Skip to main content

നാടിൻ്റെ മുന്നേറ്റത്തിൽ റസിഡൻ്റ്സ് അസോസിയേഷനുകൾക്കുള്ളത് നിർണായക പങ്ക്: മുഖ്യമന്ത്രി

 

നാടിൻ്റെ സമഗ്ര മുന്നേറ്റത്തിലും നാടിനെ നേർവഴിക്ക് നയിക്കുന്നതിലും നിർണായക പങ്കാണ് റസിഡൻ്റ്സ് അസോസിയേഷനുകൾക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റസിഡൻ്റ്സ് അസോസിയേഷ നുകളുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

സര്‍ക്കാരിന്‍റെ നയപരിപാടികൾ അര്‍ത്ഥവത്താകുന്നത് പ്രാദേശികതലത്തിൽ വേണ്ടവിധം നടപ്പിലാകുമ്പോഴാണ്. എല്ലാ പദ്ധതികളും  ജനകീയ പങ്കാളിത്തത്തോടെയാണ് 
നടപ്പിലാക്കുന്നത്. അതുതന്നെയാണ് അവയുടെ വിജയരഹസ്യവും. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ കേരളത്തിൽ  സംഭവിച്ചിട്ടുള്ള മാറ്റങ്ങളൊക്കെ വലിയ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ പദ്ധതികളുടെ ഫലമായി ഉണ്ടായതാണ്. നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ച ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷനുകള്‍ അതിന്‍റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. 

നമ്മുടെ നാട് അവിചാരിതമായ പ്രതിസന്ധികളിലൂടെ കടന്നുപോയ ഘട്ടങ്ങളിലും വലിയ ജനപങ്കാളിത്തത്തോടെയാണ് സംസ്ഥാനത്ത്  രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതും ആശ്വാസ നടപടികള്‍ കൈക്കൊണ്ടതും. കോവിഡു കാലത്തും പ്രളയ കാലത്തും നടത്തിയ അത്തരം ഇടപെടലുകളിൽ അകമഴിഞ്ഞ് പിന്തുണ നൽകിയവരും ഭാഗഭാക്കായവരുമാണ് ഏറെയും. അതുകൊണ്ടുതന്നെ നവകേരള നിര്‍മ്മിതിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് എല്ലാവരും.

റസിഡന്‍റ്സ് അസോസിയേഷനുകള്‍ എന്നത് നിയമപരമായിത്തന്നെ വ്യവസ്ഥ ചെയ്യപ്പെടുന്ന ഒരു ഘട്ടത്തിലാണ് ആധുനികസമൂഹം. നിലവിലുള്ള റിയൽ  എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ നിയമം തന്നെ റസിഡന്‍റ്സ് വെൽഫെയര്‍ അസോസിയേഷനുകള്‍ വേണം എന്നു വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് സമൂഹത്തിൽ  വ്യാപകമായാൽ  ഇന്നുള്ള പല ദുഷിപ്പുകളും അവസാനിപ്പിക്കാന്‍ സാധിക്കും. കുട്ടികള്‍ വഴിതെറ്റിപ്പോകുന്നത്, അവര്‍ മയക്കുമരുന്നിന് അടിമയായിപ്പോകുന്നത്, ചെറുപ്പക്കാര്‍ തന്നെ മയക്കുമരുന്നിന്‍റെ ക്യാരിയര്‍മാരായി തീരുന്നത്, പെണ്‍കുഞ്ഞുങ്ങൾ  ഉപദ്രവിക്കപ്പെടുന്നത് തുടങ്ങിയവയൊക്കെ വലിയൊരളവിൽ  ഒഴിവാക്കുന്നതിനു വേണ്ടി ഇടപെടാന്‍ റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കു കഴിയും.

