Skip to main content

മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി

പൊന്നാനിൽ നിന്നും മത്സ്യബന്ധനത്തിന്  പോയി ആഴകടലില്‍ കുടുങ്ങിയ ആറ് മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ സീ റെസ്ക്യൂ ടീം രക്ഷാപ്രവര്‍ത്തനം നടത്തി മുനക്കകടവ് ഹാർബറിൽ എത്തിച്ചു. പൊന്നാനി സ്വദേശി അബ്ദുള്ളക്കുട്ടി എന്നയാളുടെ ഉടമസ്ഥതയിലുളള ഭാരത്
എന്ന ബോട്ടിലെ മത്സ്യ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ചാവക്കാട് ലൈറ്റ് ഹൗസിൽ നിന്നും എട്ട് നോട്ടിക്കല്‍ മൈല്‍  അകലെ വടക്ക് പടിഞ്ഞാറ് കടലിലാണ്  ബോട്ടിന്റെ ‍എഞ്ചിൻ നിലച്ചതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കുടുങ്ങിയത്. 

കടലില്‍ ബോട്ട് എഞ്ചിൻ നിലച്ച് കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം.എഫ് പോളിന് സന്ദേശം ലഭിക്കുകയും ഉടനെ തന്നെ മുനക്കകടവ് ഭാഗത്തുള്ള സീ റെസ്ക്യൂ ബോട്ട് അങ്ങോട്ട് തിരിച്ചു ബോട്ടിനെ കെട്ടിവലിച്ച് കരയിലെത്തിച്ചു. അഴീക്കോട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ്  ഓഫീസർമാരായ വി.എം ഷൈബു, വി.എൻ പ്രശാന്ത്കുമാർ, ഇ.ആർ ഷിനിൽകുമാർ, ഫിഷറീസ് സീ റെസ്ക്യൂ ഗാർഡുമാരായ പ്രമോദ്, അജിത്ത്, ബോട്ട് സ്രാങ്ക് റഷീദ്, ഡ്രൈവർ മുഹമ്മദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകൾ ചേറ്റുവയിലും അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്സ്മെൻ്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തൃശ്ശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരി അറിയിച്ചു.

date