Skip to main content

എറണാകുളം മെഡിക്കല്‍ കോളേജ് വികസനത്തില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു: മന്ത്രി വീണാ ജോര്‍ജ്

 

17 കോടി രൂപയുടെ 36 പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

കളമശ്ശേരിയിയെ എറണാകുളം മെഡിക്കല്‍ കോളേജിന്റെ വികസന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 17 കോടി രൂപയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടു വര്‍ഷത്തിനുള്ളില്‍ ആരംഭിച്ച് പൂര്‍ത്തീകരിച്ച 36 പദ്ധതികളാണ് നാടിന് സമര്‍പ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ഇതിലെ ഓരോ പദ്ധതികളും ജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും  ഏറെ ഉപകാരപ്രദമാണ്. അതില്‍ ബേണ്‍സ് യൂണിറ്റ്, എറണാകുളം പോലുള്ള ഒരു വ്യവസായ നഗരത്തിന് വളരെ അനിവാര്യമാണ്. അതുപോലെതന്നെ മെഡിക്കല്‍ കോളേജില്‍ ജോലിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള ക്രഷ് സംവിധാനവും മാതൃകാപരമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെയും രോഗികളുടെയും സുരക്ഷ ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രധാനമാണ്. അത് കണക്കിലെടുത്ത് വിപുലമായ സി.സി.ടി.വി സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആ സംവിധാനത്തിലേക്ക് 24 സി.സി.ടിവി.കള്‍ കൂടി ചേര്‍ക്കപ്പെടുകയാണ്.

കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളെയും ഇ-ഹെല്‍ത്ത്  സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം വിജയകരമായി പുരോഗമിച്ചു വരികയാണ്. എറണാകുളം മെഡിക്കല്‍ കോളേജിലും ആരോഗ്യ സേവനങ്ങളും മറ്റും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ആരോഗ്യസേവനം തേടുന്നവരില്‍ 70% പേരും സര്‍ക്കാര്‍ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ പൊതുജനാരോഗ്യ രംഗത്തെ വികസനം മുഖ്യ അജണ്ടയായി എടുത്തുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

കഴിഞ്ഞ ഒരു മാസത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യവകുപ്പിന് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. കോഴിക്കോട് ഉണ്ടായ നിപ ബാധയെ  ഫലപ്രദമായി നേരിടുവാനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനും കഴിഞ്ഞു. സാധാരണ നിപ ബാധ ഉണ്ടായാല്‍ 70 മുതല്‍ 90 ശതമാനം വരെയാണ് മരണ സാധ്യത.  എന്നാല്‍ നമുക്ക് അത് 33 ശതമാനത്തില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞു. ആരോഗ്യവകുപ്പ് എന്നാല്‍ ഒരു വ്യക്തിയല്ല,  ഒരു കൂട്ടമാണ്. ആ കൂട്ടായ്മയുടെ ശ്രമഫലമാണ് ഓരോ നേട്ടങ്ങള്‍ക്കും പിന്നിലെന്നും മന്ത്രി പറഞ്ഞു.

എറണാകുളം മെഡിക്കല്‍ കോളേജിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമായ നിമിഷമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. മെഡിക്കല്‍ കോളേജിന്റെ വളര്‍ച്ചയുടെ പാതയിലെ സുപ്രധാന ഘട്ടമാണിത്. ഈ വര്‍ഷം തന്നെ മെഡിക്കല്‍ കോളേജിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ബ്ലോക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അധികം വൈകാതെ തന്നെ കൊച്ചി കാന്‍സര്‍ സെന്ററും യാഥാര്‍ത്ഥ്യമാകും.

മെഡിക്കല്‍ കോളേജില്‍ നിന്ന് മെട്രോയുടെ ഫീഡര്‍ ബസ് സംവിധാനം തുടങ്ങുകയാണ്. ഇത് ജനങ്ങള്‍ക്ക് ഏറെ ഉപകരിക്കും. അതിനൊപ്പം തന്നെ കളമശ്ശേരി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് 10 ഇലക്ട്രിക് ബസുകള്‍ ഉപയോഗിച്ച് ചെയിന്‍ സര്‍വീസ് ആരംഭിക്കുന്ന കാര്യവും പരിഗണനയിലാണ്. ജനങ്ങള്‍ക്ക് പരമാവധി എളുപ്പത്തില്‍ മെഡിക്കല്‍ കോളേജിലെത്തി ചികിത്സ നേടി തിരികെ പോകാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ആരോഗ്യരംഗം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജിനും എറണാകുളം ജനറല്‍ ആശുപത്രിക്കും കൊച്ചി കാന്‍സര്‍ സെന്ററിനും ഈ മേഖലയില്‍ വലിയ സംഭാവനകളാണ് നല്‍കാന്‍ കഴിയുക എന്നും മന്ത്രി പറഞ്ഞു.