സാമൂഹികജീവിതം  അര്‍ത്ഥവത്താകുന്നത് ഇത്തരം സംഘടനകള്‍ ഉണ്ടാകുമ്പോഴാണ്. ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും ഇരുണ്ട ഇടവഴികള്‍ ഉണ്ടാവുന്നില്ല എന്നുറപ്പുവരുത്താനും അവിടങ്ങളിൽ  അനാശാസ്യപരമായ കാര്യങ്ങള്‍ ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്താനും  അസോസിയേഷനുകളുടെ ജാഗ്രതാപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ക്കു സാധിക്കും. നമുക്ക് സാര്‍വ്വത്രികവും സുദൃഢവുമായ ജനമൈത്രി പോലീസ് സംവിധാനമാണുള്ളത്. അതേപോലെ ഒരു സിവിൽ  ഡിഫന്‍സ് സേനയുമുണ്ട്. ഇവയുമായൊക്കെ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അസോസിയേഷനുകള്‍ക്കു കഴിയണം. ചെറിയ കാര്യങ്ങള്‍ മുതൽ വലിയ കാര്യങ്ങള്‍ വരെ ജനോപകാരപ്രദമാം വിധം നിറവേറ്റാന്‍ റസിഡന്‍റ്സ് അസോസിയേഷനുകളുടെ മുന്‍കൈയ്യോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സാധിക്കും. പെട്ടെന്ന് ഒരു കുറ്റകൃത്യം ഉണ്ടാകുന്നതായി കണ്ടാൽ  ഉടനെ പോലീസ് സഹായത്തിനായി വിളിക്കേണ്ട നമ്പര്‍ 100 ആണ് എന്നതും തീപിടിത്തമുണ്ടായാ  അത് കെടുത്താന്‍ സഹായം തേടി വിളിക്കേണ്ട നമ്പര്‍ 101 ആണ് എന്നതും അടക്കമുള്ള കാര്യങ്ങള്‍  അറിയാത്ത കുടുംബങ്ങള്‍ നമ്മുടെ ഫ്ളാറ്റുകളിൽ  അടക്കം ഉണ്ട്.
അപകടഘട്ടങ്ങളിൽ മാത്രമാണ് അടിയന്തര സന്ദര്‍ഭങ്ങളിൽ  ആവശ്യമായിവരുന്ന നമ്പറുകള്‍ ഓരോ വീടിന്‍റെയും ചുമരുകളിൽ  തന്നെയുണ്ട് എന്നുറപ്പുവരുത്താന്‍ റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കു കഴിയും. 

 മഹാപ്രളയ കാലത്ത് മത്സ്യത്തൊഴിലാളികളെ വളരെ പെട്ടെന്നു തന്നെ രംഗത്തിറക്കാന്‍ സാധിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും അനുയോജ്യരായ ആളുകളെ ഏറ്റവും എളുപ്പത്തിൽ   കണ്ടെത്തുന്നതിന് സര്‍ക്കാരിനു സാധിച്ചത് കടലോര ജാഗ്രതാ സമിതിയുടെ സഹായത്താലാണ്. ഈ സമിതി റസിഡന്‍റ്സ് അസോസിയേഷന്‍റെ സ്വഭാവത്തിൽ  തന്നെ പ്രവര്‍ത്തിക്കുന്നതാണ് എന്നത് പ്രത്യേകത ഉള്ള കാര്യമാണ്. ഇതുപോലെ അടിയന്തര രക്ഷാപ്രവര്‍ത്തനം വേണ്ട സന്ദര്‍ഭങ്ങളിൽ  റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കു നേതൃത്വപരമായ പങ്കുവഹിക്കാന്‍ കഴിയും.

ഡിഫന്‍സ് ആക്ട് പ്രകാരം രൂപീകരിക്കപ്പെട്ട സിവിൽ  ഡിഫന്‍സ് സേനയിൽ പരിശീലനം കിട്ടിയ വ്യക്തികള്‍ വാര്‍ഡുതോറും തന്നെയുണ്ട്.  അപകടസന്ദര്‍ഭങ്ങളിൽ അവരുടെ സഹായം തേടാം. ഇക്കാര്യം എല്ലാവർക്കുമറിയില്ല. അതത് പ്രദേശങ്ങളിലുള്ള സിവിൽ ഡിഫന്‍സ് സേനാംഗങ്ങളുടെ ഒരു പട്ടിക റസിഡന്‍റ്സ് അസോസിയേഷനുകളുടെ പക്കലുണ്ടെങ്കിൽ  അത് വളരെയധികം പ്രയോജനപ്പെടും.

