Skip to main content

പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള  പ്രവർത്തനങ്ങൾ കെ.എസ്.ആർ.ടി.സിയിൽ നടപ്പിലാക്കും : മന്ത്രി കെ. ബി ഗണേഷ് കുമാർ

 

ആലുവ പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നാടിനു സമർപ്പിച്ചു

 കെ.എസ്.ആർ.ടി.സിയിലെ നിലവിലുള്ള പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ആലുവയിലെ പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 കാലാനുസൃതമായ മാറ്റം കെ.എസ്.ആർ.ടി.സിയിൽ അനിവാര്യമാണ്. 
 ഉദ്യോഗസ്ഥർക്ക് കൃത്യമായി ഒരുമിച്ച് ശമ്പളം നൽകും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജീവനക്കാരുടെ പ്രശ്നത്തിൽ കൃത്യമായി പരിഹാരമുണ്ടാകും. മുടങ്ങിക്കിടക്കുന്ന പെൻഷനും  ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.  ചില ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ  നടപടികൾ ശക്തമാക്കി ഈ പ്രവണത അവസാനിപ്പി‌ക്കും. ആർ.ടി.ഒ ഓഫീസുകളിൽ ഫയലുകൾ പിടിച്ചു വയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.  ഒരു ഫയലും ഇത്തരത്തിൽ അഞ്ചു ദിവസത്തിൽ കൂടുതൽ ആർ.ടി.ഒ ഓഫീസുകളിൽ പിടിച്ചുവയ്ക്കാൻ പാടില്ല എന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇത് പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കൃത്യമായി നടപടി സ്വീകരിക്കും. നിലവിലുള്ള പ്രശ്നങ്ങൾ കൃത്യമായി പരിഹരിച്ച് കെ.എസ്.ആർ.ടി.സിയെ  പ്രതിസന്ധികളിൽ നിന്ന് കരകയറ്റുമെന്ന് ഉറപ്പു തരുന്നതായി മന്ത്രി പറഞ്ഞു.

കെ.എസ്.ആർ.ടി.സിയെ കൃത്യമായ ഒരു സിസ്റ്റത്തിന് കീഴിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. എല്ലാ ഓപ്പറേഷനുകളും ഒരു വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിന് പുതിയ ആപ്ലിക്കേഷൻ കൊണ്ടുവരും. നിർമ്മാണ പ്രവർത്തനങ്ങളുടെ കാലതാമസം ഒഴിവാക്കുന്നതിനായി ഇനിമുതൽ കെ.എസ്.ആർ.ടി.സിയുടെ നിർമ്മാണ പ്രവൃത്തികൾക്കായി പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തും. ദീർഘദൂര സർവീസുകൾക്ക് നിലവിലുള്ളതിനെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ എസി ബസുകൾ ഉപയോഗപ്പെടുത്തും. തിരുവനന്തപുരം - കോഴിക്കോട് തുടങ്ങിയ ദീർഘദൂര റൂട്ടുകളിൽ ഈ ബസുകൾ ഉപയോഗിക്കും.

വാഹന നികുതി കൃത്യമായി പിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ ബജറ്റിൽ ടൂറിസ്റ്റ് ബസുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നികുതി കുറച്ചിട്ടുണ്ട്.  ഇതോടെ സംസ്ഥാനത്തെ ബസ്സുകൾ മറ്റു സംസ്ഥാനങ്ങളിൽ പോയി രജിസ്റ്റർ ചെയ്യുന്നത് ഒഴിവാക്കാൻ സാധിക്കും. കൂടാതെ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നികുതി കുറവായതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും രജിസ്ട്രേഷന് കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

 സർക്കാർ ബസ് സർവീസുകൾക്ക് ഒപ്പം തന്നെ സ്വകാര്യ ബസ് സർവീസുകളെയും പുരോഗതിയിലേക്ക് നയിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. പൊതു ഗതാഗതം വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. പുതിയ റൂട്ടുകൾ രൂപീകരിച്ച് പ്രൈവറ്റ് ബസുകൾക്ക് പെർമിറ്റ് നൽകും. ഗ്രാമസഭാ മാതൃകയിൽ എംഎൽഎ, എം പി തുടങ്ങിയ ജനപ്രതിനിധികളും പൊതുപ്രവർത്തകരും അടങ്ങിയ സമിതിയോട് ആലോചിച്ച് റൂട്ടുകൾ തീരുമാനിക്കും. ഒന്നിൽ കൂടുതൽ ആളുകൾ ഒരു റൂട്ട് ആവശ്യപ്പെടുന്ന പക്ഷം ലേലം വിളിച്ച്  റൂട്ടുകൾ നൽകും . ഗ്രാമീണ,മലയോര മേഖല അടക്കമുള്ള എല്ലാ പ്രദേശത്തും പൊതുഗതാഗതം ശക്തിപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട പൊതുജനങ്ങൾക്ക് ആശങ്കകളും പരാതികളും പങ്കുവയ്ക്കാം ടോൾ ഫ്രീ നമ്പർ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

 ആലുവയിലെ ട്രാഫിക് സിഗ്നലുകളുടെ അപാകതകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരി‌ക്കും. ലൈറ്റുകൾ ക്രമീകരിക്കുന്നതിനുള്ള പ്രൊപ്പോസൽ തയ്യാറായിക്കഴിഞ്ഞു. ഹൈവേ അതോറിറ്റിയുമായി ചർച്ച ചെയ്തു പ്രവർത്തികൾ നടപ്പിലാക്കും. ആലുവ മുതൽ നെടുമ്പാശ്ശേരി എയർപോർട്ട് വരെയുള്ള സിഗ്നൽ ലൈറ്റുകളുടെ സമയം കൃത്യതപ്പെടുത്തും. ദേശീയപാത, പ്രധാന റോഡ്, ഇട റോഡ് എന്നിവ അനുസരിച്ച് ലൈറ്റുകളുടെ സമയത്തിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

അൻവർ സാദത്ത് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ട് ഘട്ടങ്ങളിലായി  8 കോടി 64 ലക്ഷം രൂപയും കെ.എസ്. ആർ. ടി. സിയിൽ നിന്നും 5 കോടി 92 ലക്ഷം അനുവദിച്ചാണ്  പുതിയ ബസ്സ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.

ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായി. ആലുവ നഗരസഭ ചെയർമാൻ  എം. ഒ ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എം അൻവർ അലി, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

date