Skip to main content
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് സംസാരിക്കുന്നു

കെ സ്മാർട്ട് വരുന്നു തദ്ദേശ സ്വയംഭരണ സ്ഥാപന സേവനങ്ങൾ നവംബർ ഒന്ന് മുതൽ ഓൺലൈനാവും : മന്ത്രി എം ബി രാജേഷ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും നവംബർ ഒന്ന് മുതൽ ഓൺലൈനിലേക്ക് മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിനുള്ള സോഫ്റ്റ് വെയർ കെ സ്മാർട്ട് അവസാനഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയരക്ടർ ഓഫീസ് കെട്ടിടത്തിൻ്റെ തറക്കല്ലിടൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾകാര്യക്ഷമവും ഗുണപരവുമാക്കി മാറ്റുന്നതിൻ്റെ ഭാഗമായാണ് കെ സ്മാർട്ട് നടപ്പാക്കുന്നത്. കാലതാമസം ഒഴിവാക്കുകയാണ് ലക്ഷ്യം. മൊബൈലിലൂടെയും കെ സ്മാർട്ട് ഉപയോഗിക്കാം. ആളുകൾ തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാൻ ഇത് വഴി സാധിക്കും.മന്ത്രി പറഞ്ഞു.
ജനജീവിതവുമായി ഗാഢബന്ധം പുലർത്തുന്ന വകുപ്പായതിനാൽ തദ്ദേശ സ്വയംഭരണ വകുപ്പിനുണ്ടാവുന്ന ഏത് വീഴ്ചയും മറ്റേത് വകുപ്പുകൾക്കുണ്ടാവുന്ന വീഴ്ചയേക്കാൾ ആഘാതമുണ്ടാക്കും. താലൂക്ക്തല അദാലത്തുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചാണ് ഏറ്റവുമധികം പരാതികൾ വന്നത്. ജനങ്ങളുടെ ആവശ്യങ്ങളോട് ക്രിയാത്മ സമീപനം ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാവണം യാന്ത്രികമായ ഇടപെടൽ അവസാനിപ്പിക്കണം. സേവനങ്ങളുടെ ഗുണമേൻമ വർദ്ധിപ്പിക്കണം. കാലതാമസം ഒഴിവാക്കണം. മന്ത്രി പറഞ്ഞു. ഇക്കാര്യം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും. ഐ എം ജി യുടെ നേതൃത്വത്തിൽ മൂന്ന് മേഖലകളാക്കി തിരിച്ചാണ് പരിശീലനം. പരിശീലന സിലബസും ഷെഡ്യൂളും തയ്യാറാക്കി കഴിഞ്ഞു. കാര്യക്ഷമമായ പ്രവർത്തനവും ഏകോപനവും ലക്ഷ്യമിട്ടാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരിച്ചത്. ചില ഒറ്റപ്പെട്ട പ്രായോഗിക പ്രശ്നങ്ങളെ മാത്രം അടിസ്ഥാനമാക്കി വകുപ്പ് ഏകീകരണം ശരിയല്ല എന്ന തരത്തിൽ നടത്തുന്ന നിഗമനങ്ങൾക്ക് അടിസ്ഥാനമില്ല. മുപ്പത്തി ഒന്നായിരത്തിലേറെ ജീവനക്കാരുള്ള വകുപ്പിൻ്റെ ചരിത്രത്തിലാദ്യമായി ഓൺലൈൻ സ്ഥലമാറ്റം നടപ്പാക്കാൻ കഴിഞ്ഞത് നേട്ടമാണ്. ചർച്ചകളുടെ അടിസ്ഥാനത്തിൽ എല്ലാവരും അംഗീകരിച്ചമാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ആറായിരം പേർക്കാണ് സ്ഥലം മാറ്റം നൽകിയത്. സുതാര്യമായി നടന്ന സ്ഥലമാറ്റ പ്രക്രിയയെ തുരങ്കം വെക്കാൻ ശ്രമിച്ചവരുണ്ട്.അവരാരെന്ന് കണ്ടെത്തി കഴിഞ്ഞു. അത്തരക്കാർ പ്രയാസപ്പെടേണ്ടി വരും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
ജില്ലാ ആസ്ഥാന മന്ദിര നിർമ്മാണത്തിന് സ്ഥലം വിട്ട് നൽകിയ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിൻ്റെ നടപടിയെ അഭിനന്ദിച്ച മന്ത്രി മറ്റ് കലക്ടർമാർ ഇത് മാതൃകയാക്കണമെന്നും അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ അഡ്വ.ടി ഒ മോഹനൻ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി പി ഷാജിർ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം ശ്രീധരൻ, കോറപ്പറേഷൻ കൗൺസിലർ സുരേഷ് ബാബു എളയാവൂർ, അർബൻ ഡയരക്ടർ അലക്സ് വർഗ്ഗീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയരക്ടർ ടി ജെ അരുൺ, എൽ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ സി എം ജാൻസി എന്നിവർ പങ്കെടുത്തു.
 

date