Skip to main content

ടുഗെതര്‍ ഫോര്‍ തൃശൂര്‍: ആശ്വാസമായി 200 കുടുംബങ്ങള്‍

ജില്ലയിലെ ഇരുന്നൂറ് കുട്ടികള്‍ക്ക് കരുതലായി ടു ഗെതര്‍ ഫോര്‍ തൃശൂര്‍ പദ്ധതി. കോവിഡ് മഹാമാരി മൂലം മാതാപിതാക്കളോ അവരിലൊരാളോ നഷ്ടപ്പെട്ട ജില്ലയിലെ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ മുന്‍കൈയെടുത്തു നടപ്പാക്കിവരുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയാണ് ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ കോഴ്‌സുകള്‍ ചെയ്യുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍, ജില്ലയിലെ വിവിധ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് കലക്ടറുടെ നേരിട്ടുള്ള ഇടപെടലിലൂടെ തുടര്‍ പഠനത്തിന് സഹായം ഒരുങ്ങിയത്.

പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ കോവിഡില്‍ മാതാപിതാക്കള്‍ പൂര്‍ണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ട ജില്ലയിലെ കുട്ടികള്‍ക്കാണ് സഹായം നല്‍കിയിരുന്നത്. എന്നാല്‍ നിലവില്‍ ജില്ലയിലെയും മറ്റു ജില്ലകളിലെയും പഠനമികവ് പുലര്‍ത്തുന്ന എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി കുട്ടികളും പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

ജില്ലാ കലക്ടര്‍ മുമ്പാകെ ലഭിക്കുന്ന കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടമായ കുട്ടികളുടെ അപേക്ഷകളില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖേന വിശദമായ അന്വേഷണം നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ പഠനവും സാമ്പത്തിക സ്ഥിതിയും പരിശോധിച്ചു തയ്യാറാക്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ട കുട്ടികളെ കലക്ടര്‍ നേരില്‍ കണ്ട് വിവരങ്ങള്‍ ആരാഞ്ഞ് അര്‍ഹനാണെന്ന് ഉറപ്പാക്കിയതിനുശേഷമാണ് മുന്‍ഗണന ക്രമത്തില്‍ സഹായം നല്‍കുന്നത്.

സഹായമനസ്‌കരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം നല്‍കി വരുന്നത്.

കലക്ടര്‍ മുഖാന്തരം ജില്ലയിലെയും മറ്റു ജില്ലകളിലെയും വിവിധ കോളേജുകള്‍ ഈ കുട്ടികളുടെ ഫീസ് പൂര്‍ണമായ ഭാഗികമായ ഒഴിവാക്കി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ കോവിഡ് മൂലം ഭര്‍ത്താവ് നഷ്ടപ്പെട്ട നാല് സ്ത്രീകള്‍ക്കും ഈ പദ്ധതി ആശ്രയമായി.

കഴിഞ്ഞ മെയ് 23 നാണ് പദ്ധതിക്ക് ആരംഭംകുറിച്ചത്. അഞ്ചുമാസത്തിനുള്ളില്‍ 200 കുട്ടികള്‍ക്കാണ് സഹായം നല്‍കാന്‍ കഴിഞ്ഞത്.

date