ഇഞ്ചിന്റെ പോളിത്തീൻ പൈപ്പുമാണ് സ്ഥാപിചിരിക്കുന്നത് . 

ആദ്യഘട്ടം ജനുവരിയിൽ പൂർത്തിയാകും. രണ്ടാംഘട്ടത്തിൽ സമീപ പഞ്ചായത്തുകളിലും ആലപ്പുഴ ഭാഗത്തും വിതരണം തുടങ്ങും. തങ്കിയിലെ 24 കോടി രൂപ ചെലവിൽ നിർമിച്ച വിതരണശൃംഖലക്ക് നിലവിൽ 80,000 വീടുകളിൽ പാചകവാതകം എത്തിക്കാൻ കഴിയും. ഭാവിയിൽ ജില്ലയിൽ കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടെന്ന് എ.ജി. ആൻഡ് പി. -റീജിയണൽ മേധാവി രഞ്ജിത് രാമകൃഷ്ണൻ പറഞ്ഞു. 3000 കോടിയുടെ പദ്ധതി എട്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊച്ചി പുതുവൈപ്പിനിലെ പ്ലാന്റിൽ നിന്ന് റോഡിനടിയിലൂടെ പൈപ്പ് ലൈൻ വഴി തങ്കിയിലെ പ്ലാന്റിൽ വാതകമെത്തിക്കുന്നതാണ് പദ്ധതി. എന്നാൽ ദേശീയപാത വികസനം നടക്കുന്നതിനാൽ തത്കാലം കളമശേരിയിലെ പ്ലാന്റിൽ നിന്ന് ടാങ്കറിൽ ദ്രാവകമായി ലിക്വിഡ് നാച്വറൽ ഗ്യാസ്( എൽ.എൻ.ജി) തങ്കിയിലെത്തിച്ച് ഡി - ഗ്യാസ് പ്രക്രിയയിലൂടെ പി.എൻ.ജിയാക്കി സംഭരിച്ചാണ് വിതരണം ചെയ്യുന്നത്. ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ പുതുവൈപ്പിനിൽ നിന്ന് പൈപ്പിലൂടെ വാതകമെത്തിക്കും.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ, ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ പാചകവാതകം വീടുകളിൽ നേരിട്ടെത്തും. സിലിണ്ടർ വേണ്ട, അപകട സാദ്ധ്യതയില്ല, മലിനീകരണ പ്രശ്‌നങ്ങളില്ല എന്നീ ഗുണങ്ങളും സിറ്റി ഗ്യാസ് പദ്ധതിക്കുണ്ട്. ഉപയോഗിച്ച വാതകത്തിന്റെ പണം മാത്രം മാസാവസാനം വീടുകൾ നൽകിയാൽ മതിയാകും. സ്ഥാപനങ്ങൾക്കും വ്യവസായ സംരംഭങ്ങൾക്കും വാണിജ്യ താരിഫിൽ നൽകുന്നുണ്ട്.

date