പോലീസ് സേനയിലും അഗ്നിശമന സേനയിലും നാര്‍ക്കോട്ടിക്സ് വിരുദ്ധ വിഭാഗത്തിലും എക്സൈസ് വകുപ്പിലും  ബോധവൽക്കരണത്തിനായി നിയുക്തമായ സമിതികള്‍ ഉണ്ട്. എന്നാൽ  വിവിധ പ്രദേശങ്ങളിൽ  അവയുമായൊക്കെ ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ബോധവ ക്കരണം എല്ലായിടങ്ങളിലും എത്തുന്നില്ല. റസിഡന്‍റ്സ് അസോസിയേഷനുകള്‍ മനസ്സുവെച്ചാൽ  വാര്‍ഡുതോറും ഈ ബോധവൽക്കരണം നടത്താം. അങ്ങനെ നടത്താന്‍ കഴിഞ്ഞാൽ  നമ്മുടെ സമൂഹത്തിൽ  വലിയ മാറ്റമുണ്ടാകും.
ജീവരക്ഷാ നൈപുണ്യം, സ്വയം രക്ഷാ നടപടികള്‍ എന്നിവയിലൊക്കെ പരിശീലനം നൽകാനുള്ള സംവിധാനങ്ങള്‍ പോലീസിലും അഗ്നിശമന സേനയിലും ഒക്കെയുണ്ട്. പെണ്‍കുട്ടികള്‍ക്ക് സെൽഫ് ഡിഫന്‍സ് ട്രെയിനിങ് കൊടുക്കാന്‍ സംവിധാനമുണ്ട്. വനിതാ പോലീസിനാകട്ടെ, ഇങ്ങനെ പെണ്‍കുട്ടികളെ സജ്ജമാക്കാന്‍ വേണ്ട പരിശീലന ടീമുണ്ട്. റസിഡന്‍റ്സ് അസോസിയേഷനുകള്‍ ജനമൈത്രി പോലീസുമായും മറ്റും സഹകരിച്ച് പ്രവര്‍ത്തിച്ചാൽ  വാര്‍ഡുകള്‍ തോറും ഫ്ളാറ്റുകള്‍ തോറും പെണ്‍കുട്ടികള്‍ക്ക് ഇത്തരം പരിശീലനങ്ങള്‍ ലഭിക്കും. ജനമൈത്രി പോലീസ് വിഭാവനം ചെയ്തിട്ടുള്ളതുപോലും ഇത്തരത്തിൽ ജനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ്.

ഓരോ ഇടത്തും താമസിക്കുന്നവരുടെ കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കാന്‍ റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കു കഴിയണം. ഇക്കാര്യം ഒരു ഘട്ടത്തിൽ കൊച്ചി നഗരത്തിൽ  നിര്‍ബ്ബന്ധമായി നടപ്പാക്കി. മൂന്ന് മാസഘട്ടത്തിൽ  വലിയ തോതിൽ  ആളുകള്‍ വന്ന് പോയത് ശ്രദ്ധയിൽപ്പെട്ടു. അതായത്, ഒരു ഫ്ളോട്ടിങ് സമൂഹമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ  അന്വേഷണം നടത്തിയപ്പോഴാണ് ഈ വിഭാഗത്തിൽ  പലയിടത്തു നിന്നായെത്തിയ ക്രിമിനലുകളുടെ വലിയ സാന്നിധ്യമുണ്ട് എന്നു കണ്ടെത്തിയത്. 
ബീറ്റ് ഓഫീസര്‍മാരും റസിഡന്‍സ്റ്റ്സ് അസോസിയേഷനും സംയുക്തമായി നടത്തിയ ഡോക്യുമെന്‍റേഷന്‍റെ അടിസ്ഥാനത്തിലാണ് ഇതു കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ  നടപടി നീക്കിയപ്പോള്‍ കുറ്റകൃത്യങ്ങള്‍ വളരെ കുറഞ്ഞു. പെരിന്തൽമണ്ണയിൽ  ഇതേപോലെ ഒരു ഡോക്യുമെന്‍റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ വാടകയ്ക്കു വീട് എടുത്തു താമസിച്ചിരുന്ന കുറേ കൂട്ടര്‍ പെട്ടെന്ന് അപ്രത്യക്ഷരായി. ക്രിമിനലുകളുടെ സംഘമായിരുന്നു ഇങ്ങനെ താമസിച്ചിരുന്നത് എന്ന് കൂടുതൽ  അന്വേഷണത്തിൽ  തെളിഞ്ഞു. 

