Skip to main content

അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി

ആദ്യ ദിനം വോട്ട് രേഖപ്പെടുത്തിയത് 122 പേര്‍

ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ട (എ.വി.ഇ.എസ്) ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പിന് തുടക്കമായി. മലപ്പുറത്തും നിലമ്പൂരിലും പ്രത്യേകം സജ്ജീകരിച്ച പോസ്റ്റല്‍ വോട്ടിങ്ങ് സെന്ററുകളിലെത്തിയാണ്  ഇവര്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഇന്നും നാളെയും കൂടി (ഏപ്രില്‍ 21, 22) വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ട്. ഈ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചുവരെ വോട്ടിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
മലപ്പുറം, പൊന്നാനി (തൃത്താല നിയോജക മണ്ഡലം ഒഴികെ) ലോക്‍സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്ററി സ്കൂളിലും വയനാട് ലോക്‍സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് നിലമ്പൂര്‍ (നോര്‍ത്ത്) ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്റ് കോണ്‍ഫ്രന്‍സ് ഹാളിലുമാണ് പോസ്റ്റല്‍ വോട്ടിങ്  പുരോഗമിക്കുന്നത്. ആദ്യ ദിനമായ ഇന്നലെ (ഏപ്രില്‍ 20) 122 പേരാണ് ഈ രണ്ട് കേന്ദ്രങ്ങളിലുമായി വോട്ട് രേഖപ്പെടുത്തിയത്. മലപ്പുറം ലോക്‍സഭാ മണ്ഡ‍ലം– 53, പൊന്നാനി- 7, വയനാട് ലോക്‍സഭാ മണ്ഡലത്തില്‍ പെടുന്ന ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജകമണ്ഡലങ്ങളിലായി  62 എന്നിങ്ങനെയാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം.  പൊന്നാനി ലോക്‍സഭാ മണ്ഡലത്തില്‍  173, മലപ്പുറം- 468, വയനാട് ലോക്‍സഭാ മണ്ഡലത്തില്‍ പെടുന്ന ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജകമണ്ഡലങ്ങളിലായി 438 എന്നിങ്ങനെ ജില്ലയില്‍ ആകെ 1079 പേരാണ് എ.വി.ഇ.എസ് വിഭാഗത്തില്‍ പോസ്റ്റല്‍ വോട്ടിനായി അപേക്ഷ നല്‍കിയിട്ടുള്ളത്.
പൊലീസ്, ഫയര്‍ ആന്റ് റസ്ക്യു, ജയില്‍ വകുപ്പ്, എക്സൈസ് വകുപ്പ്, മില്‍മ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, ആള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, പോസ്റ്റല്‍ വകുപ്പ് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവശ്യ സര്‍വ്വീസ് (എ.വി.ഇ.എസ്) വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

date