Skip to main content

വയനാട്ടിലേക്കുള്ള തുരങ്കപാത സമയോചിതമായി പൂർത്തിയാക്കും- മുഖ്യമന്ത്രി പിണറായി വിജയൻ

 

കളമശ്ശേരി സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി

വയനാട്ടിലേക്കുള്ള ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി  ഇരട്ട തുരങ്കപാത സമയോചിതമായി പൂർത്തിയാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവമ്പാടി നിയോജകമണ്ഡലം നവ കേരള സദസ്സ് മുക്കം ഓർഫനേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വയനാട്ടിലേക്കുള്ള തുരങ്കപാത സർക്കാർ പ്രഖ്യാപിച്ചപ്പോൾ അതിനെ എതിർക്കാനാണ് പലരും തയ്യാറായത്. എന്നാൽ സർക്കാർ പദ്ധതി ഉപേക്ഷിച്ചില്ല. പദ്ധതി നടപ്പാക്കുന്നതിന് വിശദമായ രൂപരേഖ തയ്യാറാക്കാൻ കൊങ്കൺ റെയിൽവേയെ ഏൽപ്പിച്ചിരിക്കുകയാണ്. വിവിധ വകുപ്പുകൾക്കും ഏജൻസികൾക്കുമുള്ള അനുമതികൾക്കായി നടപടികൾ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം കുടിശിക നൽകാത്തത് സംസ്ഥാനത്തിന് വളരെയധികം പ്രതിസന്ധി സൃഷ്ടിച്ചു. സംസ്ഥാനത്തിന് പലവിധത്തിൽ ഉണ്ടായ നഷ്ടംപോലും പരിഹരിക്കപ്പെട്ടിട്ടില്ല. ഇത്തരം വിഷമ ഘട്ടത്തിലും സംസ്ഥാന സർക്കാർ ജനങ്ങൾക്കൊപ്പമാണ് നിന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ പ്രശ്നങ്ങളെ ജനസമക്ഷം അവതരിപ്പിക്കാൻ വേണ്ടിയാണ് നവ കേരളസദസ്സ് സംഘടിപ്പിക്കുന്നത്. പിന്തുണ നൽകുന്നതിന് പകരം പുറകോട്ടടിക്കുന്ന നിലപാടാണ് പലരും സ്വീകരിക്കുന്നത്.  ഇക്കാര്യങ്ങളെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുസാറ്റിലെ ആഘോഷ പരിപാടിക്കിടെ അവിചാരിതമായാണ് ദുരന്തം ഉണ്ടായത്. മൂന്നു വിദ്യാർഥികളും മറ്റൊരാളും മരണപ്പെട്ടു. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും നാട്ടുകാരുടെയും ദുഃഖത്തിനൊപ്പം മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കുചേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ദുരന്തമുണ്ടായ ഉടനെ ജില്ലാ ഭരണകൂടവും എല്ലാ ജനവിഭാഗങ്ങളും ഓടിയെത്തി. മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു എന്നിവർ കാര്യങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് അവിടെത്തന്നെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ ഏതുഘട്ടത്തിലും സംഭവിക്കാം. എല്ലാവരും ജാഗ്രത പാലിക്കണം.പരിപാടികളിൽ പാലിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് മാർഗ്ഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. കാലോചിതമായി ഇത്തരം മാർഗ നിർദേശങ്ങൾ പരിഷ്കരിക്കാൻ സർക്കാർ തയ്യാറാണ്. ഇക്കാര്യത്തിൽ എന്തെല്ലാം തരത്തിലുള്ള ഇടപെടലുകൾ ആവശ്യമുണ്ടോ അതെല്ലാം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കളമശ്ശേരി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച പരിപാടിയിൽ ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷയായിരുന്നു. മന്ത്രിമാരായ ജെ ചിഞ്ചു റാണി, സജി ചെറിയാൻ, റോഷി ആഗസ്റ്റിൻ,  തുടങ്ങിയവർ സംസാരിച്ചു. തിരുവമ്പാടി മണ്ഡലം നവ കേരള സദസ്സ്  നോഡൽ ഓഫീസർ വിനയരാജ് സ്വാഗതവും സംഘാടകസമിതി വൈസ് ചെയർമാൻ ടി വിശ്വനാഥൻ നന്ദിയും പറഞ്ഞു

date