Skip to main content
വിവരാവകാശം  ഉദ്യോഗസ്ഥരെ വരുതിയിലാക്കാനുള്ളതല്ല: കമ്മിഷണർ 

വിവരാവകാശം  ഉദ്യോഗസ്ഥരെ വരുതിയിലാക്കാനുള്ളതല്ല: കമ്മിഷണർ 

ആലപ്പുഴ : വിവരാവകാശ നിയമം ഉദ്യോഗസ്ഥരെ വരുതിയിലാക്കാനുള്ള ആയുധമല്ലെന്നും നിയമം ദുരുപയോഗം ചെയ്യുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ. ഹക്കിം പറഞ്ഞു. നിരന്തരം അപേക്ഷകൾ സമർപ്പിച്ച് ഓഫീസുകളുടെ നിത്യപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന പ്രവണത നന്നല്ല.

വിവരാവകാശ നിയമം സർക്കാറിൽ നിന്നുള്ള സകല വിവരങ്ങളും പുറത്തു പറയാനുള്ളതല്ലെന്നും പറയേണ്ടതെല്ലാം കൃത്യസമയത്ത് പറയാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ രണ്ടാം അപ്പീൽ പരാതികളിൽ കായംകുളം നഗരസഭാ കൗൺസിൽ ഹാളിൽ തെളിവെടുപ്പിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  മുനിസിപ്പൽ ചെയർപേഴ്‌സൺ പി.ശശികല ആമുഖ പ്രഭാഷണം നടത്തി.
ജനങ്ങളുടെ ജീവനും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ 48 മണിക്കൂറിനകം അപേക്ഷകനു ലഭിച്ചിരിക്കണം. എന്നാൽ വ്യക്തികളുടെ സ്വകാര്യത, സ്ഥാപനങ്ങളുടെ വ്യാപാര വളർച്ചാ രഹസ്യം, രാജ്യസുരക്ഷ തുടങ്ങിയ അന്വേഷണങ്ങളിൽ എല്ലാ വിവരങ്ങളും പുറത്തു നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരന്റെ അഭിമാനം, സാമ്പത്തിക വളർച്ച എന്നിവയെല്ലാം സംരക്ഷിക്കുന്ന സർക്കാറിലെ എല്ലാ രേഖകളും പുറത്തുവിടുന്നതിന് നിയമം അനുവദിക്കുന്നില്ല. നിയമത്തിൽ പത്ത് ഖണ്ഡികകളിലായി ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് എ.എ.ഹക്കീം പറഞ്ഞു. 

അതേസമയം സാധാരണ അപേക്ഷകളിൽ നൽകാൻ കഴിയുന്ന വിവരങ്ങളും നൽകാതിരിക്കാൻ എന്താണ് മാർഗമെന്ന് പരതുന്ന ഉദ്യോഗസ്ഥർക്കെതിരെ മൂന്നു വിധത്തിൽ നടപടി ഉണ്ടാകും. വിവരം നൽകാത്ത ഓഫീസർക്ക് 30 ദിവസംവരെ കമ്മിഷൻ അവധി നൽകും. തുടർന്നുള്ള ഓരോ ദിവസവും 250 രൂപവീതം പിഴ ഒടുക്കണം. വീണ്ടും വീഴ്ചയുണ്ടായാൽ അയാൾക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിയുണ്ടാകും. വിവരം ലഭിക്കാത്തതിനാൽ അപേക്ഷകർക്ക് കഷ്ടനഷ്ടങ്ങളുണ്ടായാൽ നഷ്ടപരിഹാരവും നൽകേണ്ടി വരും. അതിന് തുക പരിധിയില്ലെന്നും കമ്മിഷണർ വിശദമാക്കി.
 
അപേക്ഷകരെ ചുറ്റിക്കുന്ന മറുപടി നൽകിയവരും തുക എത്രയെന്ന് പറയാതെ തുക അടക്കാൻ നിർദ്ദേശം നൽകിയവരുമായ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടിയെടുക്കും. കൃഷ്ണപുരത്തെ എയിഡഡ് സ്‌കൂളിൽ നിന്ന് തെറ്റായ വിവരം നൽകാനുണ്ടായ സാഹചര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കായംകുളം എ.ഇ.ഒ യെ ചുമതലപ്പെടുത്തി.
ഇന്നത്തെ തെളിവെടുപ്പിൽ നിന്ന് വിട്ടു നിന്ന മാവേലിക്കര പൊലീസ് എസ്.എച്ച്.ഒ, ആലപ്പുഴ കെ.എസ്.എഫ്.ഇ ഓഫീസർ, സംസ്ഥാന റേഷനിംഗ് കൺട്രോളർ, അരൂർ ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയർ എന്നിവരെ സമൻസയച്ച് രേഖകളും സ്റ്റാറ്റസ് റിപ്പോർട്ടുമായി നവംബർ ഒമ്പതിന് തിരുവനന്തപുരത്ത് കമ്മിഷൻ ആസ്ഥാനത്ത് വരുത്തും. വിവരം തെറ്റായി നൽകിയതായി കണ്ടെത്തിയ നാല് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷയുടെ മുന്നോടിയായുള്ള ഷോക്കോസ് നോട്ടീസ് നൽകും. നാല് പരാതികളിൽ വിവരം തൽക്ഷണം ലഭ്യമാക്കി. ആകെ പരിഗണിച്ച 29 ഫയലുകളിൽ 25 എണ്ണവും തീർപ്പാക്കി.

date