Skip to main content

കഴിഞ്ഞ വർഷം സാക്ഷരത തുല്യത പരീക്ഷ ജയിച്ചത് 1960 പേർ

 

- സാക്ഷരതാ സമിതി യോഗം ചേർന്നു

കോട്ടയം: ജില്ലയിൽ കഴിഞ്ഞ വർഷം 1960 പേർ സാക്ഷരത തുല്യത പരീക്ഷ ജയിച്ചു. 258 പേർ നാലാം ക്ലാസും 251 പേർ ഏഴാം ക്ലാസും 706 പേർ പത്താം ക്ലാസും 745 പേർ ഹയർസെക്കൻഡറിയും തുല്യതാ പരീക്ഷ എഴുതി പാസായി. 972 പഠിതാക്കൾ സാക്ഷരത പരീക്ഷയിൽ വിജയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ സാക്ഷരത സമിതി യോഗത്തിലാണ് വിലയിരുത്തൽ.
ജില്ലാ സാക്ഷരത മിഷന്റെ 2021-2022 വർഷത്തെ പ്രവർത്തനങ്ങൾ സമിതി അവലോകനം ചെയ്തു. കോവിഡ് കാലത്ത് ഓൺലൈനിലൂടെ തുടർവിദ്യാഭ്യാസപ്രവർത്തനങ്ങൾ തടസം കൂടാതെ മുന്നോട്ടു കൊണ്ടുപോകാനായത് നേട്ടമായി സമിതി വിലയിരുത്തി. നിലവിൽ നാലാം ക്ലാസിൽ 340 പേരും ഏഴാം ക്ലാസിൽ 222 പേരും പത്താം ക്ലാസിൽ 921 പേരും ഒന്നാംവർഷ ഹയർ സെക്കൻഡറി വിഭാഗത്തിൽ 817 പേരും രണ്ടാം വർഷത്തിൽ 320 പേരും തുല്യത പഠിതാക്കളായുണ്ട്. 1626 സാക്ഷരതാ പഠിതാക്കളുണ്ട്. ജില്ലയിലെ മുഴുവൻ ആശാപ്രവർത്തകരെയും പത്താംതരം വിജയിച്ചവരായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് സാക്ഷരത മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ. വി.വി. മാത്യു യോഗത്തെ അറിയിച്ചു. അടുത്ത ആറു മാസത്തേക്കുള്ള 25 ഇന സാക്ഷരതാ മിഷൻ പ്രവർത്തനങ്ങളുടെ ആക്ഷൻ പ്ലാനും സമിതി അംഗീകരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

(കെ.ഐ.ഒ.പി.ആർ 3243/2022 )

date