Skip to main content

ഷീ പാർലമെന്റും മോഡൽ നിയമസഭയുമായി ജില്ലാ പഞ്ചായത്ത്

 

വനിതകൾക്ക് പാർലമെന്ററി ജനാധിപത്യത്തിലും നടപടി ക്രമങ്ങളിലും കൂടുതൽ അറിവും പരിചയവും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ഷീ പാർലമെന്റും മോഡൽ നിയമസഭയുമായി ജില്ലാ പഞ്ചായത്ത്.  ഡിസംബർ 15 ന് ഭാരത് മാതാ കോളേജിൽ  പരിപാടി നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

  രാവിലെ 9.30 മുതൽ മോഡൽ നിയമസഭയുടെ റിഹേഴ്സലും പരിശീലന പരിപാടിയുടെ തുടർച്ചയും ഉണ്ടാകും. നിയമസഭാ സെക്രട്ടറിയേറ്റ് ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, അഡീഷണൽ സെക്രട്ടറി വിജയകുമാർ എന്നിവർ നേതൃത്വം നൽകും.ഉച്ചകഴിഞ്ഞ് രമേശ് ചെന്നിത്തല എംഎൽഎ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌ മുഖ്യപ്രഭാഷണം നടത്തും.  തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള മുഖ്യ അതിഥിയാകും. ഉമ തോമസ് എം.എൽ.എ യോഗത്തിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്വാഗതം പറയും.  വൈസ് പ്രസിഡന്റ് സനിത റഹീം ആമുഖ പ്രഭാഷണം നടത്തും.സെക്രട്ടറി വൈ വിജയകുമാർ പദ്ധതി വിശദീകരണം നടത്തും.

 ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത പരിശീലനം നേടിയ വനിതകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഇവർക്ക് നിയമസഭാ നടപടിക്രമങ്ങളെക്കുറിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. പരിശീലനം ലഭിച്ചവരിൽ നിന്ന് ഗവർണർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപ നേതാവ് എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട്. പ്രസംഗം, ഗവർണറുടെ പ്രസംഗത്തിനുമേലുള്ള ചർച്ച ചോദ്യോത്തരവേള, അടിയന്തര പ്രമേയം ക്ഷണിക്കൽ തുടങ്ങി പാർലമെന്ററി നിയമസഭ നടപടിക്രമങ്ങളെല്ലാം ഒരു ദിവസത്തെ മോഡൽ നിയമസഭയിലും ഉണ്ടാകും. പൊതുജനങ്ങൾക്ക് മോഡൽ നിയമസഭ വീക്ഷിക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് കേരള നിയമസഭയുടെ സമ്മേളനം ഒരു ദിവസം നേരിൽ വീക്ഷിക്കുന്നതിനുള്ള സംവിധാനവും പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റാണിക്കുട്ടി ജോർജ്, എം.ജെ ജോമി, കെ. ജെ ഡോണോ മാസ്റ്റർ, ആശാസനിൽ, അംഗങ്ങളായ ശാരദ മോഹൻ, എ.എസ് അനിൽകുമാർ, ഷൈനി ജോർജ്, മനോജ് മൂത്തേടൻ, നഗരസഭ കൗൺസിലർ സി. ജി ദിനൂപ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

date