അഭിമാനമായി 36 പദ്ധതികള്‍

പദ്ധതിവിഹിത ഫണ്ടില്‍ പൂര്‍ത്തീകരിച്ച 4 കോടി രൂപ ചെലവില്‍ ഒരുക്കിയ വിവിധ ബ്ലോക്കുകളെയും ഓപ്പറേഷന്‍ തിയറ്റുകളെയും ബന്ധിപ്പിക്കുന്ന റാമ്പ്, 35 ലക്ഷം രൂപ ചെലവിട്ടു നവീകരിച്ച ബേണ്‍സ് യൂണിറ്റ്, 15 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പ്രിവന്റീവ്  ക്ലിനിക്, ജീവനക്കാരുടെ കുട്ടികളെ പരിപാലിക്കുന്നതിനായി നിര്‍മ്മിച്ച 15 ലക്ഷം രൂപയുടെ ക്രഷ് യൂണിറ്റ്, 20 ലക്ഷം രൂപ ചെലവില്‍ സ്ത്രീ രോഗ വിഭാഗത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പണികഴിപ്പിച്ച വനിതാ വിശ്രമ കേന്ദ്രം, 1.8 കോടി രൂപ ചെലവില്‍ വാങ്ങിയ അത്യാധുനിക മൊബൈല്‍ റേഡിയോഗ്രാഫി യൂണിറ്റ്, 1.65 കോടി രൂപ ചെലവില്‍  ഒരുക്കിയ 26 പേരെ വഹിക്കാന്‍ കഴിയുന്ന ഗ്ലാസ് ഡോര്‍ സംവിധാനമുള്ള അത്യാധുനികമായ നാല് ലിഫ്റ്റുകള്‍, 46 ലക്ഷം രൂപ ചെലവിട്ട് തയ്യാറാക്കിയ താക്കോല്‍ദ്വാര തിമിര ശസ്ത്രക്രിയ നടത്തുന്ന ഫാക്കോ എമല്‍സിഫിക്കേഷന്‍ മെഷീന്‍, 40 ലക്ഷം രൂപ ചെലവില്‍ അസ്ഥി രോഗ വിഭാഗത്തിലെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് വാങ്ങിയ അത്യാധുനിക സി ആം മെഷീന്‍, 20 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച 24 സി.സി.ടി.വി കാമറകള്‍, 22 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച എം.ഇ.യു സ്‌കില്‍ ലാബ്, 45 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച ഏഴ് വാര്‍ഡുകള്‍, 56 ലക്ഷം രൂപ ചെലവിട്ട് കൂട്ടിരിപ്പുകാരായ സ്ത്രീകള്‍ക്കായി പണികഴിപ്പിച്ച വനിതാ വിശ്രമ കേന്ദ്രം, ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്.ഡി.എസ്) ഫണ്ടില്‍ പൂര്‍ത്തീകരിച്ച
ഒരു മണിക്കൂറില്‍ 1300 ടെസ്റ്റുകള്‍ ചെയ്യാന്‍ കഴിയുന്ന ഫുള്‍ ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസര്‍ സംവിധാനം, 25 ലക്ഷം രൂപ ചെലവഴിച്ച് നേത്രരോഗ വിഭാഗത്തില്‍ സ്ഥാപിച്ച റെറ്റിനല്‍ ലേസര്‍ മെഷീന്‍, 13 ലക്ഷം രൂപ ചെലവിട്ട് ഒ.പി രോഗികളുടെ സൗകര്യാര്‍ത്ഥം സ്ഥാപിച്ചിരിക്കുന്ന ബ്ലഡ് കളക്ഷന്‍ യൂണിറ്റ്, 4.3 ലക്ഷം രൂപ ചെലവില്‍ ആരംഭിച്ച ഇ-ഓഫീസ് സംവിധാനം, 5 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മ്മിച്ച ലേബര്‍ റൂമിലെ ഓപ്പറേഷന്‍ തിയേറ്റര്‍, സി.എസ്.ആര്‍ ഫണ്ടില്‍ പൂര്‍ത്തീകരിച്ച വിമുക്തി മിഷന്‍ പ്രോജക്റ്റിന്റെ ഭാഗമായ 40 ലക്ഷം രൂപയുടെ ഡി അഡിക്ഷന്‍ യൂണിറ്റ്, 93 ലക്ഷം രൂപ ചെലവില്‍ എല്‍.ജി ഇലക്ട്രോണിക്‌സിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും നവീകരിച്ച പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, എല്‍.