Skip to main content

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്നത് കോടികളുടെ വികസനം: മന്ത്രി ഡോ. ആര്‍ ബിന്ദു

നെടുമങ്ങാട് ഗവ. കോളേജില്‍ ലൈബ്രറി ബ്ലോക്കിന് മന്ത്രി തറക്കല്ലിട്ടു

പൊതുവിദ്യാഭ്യാസ മേഖലയുടെ വിജയത്തിന്റെ തുടര്‍ച്ചയായി ഉന്നത വിദ്യാഭ്യാസത്തിന് പ്രഥമ പരിഗണന നല്‍കി കോടികളുടെ വികസനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍ ബിന്ദു. നെടുമങ്ങാട് ഗവ. കോളേജില്‍ പുതുതായി നിര്‍മ്മിക്കുന്ന ലൈബ്രറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും മലയാള വിഭാഗം പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ആയിരം കോടിയായിരുന്നു ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയത്. ഇത്തവണ അത് 1500 കോടിയായി ഉയര്‍ത്തി. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന്റെ ചുവട്പിടിച്ച് എല്ലാ കോളേജുകളിലും പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കും. പുത്തന്‍ സാങ്കേതികവിദ്യയുടെ പ്രയോജനം സമൂഹത്തിന് ലഭ്യമാക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ കൂടുതല്‍ ഇന്റര്‍ ഡിസിപ്ലിനറി കോഴ്‌സുകള്‍ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ അക്കാദമിക് ലൈബ്രറികളെയും കൂട്ടിച്ചേര്‍ത്ത് ഡിജിറ്റല്‍ വിഭവശേഖരം തയ്യാറാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

    മലയാളം റിസര്‍ച്ച് ജേര്‍ണലിന്റെ പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പു മന്ത്രി ജി. ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. 2022 ലെ എം.എ ഇക്കണോ മിക്‌സ് പരീക്ഷയില്‍ കേരളാ യൂണിവേഴ്‌സിറ്റി ഒന്നാം റാങ്ക് നേടിയ രഞ്ജിത്ത് ആര്‍, റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത എന്‍.സി.സി കേഡറ്റ് ആരതി വി, കേരള യൂണിവേഴ്‌സിറ്റി മികച്ച എന്‍.എസ്.എസ് വോളന്റിയറായി തെരെഞ്ഞെടുക്കപ്പെട്ട, ആദിത്യ വിജു എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. നെടുമങ്ങാട് നഗരസഭാ ചെയര്‍പെഴ്‌സണ്‍ സി. എസ് ശ്രീജ, മറ്റു ജനപ്രതിനിധികള്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എല്‍ അലക്‌സ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date