ഫ്ളാറ്റുകളിലായാലും വില്ലകളിലായാലും ഇതുപോലെയുള്ള രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നത് കുറ്റകൃത്യനിവാരണം അടക്കമുള്ള കാര്യങ്ങള്‍ക്ക് അത് വലിയ തോതിൽ പ്രയോജനപ്പെടും. റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് എപ്പോഴും ജാഗ്രതയുടേതായ ഒരു കണ്ണുവേണം. അപരിചിതര്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ടോ, അപരിചിത വാഹനങ്ങള്‍ അസമയങ്ങളിൽ  വന്നുപോകുന്നുണ്ടോ, കുട്ടികള്‍ സംശയകരമായ സാഹചര്യങ്ങളിൽ  ഇടവഴികളിൽ  സംഘം ചേരുന്നുണ്ടോ എന്നൊക്കെ നോക്കാന്‍ കഴിയണം. ഉണ്ടെങ്കിൽ  അത് അപ്പപ്പോള്‍ പോലീസിനെ അറിയിക്കാന്‍ കഴിയണം.

പോലീസിന്‍റെ സഹായം തേടണമെന്ന്  പറഞ്ഞത് സദാചാര പോലീസായി ആരെങ്കിലും ചമഞ്ഞിറങ്ങണമെന്നല്ല അര്‍ത്ഥം. പോലീസിന്‍റെയും മറ്റും പണി റസിഡന്‍റ്സ് അസോസിയേഷനുകള്‍ ഏറ്റെടുക്കണം എന്നുമല്ല ഇതിന്‍റെ അര്‍ത്ഥം. പോലീസിനെ അവരുടെ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന നിലപാട് ഉണ്ടാകണം എന്നുമാത്രമേ അര്‍ത്ഥമാക്കിയിട്ടുള്ളു. അങ്ങനെ വന്നാൽ  ഇന്നത്തെ ആശാസ്യമല്ലാത്ത പല കാര്യങ്ങളിലും വലിയ മാറ്റം വരുത്താന്‍ സാധിക്കും.

നമ്മുടെ അപ്പാര്‍ട്ട്മെന്‍റുകളിൽ  പ്രായം ചെന്ന വ്യക്തികളുണ്ടാകും. അവരുടെ സേവനം കുഞ്ഞുങ്ങള്‍ക്ക് നന്മയുടെ കഥ പറഞ്ഞുകൊടുക്കുന്നതിന് ഉപകരിക്കപ്പെടുമോ എന്ന് ആരായണം. കഥാരൂപത്തിലും പാട്ടുരൂപത്തിലും ഒക്കെ അവര്‍ പകര്‍ന്നു കൊടുക്കുന്ന അറിവിന്‍റെ വെളിച്ചവും നന്മയുടെ തെളിച്ചവും കുഞ്ഞുങ്ങളെ നേര്‍വഴിക്ക് നടത്താന്‍ സഹായിക്കും. കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ സമയമുണ്ടാകുന്ന സന്ദര്‍ഭങ്ങളിൽ  ഇത്തരം കൂട്ടായ്മയ്ക്കുള്ള അവസരമൊരുക്കണം.