ജിയുടെ തന്നെ ഫണ്ടില്‍ നിന്നും 6 ലക്ഷം രൂപ ചെലവഴിച്ച് നേത്രരോഗ വിഭാഗത്തിലേക്ക് വാങ്ങിയ നൂതന സാങ്കേതികവിദ്യയിലുള്ള  അപ്ലനേഷന്‍ ടോണോ മീറ്റര്‍, റോട്ടറി ക്ലബ്ബിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവില്‍ വാങ്ങിയ അഞ്ച് ഡയാലിസിസ് മെഷീനുകള്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ടില്‍ പൂര്‍ത്തീകരിച്ച  90,000 രൂപ ചെലവില്‍ നിര്‍മ്മിച്ച കാസ്പ് ഫാര്‍മസി, നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സി.എസ്. ആര്‍ ഫണ്ട്, മൈനര്‍ നോണ്‍ പ്ലാന്‍ ഫണ്ട്, എച്ച്.ഡി.എസ് ഫണ്ട് എന്നിവയില്‍ നിന്നും 2,40,843 രൂപ ചെലവാക്കി ഒ പി രജിസ്‌ട്രേഷന്‍, ഒ.പി ഫാര്‍മസി എന്നിവിടങ്ങളില്‍ സ്ഥാപിച്ച ടോക്കണ്‍, ടു വേ കമ്മ്യൂണിക്കേഷന്‍ സംവിധാനം, ഇ.സി.ആര്‍.പി ഫണ്ട് ഉപയോഗിച്ച് 2.25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച എട്ട് എച്ച്.ഡി.യു കിടക്കകളും നാല് ഐ.സി.യു കിടക്കകളും ഉള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ്, കൂടാതെ വാട്ടര്‍ ക്വാളിറ്റി മോണിറ്ററിംഗ് സംവിധാനം,  ഫ്‌ളബോട്ടമി ടീം, കമ്പ്യൂട്ടറൈസ്ഡ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, പബ്ലിക് അനൗണ്‍സ്‌മെന്റ് സിസ്റ്റം, മെട്രോ ഫീഡര്‍ ബസ് സംവിധാനം, അഗതികള്‍ക്കായുള്ള മദദ് പദ്ധതി, അഗതികള്‍ക്കായുള്ള ഡ്രസ്സ് ബാങ്ക് ( സ്‌നേഹവസ്ത്രം ) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാന്റീന്‍ & കഫറ്റീരിയ, നവീകരിച്ച റാമ്പ്, ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം, ഇ -ഹെല്‍ത്ത് ഒ. പി രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ ബുക്കിംഗ് എന്നീ പദ്ധതികളാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്.

മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍  ഹൈബി ഈഡന്‍ എം.പി, കളമശ്ശേരി നഗരസഭ അധ്യക്ഷ സീമാ കണ്ണന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം  മുഹമ്മദ് ഹനീഷ്, കൊച്ചി മെട്രോ ഡയറക്ടര്‍ (സിസ്റ്റംസ്) സഞ്ജയ് കുമാര്‍, കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്.പ്രതാപ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ ശശി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീതാ നായര്‍, ആര്‍.എം.ഒ ഡോ. എം.കെ ഹക്കീം, അസിസ്റ്റന്റ് ആര്‍.എം.ഒ ഡോ. യു.മധു, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍  ടി.എം സുധീര്‍, ചീഫ് നേഴ്‌സിങ് ഓഫീസര്‍  ഡി. പ്രഭാ കുമാരി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വി.എസ് വിനയ്, ജനപ്രതിനികള്‍, ആശുപത്രി വികസന സമിതി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date