Skip to main content

തൃശൂര്‍ താലൂക്കില്‍ പുതുതായി 369 പേര്‍ക്ക് കൂടി വനഭൂമി പട്ടയങ്ങള്‍ വിതരണം ചെയ്തു

വനഭൂമി പട്ടയവിതരണത്തില്‍ ജില്ല കൈവരിച്ചത് മികച്ച നേട്ടമെന്ന് മന്ത്രി കെ രാജന്‍

അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുകയെന്നതാണ് ലക്ഷ്യമെന്നും ആ ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുകയാണ് സംസ്ഥാന സര്‍ക്കാരെന്നും റവന്യൂ മന്ത്രി കെ രാജന്‍. മാന്ദാമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെയും തൃശൂര്‍ താലൂക്കിലെ മലയോര പട്ടയമേളയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം 35,000 പട്ടയങ്ങളും ക്രയസര്‍ട്ടിഫിക്കറ്റുകളുമാണ് ജില്ലയില്‍ വിതരണം ചെയ്തത്. ഇതില്‍ ഏകദേശം 12000ത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്തത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലായിരുന്നു. വിതരണത്തിന് സങ്കീര്‍ണമായ നടപടിക്രമങ്ങളുള്ള വനഭൂമി പട്ടയങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ശ്രദ്ധേയമായ നേട്ടമാണ് ജില്ലയ്ക്ക് കൈവരിക്കാനായതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന തലത്തില്‍ തന്നെ രണ്ടു വര്‍ഷത്തിനിടയില്‍ വിതരണം ചെയ്യപ്പെട്ട വനഭൂമി പട്ടയങ്ങളില്‍ വലിയൊരു പങ്കും തൃശൂര്‍ ജില്ലയിലായിരുന്നു. അര്‍ഹരായ എല്ലാവര്‍ക്കും വനഭൂമി പട്ടയം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ച അപേക്ഷകളില്‍ വീണ്ടും സര്‍വ്വേ നടത്തുന്നത് അടക്കമുള്ള നടപടികള്‍ ജില്ലയില്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

2011നും 2016നും ഇടയില്‍ തൃശൂര്‍ താലൂക്കില്‍ വിതരണം ചെയ്തത് ആകെ 19 പട്ടയങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മാത്രം 647 പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു. അതേസമയം റവന്യൂ മന്ത്രിയായി ചുമതലയേറ്റ ശേഷം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മൂന്ന് പട്ടയമേളകളിലായി തൃശൂര്‍ താലൂക്കിലെ 1213 കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കാനായത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണിതെന്നും മന്ത്രി പറഞ്ഞു.

മാന്ദാമംഗലം വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന മലയോര പട്ടയമേളയില്‍ 369 വനഭൂമി പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഒല്ലൂര്‍ മണ്ഡലത്തിലെ പാണഞ്ചേരി വില്ലേജില്‍ പൂവ്വന്‍ചിറ എസ്ടി കോളനി ഉള്‍പ്പെടെ 68, മാന്ദാമംഗലം- 59, പീച്ചി വില്ലേജിലെ മണിയന്‍ കിണര്‍, പയ്യനം, പായ്ക്കണ്ടം എസ്ടി കോളനി ഉള്‍പ്പെടെ- 85, മാടക്കത്തറ- 74, പുത്തൂര്‍- 20, മുളയം- 22, കൈനൂര്‍- 13, വടക്കാഞ്ചേരി മണ്ഡലത്തിലെ കിള്ളന്നൂര്‍ - 28 എന്നിങ്ങനെയാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്.  

റവന്യു വകുപ്പിന്റെ എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസുകളില്‍ നിന്ന് നല്‍കിവരുന്ന 21 സര്‍ട്ടിഫിക്കറ്റുകളില്‍ 20 എണ്ണവും ഇതിനകം ഓണ്‍ലൈനാക്കാനായി. ഓരോ വീട്ടിലെയും ഒരു അംഗത്തിനെങ്കിലും റവന്യൂ സേവനങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള പരിശീലനം നല്‍കുന്നതിന് 2023ല്‍ റവന്യൂ ഇ സാക്ഷരതാ ക്യാംപയിന്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

മാന്ദാമംഗലം വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സി അശ്വതി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍, സബ് കളക്ടര്‍ മുഹമ്മദ് ഷഫീക്ക്, ബ്ലോക്ക് പഞ്ചായത്തംഗം സിനി പ്രദീപ് കുമാര്‍, തഹസില്‍ദാര്‍മാരായ എം സന്ദീപ്, സി എസ് രാജേഷ്, ടി ജയശ്രീ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി ടി എസ് മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date