റസിഡന്‍റ്സ് അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ വാര്‍ഷിക കലാപരിപാടികള്‍ മാത്രമായി പരിമിതപ്പെടരുത്. ഗാനമേളയും നൃത്തപരിപാടിയുമൊക്കെ ആയിക്കോട്ടെ. അതിന്‍റെ കൂടെ കുഞ്ഞുങ്ങളുടെ കലാ അവതരണങ്ങള്‍ക്ക് കലാ പരിശീലനങ്ങള്‍ക്ക് ഒക്കെ ഉള്ള സമയം കണ്ടെത്തണം. കലാ ഗ്രൂപ്പും നാടക ഗ്രൂപ്പും അവരുടേതായി ഉണ്ടായി വന്നാൽ  സമൂഹത്തിന്‍റെ ഇരുണ്ട ഇടനാഴികളിലേക്കും മയക്കുമരുന്നിന്‍റെ കൈമാറ്റങ്ങളിലേക്കും ഒന്നും അവര്‍ പോകില്ല. 

ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. പല ജാതിയിലും പല മതങ്ങളിലും പെട്ടവർ ഒരുമിച്ചാണ് അപ്പാര്‍ട്ട്മെന്‍റുകളിലും മറ്റും കഴിയുന്നത്. ജാതിമത ഭേദങ്ങള്‍ക്കതീതമായ മനസ്സുകളുടെ ഒരുമ കാത്തുസൂക്ഷിക്കാന്‍ നമുക്ക്  കഴിയണം. ആപത്തു വരുമ്പോള്‍ തൊട്ട് അയൽ പക്കത്തുള്ളവരാണ് സഹായിക്കാനുണ്ടാവുക എന്ന ബോധം എപ്പോഴും ഉണ്ടാവണം. അയലത്ത് ആരാണ് ഉള്ളത് എന്നതു പോലും അന്വേഷിക്കാതെ സ്വകാര്യതയിലേക്ക് ഒതുങ്ങുന്നത് പലപ്പോഴും ആപത്തേ വരുത്തിവെക്കൂ.

കേരളത്തിന്‍റെ വിവിധ ജില്ലകളിൽ  വ്യത്യസ്ത വിഭാഗങ്ങളോട് നേരിട്ട് സംവദിക്കുകയും നവകേരള നിര്‍മ്മിതിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുകയും ചെയ്യുന്നതിന് ഇതുവരെയുള്ള മുഖാമുഖം സംവാദങ്ങള്‍ വലിയ നിലയിൽ  ഉപകരിച്ചിട്ടുണ്ട്. 

മതനിരപേക്ഷ ജനാധിപത്യ സമൂഹം എന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ , വ്യവസായം, കൃഷി, സാമൂഹ്യനീതി എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ സംസ്ഥാനം നടപ്പാക്കിവരുന്ന ജനപക്ഷ നിലപാടുകള്‍ കൂടുതൽ  ശക്തമായി കൊണ്ടുപോകുന്നതിനുള്ള ഊര്‍ജ്ജവും കൈത്താങ്ങുമാണ് ഇതുവരെയുള്ള സംവാദങ്ങളിൽ  നിന്ന് ലഭിച്ചിട്ടുള്ളത്. 

കേരളത്തെ ഒരു പുരോഗമന സമൂഹമായി നിലനിര്‍ത്തുന്നതിനും വരുംതലമുറകള്‍ക്ക് കൂടി പര്യാപ്തമാംവിധം കേരളത്തെ മാറ്റിത്തീര്‍ക്കുന്നതിനും കലവറയില്ലാത്ത പിന്തുണയാണ് കേരളീയ പൊതുസമൂഹം ഒന്നടങ്കം നൽകിയിട്ടുള്ളത്. ഇത് സര്‍ക്കാരിന് വൻതോതിൽ പ്രചോദനമാണ്. 
വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍, ആദിവാസി - ദളിത് ജനത, സാംസ്കാരിക പ്രവര്‍ത്തകര്‍, ഭിന്നശേഷി വിഭാഗം, മുതിർന്ന പൗരന്മാർ,  തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരുമായാണ് ഇതിനോടകം സംവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, പാര്‍പ്പിട സൗകര്യം ലഭ്യമാക്കൽ , മാലിന്യ സംസ്കരണം, സംരംഭകത്വ വികസനം തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  നടപ്പാക്കുന്ന പദ്ധതികളിൽ നേതൃപരമായ പങ്കുവഹിക്കാന്‍ റസിഡൻ്റ്സ് അസോസിയേഷനുകള്‍ക്ക് കഴിയേണ്ടതുണ്ട്. 

