കേരളീയം സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരള സംസ്‌കാരത്തിന്റെ ആഘോഷം: മുഖ്യമന്ത്രി
*കേരളീയത്തിന് നവംബർ ഒന്നിനു തിരിതെളിയും
സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്റെ സംസ്‌കാരത്തെ ആഘോഷിക്കേണ്ടതുണ്ടെന്നും അതിനുള്ള അവസരമാണു കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജാതീയതയുടേയും ജന്മിത്തത്തിന്റെയും നുകങ്ങളിൽ നിന്നു മോചിപ്പിച്ച് മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും വിളനിലമായി കേരളത്തെ നാം എങ്ങനെ മാറ്റിയെടുത്തുവെന്നു ലോകം അറിയണം. മതവർഗീയതയ്ക്ക് ഈ നാട്ടിലിടമില്ല എന്ന് അടിവരയിട്ടു പറയേണ്ടതുണ്ട്. ‘കേരളീയം 2023’ എന്ന മലയാളികളുടെ മഹോത്സവം കേരളത്തിന്റെ തനിമയെന്തെന്ന് ലോകത്തിനു മുന്നിൽ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണ്. ഏറ്റവും മികച്ച രീതിയിൽ അതേറ്റെടുത്ത് വിജയിപ്പിക്കാൻ ഏവരോടും അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളീയം 2023ന്റെ ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ 10നു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. ഉദ്ഘാടന ചടങ്ങിൽ യു.എ.ഇ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, ചലച്ചിത്ര താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ, വ്യവസായ പ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി.പിള്ള എന്നിവരുൾപ്പെടെ വലിയൊരു നിര പങ്കെടുക്കും.
കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. കേരളീയത്തിന്റെ സുപ്രധാന ഘടകമായ സെമിനാറുകൾ നവംബർ രണ്ടു മുതൽ ആറു വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ കലാപരിപാടികൾ അരങ്ങേറും. എക്സിബിഷൻ, ട്രേഡ് ഫെയർ, ഭക്ഷ്യമേളകൾ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ഉണ്ടാകും.
പി.എൻ.എക്‌സ്. 5139/2023
നവകേരളത്തിന്റെ ഭാവി രൂപരേഖയ്ക്കുള്ള 25 സെമിനാറുകൾ
നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകൾ കേരളീയത്തിന്റെ അഞ്ചു വേദികളിലായി നടക്കുമെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ കാർഷിക വ്യാവസായിക രംഗങ്ങളിലെ പുരോഗതിയുംഭാവി ലക്ഷ്യങ്ങളും ഈ സെമിനാറുകളിൽ ചർച്ച ചെയ്യും.
കേരളത്തിലെ കൃഷി സംബന്ധമായ സെമിനാറിൽ വിയ്റ്റാമിൽ നിന്നുള്ള കാവോ ഡുക് പാറ്റ് (ഇൻറർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർ), ക്രിസ് ജാക്സൺ (ലോകബാങ്കിലെ മുതിർന്ന കാർഷിക സാമ്പത്തിക വിദഗ്ധൻ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കേരളത്തിലെ ലിംഗനീതി, മുതിർന്ന പൗരന്മാരുടെ ക്ഷേമവും അവർ നേരിടുന്ന പ്രശ്നങ്ങളും, കേരളത്തിലെ ഭൂപരിഷ്കരണം, മത്സ്യമേഖല, തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും, വിദ്യാഭ്യാസരംഗം തുടങ്ങിയ വിഷയങ്ങളും സെമിനാറുകളിലുണ്ട്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സിംഗപ്പുരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസിലെ വിസിറ്റിങ് പ്രഫസറായ ഡോ. റോബിൻ ജെഫ്രി, യു.എസിലെ ബ്രൗൺ സർവകലാശാലയിലെ സോഷ്യോളജി, ഇൻറർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്സ് വിഭാഗം പ്രൊഫസറായ പാട്രിക് ഹെല്ലർ എന്നിവർ സംസാരിക്കും.
ആരോഗ്യ രംഗത്തെ പുരോഗതികളും കേരളം മഹാമാരിയെ നേരിട്ടതെങ്ങനെ എന്നതും ചർച്ചചെയ്യും. ഈ സെമിനാറുകളിൽ ബോസ്റ്റണിലെ ഹാവാർഡ് ടി.എച്ച്. ചാൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ രാജ്യാന്തര ആരോഗ്യവിഭാഗത്തിലെ റിച്ചാർഡ് എ. കാഷ്, എം എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേൺഷൻ ചെന്നൈ ചെയർപേഴ്സൺ ഡോ സൗമ്യ സ്വാമിനാഥൻ തുടങ്ങിയവർ സംസാരിക്കും. ഐ ടി മേഖലയെ പറ്റിയുള്ള സെമിനാറിൽ തമിഴ്നാട് ഐ ടി മിനിസ്റ്റർ ഡോ പളനിവേൽ തങ്കരാജനും പങ്കെടുക്കും.
പ്രവാസി സമൂഹത്തെക്കുറിച്ച് ലോകബാങ്കിലെ മുതിർന്ന സാമ്പത്തികവിദഗ്ധൻ ദിലീപ് റാത്ത, ഖത്തറിലെ ഖലീഫ സർവകലാശാലയിലെ മൈഗ്രേഷൻ എത്തിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് വിഭാഗം പ്രൊഫസർ ഡോ. രാജൈ ആർ. ജുറൈദിനി എന്നിവർ സംസാരിക്കും. ഓൺലൈൻ - ഓഫ്‌ലൈൻ രീതികൾ സംയോജിപ്പിച്ചു നടത്തുന്ന 25 സെമിനാറുകളിലായി ഇരുനൂറിലധികം ദേശീയ-അന്തർദേശീയ പ്രഭാഷകർ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഇവർക്കാവശ്യമായ അനുമതികൾ ലഭിച്ചു.
വേദികൾ ഭിന്നശേഷി സൗഹൃദമായി നിർമ്മിക്കുന്നതിനൊപ്പം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാകും സെമിനാറുകൾ നടത്തുക . എല്ലാ സെമിനാറുകളും ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിനൊപ്പം ആംഗ്യ ഭാഷയിൽ തർജ്ജമയും ചെയ്യും. കേരളീയം വെബ്സൈറ്റിൽ സെമിനാറുകൾ സംബന്ധിച്ച തിയതി, സമയം, വേദി ,വിഷയം, പ്രഭാഷകരുടെ വിവരങ്ങൾ, ഓരോ സെമിനാറിൻറെയും കോൺസെപ്റ്റ് നോട്ടുകൾ തുടങ്ങി എല്ലാ വിവരങ്ങളും ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്. 5140/2023
- Log in to post comments