Skip to main content

പൊങ്ങലക്കരിക്ക് സ്വപ്നനേട്ടം; പാലത്തിന്റെ നിർമാണോദ്ഘാടനം ഇന്ന്

ഏറ്റുമാനൂർ: വാഹനഗതാഗതം എന്ന പൊങ്ങലക്കരി നിവാസികളുടെ കാലങ്ങളായുള്ള സ്വപ്നം യാഥാർഥ്യമാവുന്നു. പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് (ജനുവരി 4) രാവിലെ 11ന് നടക്കും.
ഫിഷറീസ്-ഹാർബർ എൻജിനീയറിങ്-സാംസ്‌കാരിക-യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും. സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും.
കുമരകം ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാർഡിലെ തുരുത്തായ പൊങ്ങലക്കരിലേക്ക് കാറും ചെറിയ ലോറികളും കടന്നു പോകുന്ന പാലമാണ് നിർമിക്കുന്നത്. സന്നദ്ധസംഘടനകളും രാഷ്ട്രീയ പാർട്ടിയും പഞ്ചായത്തും ചേർന്ന് നിർമിച്ച പാലമാണ് നിലവിൽ പൊങ്ങലക്കരിയിലേക്കുള്ളത്. ഇതിലൂടെ ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് കടന്നു പോകാൻ കഴിയുക. ഇരുനൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ വാഹനങ്ങൾ കയറുന്ന പുതിയ പാലം പണിക്കായി മൂന്നു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ചെറിയ ബോട്ടുകളും വള്ളങ്ങളും വള്ളങ്ങളും പാലത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന രീതിയിലാവും നിർമാണം. നിർമാണം വേഗത്തിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ,  കുമരകം ഗ്രാമപഞ്ചായത്ത് പ്രസി്ഡന്റ് ധന്യ സാബു,  വൈസ് പ്രസിഡന്റ് വി.കെ. ജോഷി, ബ്‌ളോക്ക് പഞ്ചായത്തംഗം മേഖല ജോസഫ്, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ആർഷാ ബൈജു, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.ഐ. എബ്രഹാം, ഗ്രാമപഞ്ചായത്തംഗം ഷീമ രാജേഷ്, ഹാർബർ എൻജിനീയറിങ്ങ് വിഭാഗം ചീഫ് എൻജിനീയർ ജോമോൻ കെ. ജോർജ്, സൂപ്രണ്ടിംഗ് എൻജിനീയർ വിജി കെ. തട്ടാംമ്പുറം തുടങ്ങിവർ  പങ്കെടുക്കും.

വഴിതുറക്കുന്നത് ടൂറിസത്തിന്റെ
പുതുസാധ്യതകൾ: മന്ത്രി വി.എൻ. വാസവൻ

ഏറ്റുമാനൂർ: നാട്ടുകാരുടെ ചിരകാല അഭിലാഷമായ പൊങ്ങലക്കരി പാലം യാഥാർഥ്യമാകുമ്പോൾ കുമരകത്തിന്റെ ഒരു മേഖലയിൽ കൂടി ടൂറിസത്തിന്റെ പുതുസാധ്യതകളാണ് തുറക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന വിസ്തൃതിയേറിയ ജലാശയമാണു പാലത്തിനു കിഴക്കും പടിഞ്ഞാറുമായി നിലകൊള്ളുന്നത്. പാലം ഉയർത്തി പണിയുന്നതോടെ പടിഞ്ഞാറ് ഭാഗത്തേക്ക് കൂടി വിനോദ സഞ്ചാരികൾക്ക് എത്താൻ കഴിയും.
തെരഞ്ഞെടുപ്പ് സമയത്ത് ഈ മേഖലയിലെ ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനമാണ് യാഥാർത്ഥ്യമാകുന്നത്. ഗ്രാമീണ ടൂറിസത്തിനു അനവധി സാധ്യതയുള്ള പ്രദേശമാണ് ഇവിടമെന്ന് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. പാടങ്ങൾ, ആമ്പൽ വസന്തം എന്നിവ ഈ പ്രദേശത്തെ മനോഹരമാക്കുന്നു. കൂടാതെ പരമ്പരാഗത തൊഴിലുകളായ ഉൾനാടൻ മൽസ്യബന്ധനം, കക്കാവാരൽ, കട്ടകുത്ത്, പാ നെയ്ത്ത്, ഓലമെടയൽ, കള്ളുചെത്ത് എന്നിവയാൽ സമ്പന്നമാണ് ഇവിടം. അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിച്ചു സന്തോഷകരമായ സായാഹ്നങ്ങൾ ചിലവിടാൻ മനോഹരമായ പ്രദേശമാണിത്.
സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകൾക്ക് ഉല്ലാസപ്രദമാകും എന്നതിൽ സംശയമില്ല. അതിനാൽ ഗ്രാമീണടൂറിസം പദ്ധതിയിലൂടെ പ്രദേശത്തിന് പുത്തൻ ഉണർവ് ലഭിക്കാൻ ഇടയാക്കും. ടൂറിസത്തിനു പ്രസിദ്ധമായ ആർ ബ്ലോക്കിൽ എളുപ്പ മാർഗം എത്തിച്ചേരാൻ ഈ ബോട്ട് സർവീസിലൂടെ സാധ്യമാകും. കൂടാതെ ടൂറിസ്റ്റുകൾക്ക് ഉല്ലാസയാത്രയ്ക്കുള്ള അവസരവും ഒരുങ്ങുകയാണ്. നിലവിലെ നടപ്പാലത്തിനടിയിലൂടെ ബോട്ട്, ചരക്കു ഗതാഗതം സാധ്യമല്ല. പുതിയ പാലം പൂർത്തിയാകുന്നതിലൂടെ ചരക്ക് ഗതാഗതം കൂടുതൽ സുഗമമാകും. ഉൾനാടൻ ജലപാതാ വികസനത്തിന് കൂടുതൽ സാധ്യതകൾ തുറക്കുന്നതാണ് പൊങ്ങലക്കരി പാലത്തിന്റെ നിർമ്മാണം.
ആലപ്പുഴ - കുമരകം പൊങ്ങാലക്കാരി ബോർ സർവീസ് ആലപ്പുഴ - പൊങ്കാലക്കാരി ബോട്ട് സർവീസ് ആരംഭിക്കുന്നതിനു പാലം പണി പൂർത്തിയാകുന്നതോടെ സാധ്യമാവും. ഇപ്രകാരം ഒരു ബോട്ട് സർവീസ് ആരംഭിക്കുന്നതിലൂടെ നൂറുകണക്കിന് യാത്രക്കാർക്ക് ഗുണകരമാകും.
കൂടാതെ കാർഷിക മേഖലയായ പത്തുപങ്ക്, മെത്രാൻ കായൽ, ആപ്പുകായൽ, മാരാൻകായൽ, പതിനാലായിരം, റാണി, ചിത്തിര, മാർത്താണ്ഡൻ കായൽ തുടങ്ങി നിരവധിയായ പാടശേഖരങ്ങിലെ കർഷകരും കർഷകത്തൊഴിലാളികളും സ്വകാര്യ വള്ളങ്ങളെയും ബോട്ടുകളെയും ആശ്രയിച്ചാണ് ഈ കാർഷിക മേഖലയിൽ എത്തിച്ചേരുന്നത്. ബോട്ട് സർവീസ് വരുന്നതിലൂടെ കാർഷിക മേഖലയിലും വലിയ ഉണർവുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു.

date