ഭൂരഹിതര്‍ക്ക് നൽകുന്നതിനുള്ള ഭൂമി കണ്ടെത്തുന്നിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതിന് ലാന്‍റ് ബോര്‍ഡിലടക്കം തര്‍ക്കത്തിൽ  കിടക്കുന്ന  ഭൂമിയുടെ കാര്യത്തിൽ പരിഹാരം ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം തന്നെ ഭൂമിക്കുമേലുള്ള തര്‍ക്കങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇതിനുതകും വിധം വില്ലേജ് തലം മുതൽ  സെക്രട്ടറിയേറ്റ് തലം വരെയുള്ള സമിതികള്‍ രൂപീകരിച്ച് മുന്നോട്ടു പോവുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ഘടകം വില്ലേജ്തല ജനകീയ സമിതികളാണ്. അതിൽ  റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് വഹിക്കാനുള്ള പങ്ക് വളരെ വലുതാണ്. 

നഗരവത്ക്കരണത്തിന്‍റെ തോത് വര്‍ധിക്കുന്ന സാഹചര്യത്തിൽ 2023 മാര്‍ച്ചിൽ  മാലിന്യമുക്ത നവകേരളം എന്ന പേരിൽ  ഒരു പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 31 ഓടെ ഈ ക്യാമ്പയിന്‍റെ ആദ്യഘട്ടം അവസാനിക്കുകയാണ്. ഇക്കാലയളവിൽ  മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തിൽ  വലിയ മുന്നേറ്റമുണ്ടാക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. മാലിന്യമുക്ത നവകേരളം ലക്ഷ്യം വച്ചുകൊണ്ട്  പൊതു-സ്വകാര്യ സംരംഭങ്ങളെയാകെ ഉപയോഗപ്പെടുത്തിവരികയാണ്. ഖരമാലിന്യ സംസ്കരണ രംഗത്ത് ഓരോ നഗരസഭയ്ക്കും 25 വര്‍ഷത്തേക്കുള്ള പദ്ധതി രൂപരേഖ തയ്യാറാക്കി വരികയാണ്. 37 ഇടങ്ങളിൽ  ഇത് പൂര്‍ത്തിയായിട്ടുണ്ട്. 2024 ഏപ്രിൽ  മാസത്തോടെ എല്ലാ നഗരസഭകളും സമ്പൂര്‍ണ്ണ രൂപരേഖ തയ്യാറാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രാദേശിക വികസനത്തിന് ഊന്നൽ  നൽകുന്നതിനായി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച മറ്റൊരു പ്രധാന പദ്ധതിയാണ് സംരംഭകത്വ വികസനം. ജിയോ ടാഗിങ് സാധ്യമായ നിരവധി ഉത്പന്നങ്ങള്‍ നമുക്കുണ്ട്. ആറന്മുള കണ്ണാടിയും ബാലരാമപുരം കൈത്തറിയും മറയൂര്‍ ശര്‍ക്കരയും എല്ലാം അത്തരത്തിലുള്ള ഉത്പന്നങ്ങളാണ്. ഓരോ പ്രദേശത്തിന്‍റെയും സവിശേഷമായ ഉത്പന്നങ്ങളെ പ്രചരിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ റസിഡൻ്റ്സ് അസോസിയേഷനുകൾ മുന്‍കൈ എടുക്കണം.  

സംരംഭകത്വ വികസനത്തിന് അനുയോജ്യമായ അന്തരീക്ഷമാണ് ഇന്ന് കേരളത്തിലുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിൽ കേരളത്തിൽ 92,000 കോടി രൂപയുടെ നിക്ഷേപം വന്നതായാണ് എം എസ് എം ഇ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. അതിൽ  33,815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും 5 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മുടങ്ങിക്കിടന്ന 12,240 കോടി രൂപയുടെ പദ്ധതികളാണ് പുനരുജ്ജീവിപ്പിക്കപ്പെട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളം 17.3 ശതമാനം വ്യാവസായിക വളര്‍ച്ച കൈവരിച്ചതായും റിപ്പോര്‍ട്ടിൽ  പറയുന്നു.

സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,39,000 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും 8,500 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനും 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തിൽ  വന്നശേഷം സൂക്ഷ്മ ഇടത്തരം വ്യവസായങ്ങളുടെ മേഖലയിൽ  മാത്രം 2,35,000 ത്തോളം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 15,000 കോടി രൂപയുടെ നിക്ഷേപവും 5 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 
സംരംഭകവര്‍ഷം പദ്ധതിയുടെ തുടര്‍ച്ചയായി മിഷന്‍ 1000 പദ്ധതി ആവിഷ്ക്കരിച്ച വരികയാണ്. കേരളത്തിൽ  നിന്നും തിരഞ്ഞെടുക്കപ്പെട്ട 1,000 എം എസ് എം ഇകളെ നാലു വര്‍ഷത്തിനുള്ളിൽ  ആകെ ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റിത്തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനോടകം തന്നെ 552 അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞു. ഇതിൽ  88 എണ്ണത്തിന്‍റെ പരിശോധന പൂര്‍ത്തിയാക്കുകയും അവയെ പദ്ധതിയിൽ  ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

അതത് പ്രദേശങ്ങളിൽ  അയൽ വാസികളുടെ പങ്കാളിത്തത്തോടെ ചെറിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് നേതൃത്വം നൽകാന്‍ റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് കഴിയും. 

സംസ്ഥാനത്തെ സമ്പത് വ്യവസ്ഥയിൽ  സുപ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് വിനോദസഞ്ചാര മേഖല. തദ്ദേശീയമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ധാരാളം ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ടൂറിസം സര്‍ക്യൂട്ടുകള്‍ക്കും കേരളത്തിൽ  തുടക്കമായിട്ടുണ്ട്. നമ്മുടെ നാടിന്‍റെ സാംസ്കാരിക തനിമ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിൽ  റസിഡന്‍റ്സ് അസോസിയേഷനുകള്‍ പങ്കാളികളാകണം. 

നാടിന്‍റെ സുരക്ഷ പോലീസിന്‍റെ മാത്രം ഉത്തരവാദിത്തമായി കാണാന്‍ പറ്റില്ല. ഒരു ജനകീയസേന എന്ന നിലയിലാണ് കേരള പോലീസ് ഇന്ന് പ്രവര്‍ത്തിച്ചുവരുന്നത്. അതുകൊണ്ടുതന്നെ നാടിന്‍റെയും നാട്ടുകാരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിൽ  റസിഡന്‍റ്സ് അസോസിയേഷനുകള്‍ പോലീസുമായി നല്ല നിലയിൽ  സഹകരിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഉപയോഗപ്രദമായ ധാരാളം പദ്ധതികള്‍ നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്. വയോജന ക്ഷേമം ഉറപ്പാക്കുന്നതിനായി പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് നടപ്പാക്കിവരുന്ന പ്രശാന്തി ഹെ പ്പ് ലൈന്‍ പദ്ധതി ഇതിന് ഒരു ഉദാഹരണമാണ്. ഇതിനായി പ്രത്യേക മൊബൈൽ  ആപ്ലിക്കേഷന്‍ നിലവിലുണ്ട്. മെഡിക്കൽ  ആവശ്യങ്ങള്‍ക്കും മറ്റ് സഹായങ്ങള്‍ക്കും ഈ ഹെൽപ്പ് ലൈന്‍ മുഖേന ബന്ധപ്പെടാം. 

ഇത്തരത്തിലുള്ള സംവിധാനങ്ങളുടെ സേവനം ലഭ്യമാക്കുന്നതിനായി പ്രാദേശികതലത്തിൽ  റസിഡന്‍റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ  ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാം. 

പല ജലാശയങ്ങളും നീര്‍ത്തടങ്ങളും ഇപ്പോഴും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമയബന്ധിതമായി അധികാരികളുടെ ശ്രദ്ധയിൽ പ്പെടുത്തുന്നതിനും അവയൊക്കെ സംരക്ഷിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിൽ പൂര്‍ണ്ണമായി പങ്കാളികളാകുന്നതിനും റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

date