Skip to main content

ജില്ലയിൽ 7715 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം തുടങ്ങി

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (എ.ഐ) സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ 6 കേന്ദ്രങ്ങളിൽ ആരംഭിച്ചു. എട്ടു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 7715 അധ്യാപകർക്കാണ് ആഗസ്റ്റ് മാസം വരെ നീണ്ടു നൽക്കുന്ന പരിശീലനം. ഉത്തരവാദിത്തത്തോടെയും അക്കാദമിക മൂല്യം ചോർന്നു പോകാതെയും നിർമിതബുദ്ധി ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുന്നതിൽ അധ്യാപകരുടെ പങ്ക് ഏറെ വർദ്ധിച്ചിരിക്കുകയാണെന്ന് കൈറ്റ് സി.ഇ.ഒ കെ അൻവർസാദത്ത് പറഞ്ഞു.

ലാപ്ടോപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ചാണ് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായി അധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കുന്നത്. എ.ഐ. ടൂളുകൾ ഉപയോഗിക്കുമ്പോൾ സ്വകാര്യത ഉറപ്പാക്കാൻ കൈറ്റ് നൽകിയ ജി-സ്യൂട്ട് അക്കൗണ്ടുകൾ ഉപയോഗിക്കും. അതുപോലെ സ്ഥിരമായി കുറച്ച് എ.ഐ. ഉപയോഗിക്കുന്നതിന് പകരം കൈറ്റിൻ്റെ വിദഗ്‌ധ സമിതി ടൂളുകൾ മാത്രം ഉപയോഗ പരിശോധിച്ച് നിർദേശിക്കുന്ന എ.ഐ. ടൂളുകളായിരിക്കും അതത് സമയങ്ങളിൽ പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തിൽ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും റിസോഴ്‌സുകൾ ഭിന്നശേഷി സൗഹൃദമായി പരുവപ്പെടുത്താനും പരിശീലനം വഴി അധ്യാപകർക്ക് അവസരം നൽകും. മെയ് മാസത്തിൽ കൂടുതലും ഹയർ സെക്കണ്ടറി അധ്യാപകർക്കായിരിക്കും പരിശീലനം.
ഇതിന് കൈറ്റ് വെബ്‌സൈറ്റിലെ ട്രെയിനിംഗ് മാനേജ്മെന്റ്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം. സെപ്റ്റംബർ-ഡിസംബർ മാസങ്ങളിലായി പ്രൈമറി അധ്യാപകർക്കും പരിശീലനം നൽകും.

date